രോഗികൾ മരിക്കുന്നതിന് ആര് ഉത്തരം പറയും? കർണാടകത്തെ കുടഞ്ഞ് ഹൈക്കോടതി!
കൊച്ചി: അതിര്‍ത്തി മണ്ണിട്ടടച്ച കര്‍ണാടകത്തിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള ഹൈക്കോടതി. അതിര്‍ത്തിയില്‍ തടഞ്ഞതിനാല്‍ സംസ്ഥാനത്ത് ഇതുവരെ 6 രോഗികളാണ് മരണമടഞ്ഞിരിക്കുന്നത്. രോഗികളെ പോലും കടത്തി വിടാത്ത കര്‍ണാടകത്തിന്റേത് മനുഷ്യത്വരഹിതമായ നടപടി ആണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. അതേ സമയം കാസര്‍കോട് നിന്നുളള ആളുകളെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് കര്‍ണാടക എജി ഹൈക്കോടതിയില്‍ വ്യക്തമാക്കി. കൂര്‍ഗിലും മംഗലാപുരത്തും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്നും കര്‍ണാടകം വാദിച്ചു.
കേരളം കൊവിഡ് രോഗികളെ കടത്തി വിടാന്‍ ശ്രമിക്കുകയാണ് എന്നും കര്‍ണാടകം ആരോപിച്ചു. കേസ് പരിഗണിക്കാന്‍ ഹൈക്കോടതിക്ക് അധികാരം ഇല്ലെന്നും കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു. കര്‍ണാടകം ചെയ്യുന്നത് രോഗബാധിതമായ പ്രദേശത്തെ വേര്‍തിരിക്കുക മാത്രമാണ് എന്നും എജി അറിയിച്ചു.
കൊവിഡ് രോഗികള്‍ അല്ലാത്ത രോഗികള്‍ക്ക് പ്രവേശനം അനുവദിക്കണം എന്ന് ഹൈക്കോടതി കര്‍ണാടകത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ കൊവിഡ് ഉളളവരേയും ഇല്ലാത്തവരേയും വേര്‍തിരിച്ച് കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ് എന്നാണ് കര്‍ണാടകം നിലപാട് അറിയിച്ചത്. ഇന്ന് രാവിലെയോടെ മംഗലാപുരം റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുളള മാര്‍ഗനിര്‍ദേശം നല്കിയാല് അത് പാലിക്കുമെന്നും എജി അറിയിച്ചു.
കൊവിഡ് രോഗം കൊണ്ട് മാത്രമല്ല ആളുകള്‍ മരിക്കുന്നത് എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മറ്റ് കാരണങ്ങള്‍ കൊണ്ട് രോഗികള്‍ മരിച്ചാല്‍ അതിന് ആര് ഉത്തരം പറയുമെന്നും കര്‍ണാടകത്തോട് ഹൈക്കോടതി ആരാഞ്ഞു. കൊവിഡ് രോഗിയെ പരിശോധിക്കില്ല എന്ന് ഏതെങ്കിലും ഡോക്ടര്‍ പറയുമോ എന്നും ഹൈക്കോടതി ചോദിച്ചു. രാജ്യത്തെ ഒരു പൗരനും ചികിത്സ നിഷേധിക്കാനാകില്ലെന്ന് കേരളം ഹൈക്കോടതിയില്‍ വാദിച്ചു. ഇത് ഏതെങ്കിലും രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുളള പ്രശ്നം അല്ല. മനുഷ്യാവകാശ ലംഘനം നടക്കുകയാണെങ്കില്‍ കോടതിക്ക് ഇടപെടാവുന്നതാണ്.
കര്‍ണാടകം അതിര്‍ത്തി അടച്ചതില്‍ കേന്ദ്രം ഇന്ന് തന്നെ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇന്ന് വൈകിട്ട് 5.30ന് കോടതി വീണ്ടും ചേരുമ്പോള്‍ നിലപാട് അറിയിക്കണം. അല്ലെങ്കില്‍ കോടതിക്ക് ഉത്തരവ് ഇറക്കേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നുണ്ട്. കേരള-കര്‍ണാടക മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്.
പൃഥ്വിരാജിനും സംഘത്തിനും രക്ഷയ്ക്കെത്തി സുരേഷ് ഗോപി, നിലവിലെ സ്ഥിതി വെളിപ്പെടുത്തി ഫെഫ്ക!