'9.30 കഴിഞ്ഞാൽ മല ഇടിഞ്ഞു വീഴുമോ?'; ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്കെന്തിനെന്ന് കോടതി
കൊച്ചി : ആൺകുട്ടികൾക്ക് ഇല്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിനാണെന്ന് ഹൈക്കോടതി. പെൺകുട്ടികളെ ഹോസ്റ്റലുകളിൽ പൂട്ടിയിടുന്നത് എന്തിനാണെന്നും ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം അവർക്ക് മാത്രം എന്തിനെന്നും ഹൈക്കോടതിചോദിച്ചു. പെൺകുട്ടികളെയല്ല, പ്രശ്നം ഉണ്ടാക്കുന്നവരെയാണ് പൂട്ടിയിടേണ്ടത്.
വിദ്യാർഥികളെ എത്ര നേരം പൂട്ടിയിടും. പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണം വേണം എന്ന് എങ്ങനെ പറയാൻ ആകുമെന്നും ഹൈക്കോടതി ചോദിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്തണം സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരഗണിക്കുന്നത്

എന്തിനാണ് ഹോസ്റ്റലിൽ പെൺകുട്ടികൾക്കു രാത്രി 9.30 എന്ന സമയം നിശ്ചയിച്ചത്? 9.30 കഴിഞ്ഞാൽ മല ഇടിഞ്ഞു വീഴുമോ? നഗരം തുറന്നിടണം. സുരക്ഷിതമാക്കുകയും വേണം. ക്യാമ്പസ് എങ്കിലും സുരക്ഷിതമാക്കാൻ സർക്കാരിന് ബാധ്യത ഉണ്ട്. പെൺകുട്ടികൾക്കും ഈ സമൂഹത്തിൽ ജീവിക്കണം.
പെൺകുട്ടികളുള്ള രക്ഷിതാക്കളുടെ ആശങ്കയും കോടതി കണക്കിൽ എടുക്കുന്നു എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേസ് പരിഗണിക്കുന്ന ജഡ്ജിനു പെൺകുട്ടികൾ ഇല്ലാത്തത് കൊണ്ടാണ് നിയന്ത്രണം എതിർക്കുന്നത് എന്ന വിമർശനം കണ്ടു. എന്റെ അടുത്ത ബന്ധുക്കൾ ആയ പെൺകുട്ടികൾ ഹോസ്റ്റലിൽ താമസിക്കുന്നുണ്ട്. ദില്ലിയിലാണ് പഠിക്കുന്നത്. അവിടെ നിയന്ത്രണം ഒന്നും ഇല്ലെന്നും കോടതി പറഞ്ഞു
രക്ഷിതാക്കളുടെ ആവശ്യപ്രകാരം അച്ചടക്കം പാലിക്കുന്നതിന് വേണ്ടിയാണ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ 9.30 എന്ന സമയക്രമം നിശ്ചയിച്ചിരിക്കുന്നതെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ കോടതി ഈ വാദത്തോട് യോജിച്ചില്ല. അത് ശരിയല്ലെന്നും ആൺകുട്ടികൾക്ക് ലഭിക്കുന്ന എല്ലാ സ്വാതന്ത്ര്യവും പെൺകുട്ടികൾക്കും ലഭിക്കണം എന്നും കോടതി നിർദേശിച്ചു. ഇത് സംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവിറക്കിയേക്കുമെന്ന സൂചനയും നൽകിയിട്ടുണ്ട്. സമയ നിയന്ത്രണം ഇല്ലാത്ത ഹോസ്റ്റലുകൾ സംസ്ഥാനത്തുണ്ട്. ഇവിടത്തെ കുട്ടികൾക്ക് മാതാപിതാക്കൾ ഇല്ലേ എന്ന് കോടതി ചോദിച്ചു.
സർക്കാരിനെ കോടതി കുറ്റപ്പെടുത്തില്ല. എല്ലാ രക്ഷിതാക്കൾക്കും പെൺകുട്ടികളെ പൂട്ടിയിടണം എന്നാണെങ്കിൽ സർക്കാരിന് എന്ത് ചെയ്യാനാകും? രാത്രിയെ നാം ഭയക്കരുത്. ആൺകുട്ടികൾക്ക് കൊടുക്കുന്ന സ്വാതന്ത്ര്യം പെൺകുട്ടികൾക്കും കൊടുക്കും എന്ന് ഉറപ്പാക്കണം എന്നും കോടതി പറഞ്ഞു..
പ്രായപൂർത്തിയായ പൗരൻമാരെ അവർക്ക് ഇഷ്ടമുള്ളയിടത്ത് പോകാൻ അനുവദിച്ചുകൂടെയെന്ന്, മെഡിക്കൽ കോളജ് വിഷയത്തിലെ ഹർജി പരിഗണിച്ചുകൊണ്ട് നേരത്തെ ഹൈക്കോടതി ചോദിച്ചതുമാണ്. സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ല, ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗമാണെന്നും ഹോസ്റ്റലിലെ നിയന്ത്രണം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർഥിനികൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷിച്ചിരുന്നു..












Click it and Unblock the Notifications