അടച്ചിട്ട അതിർത്തി തുറക്കണമെന്ന് കേരള ഹൈക്കോടതി: ഉത്തരവ് അനുസരിക്കാൻ കർണാടകയും ബാധ്യസ്ഥരെന്ന്
കൊച്ചി: കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിട്ട കർണാടക അതിർത്തി തുറക്കണമെന്ന് കേരള ഹൈക്കോടതി. കാസർഗോഡ്- മംഗളൂരു ദേശീയ പാത തുറക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ മംഗളൂരുവിലേക്ക് പോകാൻ അനുവദിക്കണമെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാൻ കർണാടക സർക്കാർ ബാധ്യസ്ഥരാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ആരോഗ്യ വകുപ്പിലേയും പോലീസ് സേനയിലേയും ഉദ്യോഗസ്ഥരെ സാലറി ചലഞ്ചില് നിന്ന് ഒഴിവാക്കണമെന്ന്
മൌലികാവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണം. ദേശീയ പാതകൾ കേന്ദ്രത്തിന്റെ അധികാര പരിധിയിൽ വരുന്ന വിഷയമാണെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാണിച്ചു. വൈകിട്ട് നടന്ന കേരള- കർണാടക ചീഫ് സെക്രട്ടറിമാരുടെ ചർച്ച പരാജയപ്പെട്ടതോടെയാണ് പ്രതിസന്ധി പരിഹരിക്കുന്നതിനായി കേരള ഹൈക്കോടതി ഈ വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിക്കുന്നത്.
കേരള- കർണാടക അതിർത്തിയിൽ ആംബുലൻസ് തടയരുതെന്ന കേന്ദ്ര നിർദേശം പാലിക്കാൻ കഴിയില്ലെന്ന നിലപാടാണ് കർണാടകം സ്വീകരിച്ചത്. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ കർണാടക അതിർത്തി അടച്ചിട്ട വിഷയത്തിൽ ഇന്ന് തന്നെ നിലപാട് അറിയിക്കണമെന്ന് കേരള ഹൈക്കോടതി അറിയിച്ചിരുന്നു. ഇതോടെയാണ് ഇരു സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തുന്നത്. ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയില്ലെങ്കിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ചർച്ചയിൽ ധാരണയാവാത്തത്തിനെ തുടർന്നാണ് കോടതിയുടെ നിർണായക നീക്കം.
കാസർഗോഡ് കൊറോണ വ്യാപനം ശക്തമായിത്തുടരുന്ന സാഹചര്യത്തിൽ അതിർത്തി തുറന്നുനൽകാനാവില്ലെന്നനിലപാടിലാണ് കർണാടക. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. കേരള അതിർത്തിയിൽ കടന്ന് കർണാടകം ബാരിക്കേഡ് സ്ഥാപിച്ചത് മനുഷ്യത്വ രഹിതമായ നടപടിയാണെന്നും ദേശീയ പാത അടച്ചിടുന്നതിന് ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്നും കാണിച്ച് കേരള സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കാസർഗോർഡ് വിദഗ്ധ ചികിത്സ ലഭിക്കാതെ മരിച്ച ആറുപേരുടെ വിവരങ്ങളും സർക്കാർ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.
കർണാടക അതിർത്തി അടച്ചിട്ടതോടെ ആറ് പേരാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. ഇതോടെയാണ് പ്രശ്ന പരിഹാരത്തിനായി കേരള സർക്കാർ കേന്ദ്ര ഇടപെടൽ തേടിയത്. കേന്ദ്രം അതിർത്തി തർക്കത്തിൽ നേരിട്ട് ഇടപെടണമെന്ന നിലപാടാണ് കേരളം സ്വീകരിച്ചത്.