രണ്ട് മാസത്തിനിടെ എത്ര പേർ മരിച്ചു? എഞ്ചിനീയർമാർക്ക് എന്താണ് പണി? രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി:ആലുവ പെരുമ്പാവൂര്‍ റോഡിന്‍റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചു എന്നത് ഞെട്ടിക്കുന്ന സംഭവമാണ്. ഇത്തരം അപകടം ഉണ്ടാകുമെന്ന് താൻ ഭയപ്പെട്ടിരുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. റോഡ് തകർച്ചയുമായി ബന്ധപ്പെട്ട് കലക്ടറുടെ റിപ്പോർട്ട് എവിടെയെന്നും ഹൈക്കോടതി ചോദിച്ചു.
രണ്ട് മാസത്തിനുള്ളിൽ എത്ര പേർ മരിച്ചു?.ദേശീയ പാതയിലെ അപകടത്തിൽ നടപടി ഒറ്റ ദിവസം കൊണ്ട് സ്വീകരിച്ചിരുന്നുവെന്നും കോടതി പറഞ്ഞു.എന്തിനാണ് പൊതുമരാമത്ത് വകുപ്പിന് എഞ്ചിനീയർമാർ? കുഴി കണ്ടാൽ അടയ്ക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ട്. എൻജിനീയർമാർ എന്താണ് പിന്നെ ചെയ്യുന്നതെന്നും കോടതി ചോദിച്ചു.

ഇത്തരം കുഴികൾ എങ്ങനെയാണ് അവർക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നത്.ആലുവ പെരുമ്പാവൂർ റോഡിന്‍റെ ചുമതല ഏത് എഞ്ചിനിയർക്ക് ആയിരുന്നു എന്നും കോടതി ചോദിച്ചു. തൃശ്ശൂർ കുന്നംകുളം റോഡ് കേച്ചേരി കഴിഞ്ഞാൽ ഭയാനക അവസ്ഥയിലാണെന്നും കോടതി പറഞ്ഞു. അതേസമയം കുഴിയിൽ വീണത് കൊണ്ട് മാത്രമല്ല വഴിയാത്രക്കാരൻ മരിച്ചതെന്ന് സർക്കാർ അഭിഭാഷകന്‍ പറഞ്ഞു.
ഷുഗർ ലെവൽ കുറവായിരുന്നു എന്ന് മകന്‍റെ മൊഴി ഉണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. എന്നാൽ മരിച്ച ആളെ ഇനിയും അപമാനിക്കാൻ ഇല്ല എന്നായിരുന്നു കോടതിയുടെ മറുപടി. ആലുവ റോഡിന്‍റെ ചുമതലയുള്ള എൻജിനീയർ നേരിട്ട് ഹാജർ ആവാൻ കോടതി നിർദ്ദേശം നല്‍കി.19ന് വിശദീകരണം ലഭിച്ചില്ലെങ്കിൽ കലക്ടറെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി.റോഡ് ഹർജി ഈ മാസം 19ലേക്ക് മാറ്റി.
കഴിഞ്ഞ ദിവസവും ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് യാത്രക്കാരന് പരിക്ക് പറ്റിയിരുന്നു. അറ്റകുറ്റപ്പണി കഴിഞ്ഞതിന് പിന്നാലെയായിരുന്നു അപകടം.22 ദിവസം മുമ്പാണ് ആലുവ പെരുമ്പാവൂർ റോഡിലെ കുഴികൾ അടച്ചത്. 10 ലക്ഷം രൂപ ചെലവാക്കിയായിരുന്ന് റോഡ് നവീകരണം.എന്നാൽ പണി പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടതോടെ റോഡ് വീണ്ടും പൊളിഞ്ഞു. വലുതും ചെറുതുമായ കുഴികളാണ് റോഡിലുടനീളം രൂപപ്പെട്ടത് ഇതോടെ വലിയ പ്രതിഷേധവും പ്രദേശവാസികൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാവിലെ ജോലിക്ക് പോയ വഴി യാത്രക്കാരനും അപകടത്തിൽപ്പെട്ടത്.
അതേസമയം സംസ്ഥാനത്ത് റണ്ണിങ്ങ് കോൺട്രാക്ട് സംവിധാനം നിലവിൽ കൊണ്ടുവരാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. പരിപാല കാലവധി കഴിഞ്ഞ റോഡുകളടെ ഉത്തരവാദിത്തം ആർക്കാണെന്നതിൽ വ്യകതത വരുത്താനാണ് നടപടി. റോഡ് നിർമിക്കുമ്പോൾ തന്നെ പരിപാലന ചുമതല ആർക്കാണെന്ന് സ്ഥിരീകരിക്കുകയും ഇത് വ്യക്തമാക്കുന്ന ബോർഡ് സ്ഥാപിക്കാനുമാണ് നീക്കം.












Click it and Unblock the Notifications