ഗുണ്ടാപ്പിരിവിലൂടെ പണം കണ്ടെത്തി: സ്‌ഫോടനക്കേസ് പ്രതികളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
കേരളത്തില്‍ വീണ്ടും സ്‌ഫോടനം നടത്താന്‍ ബേസ്മൂവ്‌മെന്റ് പദ്ധതിയിടുന്നുണ്ടെന്നും തീവ്രവാദക്കേസില്‍ വിധി പറഞ്ഞ കോടതിയും ജഡ്ജിമാരെയും ലക്ഷ്യമാക്കി ആക്രമണം നടത്താനും പദ്ധതിയുണ്ടായിരുന്നു.
ബംഗളുരു: കൊല്ലം, മലപ്പുറം കലക്റ്ററേറ്റ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് മധുരയില്‍ പിടിയിലായതെന്ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അറിയിച്ചു. മൈസൂര്‍, ചിറ്റൂര്‍, നെല്ലൂര്‍ കലക്റ്ററേറ്റ്, കോടതി സ്‌ഫോടനങ്ങളുടെയും സൂത്രധാരന്‍ ഇവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 5 സ്ഥലങ്ങളിലും ബോംബ് സ്ഥാപിച്ചത് ദാവൂദ് സുലൈമാനും കരീമുമാണ്. മറ്റു രണ്ടുപേര്‍ ചേര്‍ന്നാണ് ബോംബ് നിര്‍മ്മിച്ചത്. അറസ്റ്റിലായ പ്രതികളെ ബംഗളുരുവിലെത്തിച്ചു. ആരാധാനാലയങ്ങളില്‍ നിന്നും കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലുമായി സ്വരൂപിച്ച പണമാണ് സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചത്.
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇവരെ ചോദ്യം ചെയ്തപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ വീണ്ടും സ്‌ഫോടനം നടത്താന്‍ ബേസ്മൂവ്‌മെന്റ് പദ്ധതിയിടുന്നുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ഇവര്‍ പറഞ്ഞു. തെലങ്കാനയിലെ നമ്പ്ള കോടതിയില്‍ സ്‌ഫോടനം നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടത്. തീവ്രവാദക്കേസില്‍ വിധി പറഞ്ഞ കോടതികളും ജഡ്ജിമാരും ഇവരുടെ ഹിറ്റ് ലിസ്റ്റിലാണ്. കലക്റ്ററേറ്റിലും ജയിലുകളിലേക്കും ഭീഷണി സന്ദേശം അയച്ചതും ഇതേ സംഘമാണ്.
ഇന്ത്യയിലെ അല്‍ഖ്വയ്ദ എന്നറിയപ്പെടുന്ന ബേസ്മൂവ്‌മെന്റ് 2015 ജനുവരിയിലാണ് തുടങ്ങിയതെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. ഉത്തര്‍ പ്രദേശില്‍ ബീഫ് വിവാദത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് അക് ലാഖിന്റെ മരണത്തിനുള്ള പ്രതികാരമാണ് ആക്രമമെന്നും വ്യക്തമാക്കുന്ന കുറിപ്പ് സ്‌ഫോടനം നടന്ന മലപ്പുറം കലക്റ്ററേറ്റില്‍ നിന്നും ലഭിച്ചിരുന്നു. സ്‌ഫോടനക്കേസുകളിലെ സമാനതയാണ് അന്വേഷണത്തിന് വഴിത്തിരിവായത്.