പേമാരി കനക്കുന്നു... പ്രളയ ദുരന്തം സർക്കാരിനെ ഓർമ്മപ്പെടുത്തി പ്രതിപക്ഷ നേതാവ്!
കോഴിക്കോട്: വന്‍ ദുരിതം വിതച്ച് കടന്ന് പോയ പ്രളയകാലത്തെ ഓര്‍മ്മിപ്പിച്ച് സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കനത്ത മഴയില്‍ സംസ്ഥാനത്ത് ഇതുവരെ മരണം നാലായി. മലപ്പുറവും വയനാടും ഇടുക്കിയും അടക്കമുളള ജില്ലകളില്‍ വെള്ളപ്പൊക്കവും ഉരുള്‍ പൊട്ടലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദുരന്തനിവാരണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം വായിക്കാം:
കടുത്ത നാശനഷ്ടം
സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പേമാരിമൂലം കടുത്ത നാശനഷ്ടമാണ് സംഭവിക്കുന്നത്. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കനത്ത നാശമാണ് വിതച്ചത്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പാടേ തകര്‍ന്നതിനാല്‍ പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. കാര്‍ഷികമേഖലയ്ക്കും വന്‍ നാശനഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഡാമുകളിലേയും ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ജനങ്ങള്‍ ഒറ്റപ്പെട്ട നിലയിൽ
പല പ്രധാന നദികളും കരകവിഞ്ഞ് ഒഴുകിതുടങ്ങി. മലയോര മേഖലകളിലെ ചെറുതും, വലുതുമായ നിരവധി പാലങ്ങള്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍പെട്ട് ഒഴുകി പോയിരിക്കുകയാണ്. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. 2018 ലെ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട മുന്‍കരുതലുകളും, ദുരന്ത നിവാരണത്തിനാവശ്യമായ നടപടികളും അടിയന്തിരമായി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. പലയിടങ്ങളിലും വൃക്ഷങ്ങള്‍ കടപുഴകി വീണ് ഗതാഗതവും വൈദ്യുതിയും താറുമാറായി.
സൗജന്യ റേഷന്‍
തകര്‍ന്ന വൈദ്യുതി ലൈനുകളില്‍ നിന്നും ആളുകള്‍ ഷോക്കേറ്റ് മരിക്കുന്ന സാഹചര്യം ഒഴിവാക്കണം. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തിര ആശ്വാസധനസഹായം എത്തിക്കുന്നതിനും, പരുക്കേറ്റവര്‍ക്ക് സൗജന്യ വൈദ്യസഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ നടപടിസ്വീകരിക്കണം. കടലോരമേഖലയിലേയും, വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട മറ്റ് പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ എത്തിക്കുന്നതിനും അടിയന്തിര നിര്‍ദേശം നല്‍കണം.
നമുക്ക് പരസ്പരം സഹായിക്കാം
അണക്കെട്ടുകള്‍ തുറക്കുന്നതിനുമുന്‍പ് കൃത്യമായ ജാഗ്രതാനിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കണം. മാറ്റിപാര്പ്പിക്കേണ്ടവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും, ശുചിത്വവും ഉറപ്പാക്കാന്‍ ജില്ലാഅധികാരികള്‍ക്ക് നിര്‍ദേശം നല്‍കണം. എല്ലാ യുഡിഎഫ് പ്രവർത്തകരും മഴബാധിതരെ സഹായിക്കാൻ ഇറങ്ങണം. എല്ലാ വ്യത്യാസങ്ങൾക്കും ഉപരിയായി നമുക്ക് പരസ്പരം സഹായിക്കാം'' എന്നാണ് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം