കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം, വീടുകളിലെ കറുത്ത സ്റ്റിക്കറുകൾ... വാട്സ്ആപ്പിൽ വരുന്നതല്ല സത്യം
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ കേരളത്തില്‍ എന്ന് പറഞ്ഞ് വാട്സ് ആപ്പിലും ഫേസ്ബുക്കിലും വ്യാപകമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതിലും ഏറെ ഞെട്ടിപ്പിക്കുന്നതാണ് തമിഴ്നാട്ടിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന ഒരു ചിത്രം. ആന്തരികാവയങ്ങള്‍ എടുത്ത് മാറ്റിയ നിലയില്‍ കുട്ടികളുടെ മൃതദേഹങ്ങളുമായി ഒരു കണ്ടെയ്നര്‍ ലോറി പിടിച്ചെടുത്തു എന്നതാണ് അത്.
എന്നാല്‍ ഇത്തരം പ്രചാരണങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ? കേരള ഹോക്സ് ബഴ്സ്റ്റ് എന്ന പേരില്‍ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു ഹാഷ്ടാഗ് കാന്പയിന്‍ തന്നെ നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അനീഷ് ജോസ് അന്പാട്ട് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം...
ചിത്രവും കുറിപ്പും
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കുറിപ്പും ചിത്രവുമാണ് ഒപ്പം ഉള്ളത്.
തമിഴ്നാട്ടിൽ നിന്ന് പിടിച്ചെടുത്ത ഒരു കണ്ടെയ്നര്‍ ലോറി നിറയെ ആന്തരിക അവയങ്ങൾ എടുത്ത് മാറ്റിയ കുട്ടികളുടെ അനേകം ശവശരീരങ്ങൾ ലഭിച്ചുമെന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കവർന്നു കൊണ്ട് പോയ കുട്ടികളാണ് ഇത് എന്നുമാണ് കുറിപ്പിൽ പറയുന്നത്. അനേകം കുട്ടികളുടെ ശവശരീരങ്ങൾ കിടക്കുന്ന ചിത്രവുമുണ്ട്.
കറുത്ത സ്റ്റിക്കര്‍
പ്രത്യേക തരത്തിലുള്ള സ്റ്റിക്കറുകൾ വീടുകളിൽ പതിപ്പിച്ചു ആണത്രേ കുട്ടികളെ തട്ടി കൊണ്ട് പോകാനുള്ള പ്ലാൻ ഇട്ടുന്നത്. ആയിരക്കണക്കിന് ഷെയറുകളോടെയാണ് ഈ കുറിപ്പും ചിത്രവും പ്രചരിക്കുന്നത്. ഒപ്പം ചിലരിൽ നിന്ന് തമിഴ് ജനത്തോടുള്ള വംശീയ അധിക്ഷേപങ്ങളുമുണ്ട്.
തിരഞ്ഞാല്‍ കിട്ടും
Organ farm + container + hundreds of children + dead bodies എന്നീ കീ-വേർഡുകൾ വച്ചു ഗൂഗിളിൽ സെർച്ച് ചെയ്താൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ചിത്രവും വാർത്തയും നെറ്റിൽ പലപ്പോഴായി വന്നിട്ടുണ്ട് എന്നു കാണാം. ഓരോ പ്രാവിശ്യവും ലൊക്കേഷൻ തായ്‌ലൻഡും, ചൈനയും, മലേഷ്യയും ഇപ്പോൾ തമിഴ്നാടുമായി മാറുന്നു എന്നു മാത്രം.
എല്ലാം വ്യാജം
സത്യത്തിൽ ഈ കുറിപ്പിൽ ഉള്ളത് വ്യാജമാണ്. ഇത്തരത്തിൽ ഉള്ളൊരു സംഭവം തമിഴ്നാടിലോ, മുകളിൽ പറഞ്ഞ മറ്റ് ഇടങ്ങളിലോ ഇത് പോലെ സംഭവിച്ചിട്ടില്ല.
ഒപ്പമുള്ള ചിത്രം 2013യിലെ സിറിയൻ ആഭ്യന്തര കലാപത്തിൽ രാസായുധം ഉപയോഗിച്ചത് വഴി സാധാരണപൗരന്മാരും കുട്ടികളും കൊല്ലപ്പെട്ട Ghouta chemical attackല്‍ നിന്നുള്ളതാണ്. നാഡിവ്യവസ്ഥയെ നശിപ്പിക്കുന്ന സാറിൻ എന്ന വിഷമായിരുന്നു ഇവിടെ ഉപയോഗിച്ചത്.
എന്താണ് സാറിന്‍
1938 യിൽ ജർമ്മനിയിലാണ് സാറിന് ഐജി ഫാർമിൻ എന്ന ശാസ്ത്രജ്ജൻ ഒരു കീടനാശിനി എന്ന നിലയിൽ ഡെവലപ് ചെയ്യുന്നത്. പക്ഷെ ഇതൊരു രാസായുധം ആയിട്ടാണ് പ്രയോഗത്തിൽ വന്നത്. 1939 മുതൽ നാസി ജർമ്മനി ഇത് രണ്ടാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ചു. പിന്നീട് സോവിയറ്റ് യൂണിയനും അമേരിക്കയും ദീർഘകാലങ്ങൾ അടിസ്ഥാന രാസായുധമായി സാറിന് ഉപയോഗിച്ച് ഇരുന്നു. പക്ഷെ അതീവ അപകടകാരിയായ ഇതിന്റെ നിര്മ്മാണവും ശേഖരവും 1997 ഏപ്രിൽ മാസത്തിൽ Chemical Weapons Convention പ്രകാരം നിരോധിച്ചതും ആയിരുന്നു.
നൂറുക്കണക്കിന് ആളുകളാണ് സിറിയയിൽ ഈ രാസായുധം ഉപയോഗിച്ചത് വഴി കൊല്ലപ്പെട്ടത്. സമീപ കാലത്ത് ഉണ്ടായ ഏറ്റവും ക്രൂരമായ ആക്രമണങ്ങളിൽ ഒന്നായി ഇതിനെ കാണാം. പക്ഷെ ഇതിൽ നിന്നുള്ള ചിത്രങ്ങൾ ദുരുപയോഗം ചെയ്തു വ്യാജസന്ദേശങ്ങൾ പരത്തുന്നത് ദൗർഭാഗ്യമാണ്.
അവയവ മാറ്റം
അവയവമാറ്റത്തെപ്പറ്റി ധാരാളം തെറ്റുധാരണങ്ങൾ ആളുകളുടെ ഇടയിൽ ഉണ്ട് എന്ന് തോന്നുന്നു. റോഡിൽ കൂടി പോകുന്ന കുട്ടിയെ പിടിച്ചു കൊണ്ട് പോയി വെറുതെ കിഡ്‌നിയും ഹൃദയവും ഒന്നും മുറിച്ചെടുത്ത് മറ്റൊരാളിൽ തുന്നി ചേർക്കാൻ പറ്റില്ല. ഇതിന് കൃത്യമായ നിയമപരവും, ആരോഗ്യശാസ്ത്രപരവുമായ കടമ്പകൾ കടക്കുകയും മാനദണ്ഡങ്ങൾ പാലിക്കയും ചെയ്യേണ്ടതുണ്ട്. ഇമ്യൂനോളജിക്കൽ ഇന്റോറൻസ് മുതൽ ധാരാളം പ്രശ്നങ്ങൾ വഴി അവയവങ്ങൾ സ്വീകരിച്ച വ്യക്തിയും മരിച്ചു പോകും അല്ലാത്തപക്ഷം. National Organ and Tissue Transplant Organization യിന്റെ വെബ്‌സൈറ്റിൽ നോക്കിയാൽ ഇത്തരം വിവരങ്ങൾ ലഭിക്കും
ഇതാണ് സത്യം
തമിഴ്നാടിൽ കുട്ടികളുടെ ശവശരീരങ്ങൾ ആന്തരിക അവയങ്ങൾ എടുത്തതിന് ശേഷം ലഭിച്ചു എന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്.
അത് പോലെ Kerala Police Information Centre പുറത്ത് ഇറക്കിയ കത്ത് പ്രകാരം വീടുകളിൽ സ്റ്റിക്കർ പതിപ്പിച്ചു കുട്ടികളെ തട്ടി കൊണ്ട് പോകുന്ന സംഘവും കേരളത്തിൽ പ്രവർത്തിക്കുന്നില്ല എന്നു അന്വേഷണങ്ങൾ നിന്ന് തെളിഞ്ഞത് ആണ്. ആ കുറിപ്പ് ഒപ്പം ചേർക്കുന്നു.
വീട്ടുകളിലെ ജനലുകളിൽ കറുത്ത സ്റ്റിക്കർ കണ്ടെത്തിയതിന്റെ കാരണങ്ങൾ ഗ്ലാസ്സ് കടക്കാർ ഗ്ളാസ് ഷീറ്റുകൾ പരസ്പരം ഉരഞ്ഞു പൊട്ടി പോകാതെ ഇരിക്കാൻ ഒട്ടിക്കുന്ന സ്റ്റിക്കർ പറിച്ച് കളയാതതും. ചില ഇടങ്ങളിൽ സിസിടിവിയുടെ പരസ്യാർത്ഥം ഒട്ടിച്ചത് ആണെന്നുമാണ് പോലീസ് കണ്ടെത്തൽ.
അനീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
അനീഷ് ജോസ് അന്പാട്ടിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം