പനിച്ചു വിറച്ച് കേരളം! ഇന്ന് മുതൽ 3 ദിവസം ഡ്രൈ ഡേ; വീടുകളും ഓഫീസുകളും വൃത്തിയാക്കണം
കേരളത്തിൽ പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഏകോപിത പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ 'ഡ്രൈ ഡേ' ആചരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. കൊതുുകുകളുടെ ഉറവിട നശീകരണവും ശുചീകരണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ദിവസമായ ഇന്ന് (വെള്ളി) സ്കൂളുകളിലും, നാളെ (ശനി) സർക്കാർ-സ്വകാര്യ ഓഫീസുകളിലും ഡ്രൈ ഡേ ആചരിക്കും. മൂന്നാം ദിവസമായ ഞായറാഴ്ച വീടുകൾ കേന്ദ്രീകരിച്ച് പൊതുജനങ്ങൾ ശുചീകരണ യജ്ഞത്തിൽ പങ്കാളികളാകണം. സംസ്ഥാനത്ത് നിലവിൽ ഷിഗല്ല ഉൾപ്പെടെയുള്ള മാരക പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഈ അടിയന്തിര നടപടി. കഴിഞ്ഞ ദിവസം മാത്രം 19 പേർക്കാണ് സംസ്ഥാനത്ത് ഷിഗല്ല സ്ഥിരീകരിച്ചത്.
നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരം
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോഴും മലബാർ മേഖലയിൽ നിപ ഭീതി ഒഴിഞ്ഞിട്ടില്ല. കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് ഇപ്പോൾ 10 ദിവസം പിന്നിട്ടു. നിലവിൽ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്ന മറ്റ് മൂന്ന് പേരുടെ കൂടി പരിശോധനാ ഫലങ്ങൾ ഇന്ന് ലഭ്യമാകുമെന്നാണ് സൂചന. ഇത് സംബന്ധിച്ച ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ.

കോട്ടയത്ത് എബോള സംശയം
മറുവശത്ത്, കോട്ടയത്ത് എബോള രോഗബാധയെന്ന സംശയത്തെ തുടർന്ന് 52-കാരിയായ സ്ത്രീയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വലിയ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സൗത്ത് സുഡാനിൽ നിന്നും ഇവർ നാട്ടിലെത്തിയത്. കടുത്ത പനിയെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ മെഡിക്കൽ കോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് ഇവർ കഴിയുന്നത്.
ഇവരുടെ രക്തസാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ അന്തിമ പരിശോധനാ ഫലം ഇതുവരെ ലഭ്യമായിട്ടില്ല. എബോള ബാധയാണോ എന്ന് ഫലം വന്നതിന് ശേഷം മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് ഒരേസമയം നിപ, എബോള സംശയം, ഷിഗല്ല തുടങ്ങിയ വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications