അമേരിക്കയേക്കാള്‍ സുരക്ഷിതത്വം കേരളത്തില്‍, തുടരാൻ അനുവദിക്കണം; ഹൈക്കോടതിയെ സമീപിച്ച് വിദേശ സഞ്ചാരി
കൊച്ചി: മാര്‍ച്ച് മാസത്തിന്റെ അവസാനത്തോടെയാണ് രാജ്യത്ത് കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ നിരവധി വിദേശ വിനോദ സഞ്ചാരികള്‍ രാജ്യത്ത് കുടുങ്ങിപ്പോയിരുന്നു. ചില രാജ്യങ്ങള്‍ മുന്‍കൈയെടുത്ത് വിനോദ സഞ്ചാരികളെ മടക്കിക്കൊണ്ടുപോയെങ്കിലും മറ്റ് ചിലര്‍ ഇപ്പോഴും രാജ്യത്ത് തുടരുകയാണ്. സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായാണ് ഇവരുടെ താമസം.
ചിലര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹം ഉണ്ടെങ്കിലും അമേരിക്കക്കാരനായ ജോണി പോള്‍ വാള്‍ക്കര്‍ എന്ന 74 കാരന് കേരളത്തില്‍ തന്നെ തുടരാനാണ് ഇഷ്ടം. സ്വന്തം നാടായ അമേരിക്കയെക്കാള്‍ സുരക്ഷിതത്വം കേരളത്തില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നാണ് ജോണി പോള്‍ പറയുന്നത്. അതുകൊണ്ട് കേരളത്തിലെ കുറച്ചു കാലം കൂടി കഴിയുന്നതിനായി വിസ നീട്ടി ലഭിക്കുന്നതിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ജോണി.
അമേരിക്കയിലെ കാലിഫോര്‍ണിയ ആണ് ജോണി പോളിന്റെ ജന്മദേശം. ഈ കൊറോണ കാലത്ത് സ്വന്തം നാടിനേക്കാള്‍ സുരക്ഷിതത്വം തനിക്ക് കേരളത്തില്‍ ലഭിക്കുന്നുണ്ടെന്ന് പറഞ്ഞതായി ജോണിയുടെ അഭിഭാഷകന്‍ സജു എസ് നായര്‍ ദ ന്യൂസ് മിനിറ്റിനോട് പറഞ്ഞു. കേരളത്തിന്റെ സൗന്ദര്യത്തിലും നമ്മുടെ ആരോഗ്യ സംവിധാനത്തിലെ മികവും അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജന്മനാടായ കാലിഫോര്‍ണിയയില്‍ കൊവിഡ് പടര്‍ന്നുപിടിക്കുകയാണ്.
Recommended Video
അദ്ദേഹത്തിന് ഇപ്പോള്‍ 74 വയസുണ്ട്. ഇപ്പോള്‍ തിരിച്ച് അദ്ദേഹം നാട്ടിലേക്ക് പോയാല്‍ കൊറോണ ബാധിക്കുമെന്നാണ് പറയുന്നത്. കൊവിഡ് എന്ന മഹാമാരിലെ കേരളം കൈകാര്യം ചെയ്ത രീതി അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം വിസ നീട്ടി ലഭിക്കുന്നതിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് സജു എസ് നായര്‍ പറഞ്ഞു.
കേരളം സന്ദര്‍ശിക്കുന്നതിനായി ഫെബ്രുവരി 26നായിരുന്നു ജോണി പോള്‍ വാള്‍ക്കര്‍ എത്തിയത്. ഇത് അഞ്ചാം തവണയാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. കേരളത്തിലെത്തി കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ നാട്ടിലേക്ക് തിരിച്ചു പോകാനാവാത്ത അവസ്ഥയായി. 74കാരനായ ഇദ്ദേഹം കഴിഞ്ഞ അഞ്ച് മാസത്തോളമായി എറണാകുളം ജില്ലയിലെ ഒരു ഹോട്ടലിലാണ് താമസിക്കുന്നത്. യുഎസ് കോണ്‍സുലേറ്റിന്റെ സഹായം ഇദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.
ടൂറിസ്റ്റ് വിസയിലെത്തിയ ഇദ്ദേഹത്തിന് ബിസ്‌നസ് വിസയിലോട്ട് മാറുന്നതിന് വേണ്ടിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എമിഗ്രേഷന്‍ നിയമപ്രകാരം ടൂറിസ്റ്റ് വിസയുമായി യുകെ, യുഎസ്, കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുമായി എത്തുന്ന വിദേശികള്‍ക്ക് 180 ദിവസം മാത്രമാണ് രാജ്യത്ത് താമസിക്കാനാവുക. 2020 ആഗസ്റ്റ് 24 ഇദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും. അതുകൊണ്ടാണ് ഇപ്പോള്‍ അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്.