കേരളം സിറിയയിലേക്ക് നടന്നടുക്കുന്നുവെന്ന് കെ സുരേന്ദ്രൻ, 'പിണറായി വിജയൻ നോക്കുകുത്തിയാണ്'
തിരുവനന്തപുരം: ബാബറി മസ്ജിദ് തകർക്കപ്പെട്ട ദിവസത്തിൽ സ്കൂൾ കുട്ടികൾക്ക് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഞാൻ ബാബറി എന്ന ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം സിറിയയിലേക്ക് നടന്നടുക്കുന്നുവെന്ന് കെ.സുരേന്ദ്രൻ പ്രതികരിച്ചു. കോട്ടാങ്ങൽ സെന്റ്ജോർജ് സ്കൂളിലെ കൊച്ചു കുട്ടികളെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വഴി തടഞ്ഞുവെച്ചാണ് ഞാൻ ബാബരി എന്ന ബാഡ്ജ് ധരിപ്പിച്ചതെന്ന് ബിജെപി ആരോപിച്ചു. സംഭവത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അപലപിച്ചു. ഈ സംഭവം കേരളം അതിവേഗം സിറിയയിലേക്ക് നടന്നടുക്കുകയാണെന്നതിന്റെ ഉദ്ദാഹരണമാണെന്ന് ശബരിമല ദർശനത്തിന് ശേഷം സന്നിധാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.
''സംഭവം നടന്നിട്ട് മണിക്കൂറുകളായിട്ടും പൊലീസ് ഒരു നടപടിയുമെടുത്തില്ല. ഈ പഞ്ചായത്തിൽ സിപിഎമ്മും എസ്ഡിപിഐയും ചേർന്നാണ് ഭരിക്കുന്നത്. അതിനുള്ള പ്രത്യുപകാരമാണ് പൊലീസ് ചെയ്യുന്നത്. കുട്ടികളുടെ മൗലിക അവകാശങ്ങളാണ് ലംഘിക്കപ്പെട്ടത്. കേരളത്തെ ഭീകരവാദികളുടെ താവളമാക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണ്. പിണറായി വിജയൻ നോക്കുകുത്തിയാണ്. അങ്ങേയറ്റം പ്രതിഷേധാർഹവും നിന്ദ്യവുമായ പ്രവൃത്തികളാണ് ഇസ്ലാമിക തീവ്രവാദികളിൽ നിന്നും ഉണ്ടാകുന്നതെന്നും'' സുരേന്ദ്രൻ പറഞ്ഞു. സംഭവത്തില്‍ പത്തനംതിട്ട എസ്പിയോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷന്‍ ചെയര്‍പേഴസണ്‍ പ്രിയങ്ക് കനുംഗോ അറിയിച്ചിട്ടുണ്ട്. ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ പികെ കൃഷ്ണദാസ് നല്‍കിയ പരാതിയിന്മേലാണ് നടപടി.
ദേവസ്വം മന്ത്രിയായി വിശ്വാസി വരണം എന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ പരിമിതിയാണുള്ളത്. ഭക്തരുടെ ആവശ്യങ്ങൾ പരിഹരിക്കേണ്ട കടമ ദേവസ്വം മന്ത്രിക്കുണ്ട്. ശബരിമലയിലെ ആചാരങ്ങലെ കുറിച്ച് മന്ത്രിക്ക് ഒരു അറിവുമില്ല. മന്ത്രി കടുത്ത നാസ്തികനാണ്. ദൈവനിന്ദയാണ് അദ്ദേഹം ചെയ്യുന്നത്. വിശ്വാസിയായ ഒരാളാണ് ദേവസ്വം മന്ത്രിയായി വരേണ്ടത്. സർക്കാർ വീഴ്ചകൾ ഉടൻ പരിഹരിക്കണം. ഇത് സമൂഹത്തോടുള്ള കടുത്ത അനാസ്ഥയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പലർക്കും പേടി, ഷോബി പോലും ഒപ്പിട്ടില്ല; ധൈര്യം കാണിച്ചത് ആ 2 നടന്‍മാർ മാത്രം: ഷമ്മി തിലകന്‍
ശബരിമലയിൽ നെയ്യഭിഷേകം നടത്താനുള്ള അവസരം നൽകണം. നെയ്യഭിഷേകം അയ്യപ്പന്റെ ഒഴിവാക്കാനാവാത്ത അനുഷ്ഠാനമാണ്. പതിനായിരക്കണക്കിന് ഭക്തൻമാർ എത്തുന്ന ശബരിമലയിൽ നെയ്യഭിഷേകത്തിന് എന്ത് തടസമാണുള്ളത്? സന്നിധാനത്ത് വിരിവെക്കാൻ പോലും സമ്മതിക്കുന്നില്ല. ഭക്തർക്ക് പമ്പാ സ്നാനവും ബലിതർപ്പണവും നടത്താനുള്ള സൗകര്യമൊരുക്കണം. സന്നിധാനത്തേക്ക് വരുന്ന വഴികളിലൊന്നും ശുചിമുറികളില്ല. ഇതിന് എന്താണ് തടസമെന്ന് ദേവസ്വം വകുപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഒബിസി മോർച്ച സംസ്ഥാ ജനറൽ സെക്രട്ടറി അഡ്വ.എവി അരുൺ പ്രകാശ്, ജില്ലാ സെക്രട്ടറി ഷൈൻ.ജി.കുറുപ്പ്, അയിരൂർ മണ്ഡലം പ്രസിഡന്റ് സിനു പണിക്കർ എന്നിവർ സംബന്ധിച്ചു.