'കേരളം കൊവിഡ് കണക്കുകൾ നൽകുന്നുണ്ട്', കേന്ദ്രം തെറ്റായ പ്രചരണം നടത്തുന്നുവെന്ന് വീണാ ജോർജ്
തിരുവനന്തപുരം: കേരളം കൊവിഡ് കണക്കുകള്‍ നല്‍കുന്നില്ലെന്ന ആരോപണം തള്ളി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് കണക്ക് കൊടുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാ ദിവസവും മെയില്‍ അയക്കുന്നുണ്ട്. എന്നിട്ടും കേരളം കണക്കുകള്‍ കൊടുക്കുന്നില്ലെന്ന് ദേശീയ തലത്തില്‍ എന്തിനാണ് പ്രചരിപ്പിക്കുന്നത് എന്നും അതിന് പിന്നിലെ ലക്ഷ്യം എന്താണെന്നും വീണാ ജോര്‍ജ് ചോദിച്ചു. അതിന് നല്ല ഉദ്ദേശമുണ്ടെന്ന് കരുതാന്‍ സാധിക്കില്ല.
കേരളത്തിന്റെ ഭാഗത്ത് നിന്നൊരു പിഴവ് ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പ് അത് തിരുത്താന്‍ തയ്യാറാണ്. പക്ഷേ എല്ലാ കണക്കുകളും കൃത്യമായി കൊടുക്കുമ്പോഴും ഇക്കാര്യങ്ങള്‍ ചെയ്യുന്നില്ല എന്ന് ദേശീയ തലത്തില്‍ പ്രചരിപ്പിക്കുകയാണ്. മറ്റെന്തില്‍ നി്‌ന്നോ ശ്രദ്ധ തിരിക്കാനുളള തന്ത്രമായിട്ടേ ഇതിനെ കാണാന്‍ സാധിക്കുകയുളളൂ. അത് നിര്‍ഭാഗ്യകരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗബാധ കുറഞ്ഞതിന് ശേഷം പ്രതിദിന കൊവിഡ് കണക്കുകള്‍ പുറത്ത് വിടുന്നത് കേരളം നിര്‍ത്തിയിരുന്നു. പകരം വിവര ശേഖരണം തുടര്‍ന്നു. ഇപ്പോള്‍ ആഴ്ചയില്‍ ഒരിക്കലാണ് കൊവിഡ് റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്കായി പുറത്ത് വിടുന്നത്.

ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം കേരളത്തിന് കത്തയച്ചിരുന്നു. പ്രതിദിന കൊവിഡ് കണക്കുകള്‍ അറിയിക്കണം എന്നാവശ്യപ്പെട്ടാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. ഏപ്രില്‍ 13 മുതല്‍ കേരളം കൊവിഡ് കണക്കുകള്‍ അറിയിച്ചിട്ടില്ലെന്നും 5 ദിവസത്തിന് ശേഷം കണക്ക് നല്‍കുന്നത് കൊവിഡ് അവലോകനത്തെ ബാധിക്കുന്നു എന്നുമാണ് കേന്ദ്രം ആരോപിക്കുന്നത്.
പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ആ കത്ത് ലഭിക്കുന്നതിന് മുന്‍പ് തന്നെ ആ കത്ത് മാധ്യമങ്ങള്‍ക്ക് കൊടുത്തതായി വീണാ ജോര്‍ജ് ആരോപിച്ചു. കേന്ദ്രത്തിന് കൊവിഡ് കണക്കുകള്‍ അയച്ച് നല്‍കുന്നതിന്റെ മെയില്‍ വിവരങ്ങളും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പങ്കുവെച്ചു.
മാധ്യമങ്ങളിലൂടെയാണ് സര്‍ക്കാര്‍ ഇത് അറിയുന്നത് എന്നും ഇത് അസാധാരണമായിട്ടുളള കാര്യമാണ് എന്നും വീണാ ജോര്‍ജ് പറഞ്ഞു. ഇത് അംഗീകരിക്കാന്‍ കഴിയില്ല. കേന്ദ്രം പറഞ്ഞിരുന്ന മാതൃകയിലാണ് കോവിഡ് കണക്കുകള്‍ നല്‍കുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ മറച്ചുവയ്ക്കാനാകില്ല. ഇക്കാര്യങ്ങള്‍ കാണിച്ച് കൊണ്ട് എല്ലാ രേഖകളും വെച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്രത്തിന് മറുപടി നല്‍കിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് കണക്കുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ എപ്രില്‍ പത്തിനാണ് സംസ്ഥാനം കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയത് ഓരോ ദിവസവും കൊവിഡ് വിവരങ്ങൾ വിശകലനം ചെയ്യുന്നുണ്ട്. കൊവിഡ് കേസുകൾ കൂടുകയാണ് എങ്കിൽ ബുള്ളറ്റിൻ പ്രസിദ്ധീകരിക്കുമെന്ന് വീണാ ജോർജ് അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 200നോടുത്ത കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 209 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണവും കൂടിയിട്ടില്ല. അപ്പീല്‍ മൂലമുള്ള മരണങ്ങള്‍ സംസ്ഥാനം പരിഗണിക്കുന്നതിനാലാണ് മരണങ്ങള്‍ കോവിഡ് കണക്കില്‍ വരുന്നത്. സംസ്ഥാനം കൃത്യമായ രീതിയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിനെ സുപ്രീം കോടതി അഭിനന്ദിച്ചിരുന്നു. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ കേരളവും ശ്രദ്ധിക്കുന്നുണ്ട്. കോവിഡിനോടൊപ്പം ജീവിക്കേണ്ടതുണ്ട്. ഭീതി പരത്തുന്നത് ശരിയല്ല. കോവിഡ് നല്ല രീതിയില്‍ കുറഞ്ഞപ്പോഴാണ് നിയന്ത്രണം മാറ്റിയത്. അപ്പോഴും മാസ്‌കും, സാനിറ്റൈസറും ഒഴിവാക്കിയിട്ടില്ല. കോവിഡ് തരംഗം ഇനി ഉണ്ടായാലും നേരിടാന്‍ സംസ്ഥാനം സജ്ജമാണ് എന്നും മന്ത്രി അറിയിച്ചു.
Recommended Video













Click it and Unblock the Notifications