മിസ്റ്റര്‍ പിണറായി വിജയന്‍... സാഹിത്യോത്സവത്തില്‍ നിങ്ങള്‍ എന്തിന് നുണപറഞ്ഞു? തെളിവുണ്ട്
ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ താന്‍ പങ്കെടുക്കേണ്ട പരിപാടിയുടെ സമയത്തെക്കുറിച്ച് കൃത്യത ഉണ്ടായിരുന്നില്ല എന്ന് പിണറായി വിജയന്‍ പറഞ്ഞത് ശുദ്ധ നുണതന്നെ ആണ്
കോഴിക്കോട്: ഡിസി ബുക്‌സിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഏവരും കാത്തിരുന്ന സംവാദം ആയിരുന്നു അത്- മുഖ്യമന്ത്രി പിണറായി വിജയനും എഴുത്തുകാരന്‍ എം മുകുന്ദനും തമ്മിലുള്ള സംവാദം. എന്നാല്‍ അത് നടന്നില്ലെന്ന് മാത്രമല്ല, മുഖ്യമന്ത്രി വൈകി എത്തിയതോടെ പരിപാടികളുടെ സമയക്രമം തന്നെ അനിശ്ചിതത്വത്തിലായി.
ഒരു മുഖ്യമന്ത്രി വൈകിയെത്തുക എന്നത് പുതിയ കാര്യം ഒന്നും അല്ല. ഏറെ തിരക്കുകള്‍ക്കിടയില്‍ സംഭവിക്കാവുന്ന ഒന്ന് തന്നെയാണ്. പക്ഷേ ഒരു മുഖ്യമന്ത്രി പൊതുജനങ്ങളോട് നുണപറയുക എന്നത് തീരെ ആശാസ്യകരമല്ല.
അതാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചില്‍ സംഭവിച്ചത്. രാവിലെ 10.30 ന് എത്തേണ്ടിയിരുന്ന മുഖ്യമന്ത്രി എത്തിയത് തന്നെ 11.20 ന് ആയിരുന്നു. സംവാദത്തിന്റെ കാര്യവും പരിപാടിയുടെ സമയത്തിന്റെ കാര്യവും അറിയില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് പുറത്ത് വിട്ട ഔദ്യോഗിക പരിപാടിപാടികളുടെ പട്ടികയും കൂടി ഒന്ന് പരിശോധിക്കേണ്ടിവരും.
ഫെബ്രുവരി നാലിന് രാവിലെ 10.30 ന് എം മുകുന്ദനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള സംവാദമാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്. മുഖ്യമന്ത്രിയുടെ സമ്മതമില്ലാതെ അങ്ങനെ ഒരു കാര്യം തീരുമാനിക്കുമെന്ന് വിശ്വസിക്കാന്‍ സാമാന്യ ബോധ്യമുള്ള ആര്‍ക്കും കഴിയില്ല.
സംവാദത്തില്‍ നിന്ന് പിന്‍മാറുന്നതായി നേരത്തേ തന്നെ ചില സൂചനകള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചോദ്യങ്ങള്‍ പോലും മുന്‍കൂട്ടി നല്‍കാന്‍ ഡിസി ബുക്‌സ് അധികൃതര്‍ തയ്യാറായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. എന്നിട്ടും സംവാദം നടന്നില്ല.
വേദിയില്‍ എം മുകുന്ദനുമായുള്ള സംവാദം ആയിരിക്കില്ല പിണറായി വിജയനെ 'ഭയപ്പെടുത്തിയിട്ടുണ്ടാവുക'. അതിന് ശേഷം സദസ്സില്‍ നിന്നുള്ള ചോദ്യങ്ങളെ ഭയപ്പെട്ടാണോ പിണറായി വിജയന്‍ സംവാദത്തില്‍ നിന്ന് പിന്‍മാറിയത് എന്ന് പോലും ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു.
സ്വാഗത പ്രസംഗത്തില്‍ രവി ഡിസി പറഞ്ഞ ഒരു കാര്യം ഉണ്ടായിരുന്നു. രാവിലെ 9.30 വിളിച്ചപ്പോഴും കൃത്യസമയത്ത് എത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മറ്റ് ചില തിരക്കുകള്‍ മൂലം അദ്ദേഹം വൈകി എന്നായിരുന്നു അത്. പക്ഷേ മുഖ്യമന്ത്രി ആദ്യം പറഞ്ഞത് തന്നെ നുണയായിരുന്നോ എന്ന് സംശയിക്കേണ്ടിവരും.
പറഞ്ഞ സമയത്ത് എത്താന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് താന്‍ മാറി നില്‍ക്കുന്നില്ല. എന്നാല്‍ താന്‍ മാത്രമല്ല അതിന് ഉത്തരവാദി എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. ഏതെങ്കിലും ഒരു സെഷനില്‍ പങ്കെടുത്താല്‍ മതിയെന്നായിരുന്നു ഡിസി ബുക്‌സ് അധികൃതര്‍ പറഞ്ഞിരുന്നത് എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.
എന്നാല്‍ സംവാദത്തിന്റെ കാര്യം നേരത്തേ തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു എന്നാണ് ഡിസി ബുക്‌സില്‍ നിന്ന് ലഭിക്കുന്ന വിവരം. പരിപാടിയുടെ സമയം സംബന്ധിച്ചും കൃത്യമായ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിന് ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ സന്ദര്‍ശന പരിപാടി സംബന്ധിച്ച് അദ്ദേഹത്തിന്റെ ഓഫീസ് തയ്യാറാക്കിയ പട്ടികയില്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിനെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. രാവിലെ 10.30 നാണ് സമയവും കാണിച്ചിട്ടുള്ളത്. അപ്പോള്‍ ഇക്കാര്യം മുഖ്യമന്ത്രിയ്ക്ക് അറിയില്ലായിരുന്നു എന്ന് പറയുന്നത് എത്രത്തോളം ലജ്ജാകരമാണെന്ന് കൂടി ചിന്തിക്കേണ്ടിവരും.
സംവാദത്തില്‍ നിന്ന് നേരത്തേ പിന്‍മാറിയ മുഖ്യമന്ത്രി പ്രസംഗം പോലും തയ്യാറാക്കിയാണ് എത്തിയിരുന്നത്. പറയാനുള്ള കാര്യങ്ങള്‍ ഒരു ആശയക്കുഴപ്പവും ഇല്ലാതെ അദ്ദേഹം പറയുകയും ചെയ്തു. പക്ഷേ അതുകൊണ്ട് മാത്രം കാര്യമില്ലല്ലോ.
കൃത്യനിഷ്ഠയ്ക്കും വാക്ക് പാലിക്കുന്നതിലും ഒക്കെ കാര്‍ക്കശ്യക്കാരനാണ് പിണറായി വിജയന്‍ എന്നാണ് പറയപ്പെടുന്നത്. പക്ഷേ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പോലുള്ള ഒരു വേദിയില്‍ വന്ന് ഇല്ലാത്ത കാര്യങ്ങള്‍ പറയുക എന്നത് എന്തിന്റെ പേരില്‍ ന്യായീകരിക്കപ്പെടും എന്ന് കൂടി മുഖ്യമന്ത്രി ഓര്‍ക്കേണ്ടതാണ്.