ചരിത്രംകുറിച്ച് കേരള സര്‍ക്കാർ; ലിംഗമാറ്റ ശസ്ത്രക്രിയാ ചെലവ് സര്‍ക്കാര്‍ വഹിക്കും, ഇന്ത്യയില്‍ ആദ്യം
തിരുവനന്തപുരം: ഭിന്നലിംഗ വിഭാഗത്തിന് സാമൂഹ്യനീതിയും അവകാശങ്ങളും ഉറപ്പാക്കുന്നതിന് വേണ്ടി ഭിന്നലിംഗ നയം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. രാജ്യത്താദ്യമായിട്ടായിരുന്നു ഒരു സംസ്ഥാനം ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക നയമുണ്ടാക്കിയത്.
ഭിന്നലിംഗവിഭാഗത്തില്‍പ്പെട്ടവരോടുള്ള വിവേചനം അവസാനിപ്പിക്കാനും അവര്‍ക്ക് തുല്യ അവസരങ്ങള്‍ നല്‍കുമെന്നും വ്യക്തമാക്കുന്നതായിരുന്നു കേരളത്തിന്റെ ഭിന്നലിംഗ നയം. രാജ്യത്ത് ആദ്യമായി ഭിന്നലിംഗ നയം രൂപീകരിച്ച കേരളസര്‍ക്കാര്‍ ചരിത്രപരമായ മറ്റൊരു തീരുമാനംകൂടി കൈകൊണ്ടിരിക്കുകയാണ് ഇപ്പോള്‍..
ഇടതുപക്ഷ സര്‍ക്കാര്‍
വന്‍തുക ചിലവ് വരുന്ന ഭിന്നലിംഗക്കാരുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലുവുകള്‍ ഇനിമുതല്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. പൊതുസമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങള്‍ക്ക് കൈത്താങ്ങാവുക എന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ നയമാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍.
കെ കെ ശൈലജ
ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗത്തിലാണ് ശസ്ത്രക്രിയയുടെ ചിലവ് സംസ്ഥാനസര്‍ക്കാര്‍ വഹിക്കുന്നതിനേക്കുറിച്ചുള്ള തീരുമാനം ഉണ്ടായത്. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
രണ്ടുലക്ഷം
ശസ്ത്രക്രിയക്ക് ചെലവാകുന്ന തുകയില്‍ പരമാവധി രണ്ടുലക്ഷം രൂപയാണ് സര്‍ക്കാര്‍ വഹിക്കുക. ശസ്ത്രക്രിയ ചെലവ് സ്വയംവഹിച്ചവര്‍ക്ക് ആ തുക തിരികെ നല്‍കാനും തീരുമാനമായിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പ് മുഖേനയാണ് തുക നല്‍കുക.
അധിക തുക
സംസ്ഥാനത്തിനകത്തും പുറത്തുംവെച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നവര്‍ക്കും തുക നല്‍ക്കും. രണ്ടുലക്ഷത്തിന് പുറമേ അധിക തുക ആവശ്യമായി വരുന്നവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം അധിക തുക നല്‍കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
അധിക സീറ്റുകള്‍
ട്രാന്‍സ്ജന്‍ഡറുകളായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അധിക സീറ്റുകള്‍ അനുവധിച്ചു കൊണ്ട് നേരത്തേയും സര്‍ക്കാര്‍ ചരിത്രപരമായ തീരുമാനം എടുത്തിരുന്നു. ഡ്രിഗ്രി കോഴ്‌സുകള്‍ക്ക് ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് രണ്ട് അധിക സീറ്റുകള്‍ അനുവദിച്ചുകൊണ്ടുള്ളതായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.
കോളേജുകളില്‍
സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും അംഗീകൃത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലേയും എല്ലാ ബിരുദാനന്തര കോഴ്‌സുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ രണ്ട് അധിക സീറ്റുകള്‍ അനുവദിച്ചിട്ടുണ്ട്.
സമഗ്ര പുരോഗതി
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്ര പുരോഗതി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സാമൂഹ്യ നീതിവകുപ്പ് നിര്‍ദ്ദേശിച്ചതനുസരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പായിരുന്നു സംസ്ഥാനത്തെ അംഗീകൃത കോളേജുകളില്‍ ട്രാന്‍സ് ജന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് രണ്ട് സീറ്റ് അധികമായി അനുവധിച്ചത്.
മുഖ്യമന്ത്രി
സമൂഹ നിര്‍മ്മാണ പ്രക്രിയയിലുടനീളം ട്രാന്‍സ് ജെന്‍ഡറുകള്‍ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണെന്നും അവര്‍ പൊതുസമൂഹത്തിന്റെ ഭാഗമാണെന്നും ട്രാന്‍സ് ജെന്‍ഡറുകളുടെ ഉന്നമനവും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതില്‍ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നിട്ടു നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.