പെരുമഴയില്‍ മുങ്ങി സംസ്ഥാനം, നിലമ്പൂര്‍ ഒറ്റപ്പെട്ടു, രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികള്‍!!
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. പല പ്രദേശങ്ങലും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. നിലമ്പൂര്‍ പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. അതേസമയം രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുന്നുണ്ട്. പ്രളയത്തിന് ശേഷം കേരളം നേരിടുന്ന ഏറ്റവും ശക്തമായ മഴയാണിത്. നിലമ്പൂര്‍ ടൗണില്‍ വീണ്ടും വെള്ളമുയര്‍ന്ന് കൊണ്ടിരിക്കുകയാണ്. നിരവധി കടകള്‍ വെള്ളത്തില്‍ മുങ്ങി. നേരത്തെ നിലമ്പൂര്‍ ടൗണ്‍ ഒറ്റപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികളുടെ ആറ് ബോട്ടുകള്‍ താനൂരില്‍ നിന്ന് നിലമ്പൂരിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്.
ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ കൂടി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി കഴിഞ്ഞു. ഇത് ഒറ്റപ്പെട്ട നിലയിലാണ്. ഇരിക്കൂറിലും സമീപ പ്രദേശങ്ങളിലെ വീടുകളിലുമെല്ലാം വെള്ളം കയറിയിരിക്കുകയാണ്. അതേസമയം കോഴിക്കോട് ശക്തമായ മഴയാണ് ഉള്ളത്. നാശനഷ്ടം നിരവധിയാണ്. ചെമ്പുകടവിലെ പോത്തുണ്ടി പാലം ശക്തമായ മഴയില്‍ ഒളിച്ചുപോയി.
കോഴിക്കോട് നൂറാം തോട്, ചിപ്പിലിത്തോട്, അടിവാരം എന്നിവിടങ്ങളിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. ചാലിപ്പുഴയില്‍ ജലനിരപ്പ കൂടിയിരിക്കുകയാണ്. അതേസമയം നഗരത്തിലും സമാന അവസ്ഥയാണ്. ശക്തമായ കാറ്റും നഗരത്തിലുണ്ട്. 15 ദുരിതാശ്വാസ ക്യാമ്പ് ജില്ലയില്‍ തുറന്നിട്ടുണ്ട്. 172 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നഗരത്തില്‍ അതിജാഗ്രതാ നിര്‍ദേശമുണ്ട്. പലയിടത്തം വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
അതേസമയം കരുളായിയില്‍ ഉരുള്‍പ്പൊട്ടില്‍ ഉണ്ടായിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നാളെയും റെഡ് അലര്‍ട്ട് തുടരും. വിവിധ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിയിട്ടുണ്ട്. ആരോഗ്യ സര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും കണ്ണൂര്‍, കേരള സര്‍വകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷളും മാറ്റിയിട്ടുണ്ട്. ഇതിനിടെ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന് വരികയാണ്. വയനാട് മേപ്പാടിയിലും ഉരുള്‍പ്പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. നിരവധി പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല.
പേമാരി കനക്കുന്നു... പ്രളയ ദുരന്തം സർക്കാരിനെ ഓർമ്മപ്പെടുത്തി പ്രതിപക്ഷ നേതാവ്!