എല്‍ഡിഎഫിനെ മലർത്തിയടിച്ച് യുഡിഎഫ്; 3 പഞ്ചായത്തുകളില്‍ ഭരണം തിരിച്ച് പിടിച്ചു: 17 വാർഡില്‍ വിജയം
തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫിന് വന്‍ നേട്ടം. എല്‍ ഡി എഫില്‍ നിന്നും നിരവധി വാർഡുകള്‍ പിടിച്ചെടുത്ത യു ഡി എഫ് ആകെ 16 സീറ്റുകളില്‍ വിജയിച്ചു. ഈരാറ്റുപേട്ടയില്‍ യു ഡി എഫ് പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി വിജയിച്ചതും കൂടെ കണക്കാക്കുമ്പോള്‍ ആകെ വിജയം 17 വാർഡുകളിലേക്ക് ഉയരും. മറുവശത്ത് കനത്ത തിരിച്ചടി നേരിട്ട എല്‍ ഡി എഫിന് 11 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. രണ്ട് വാർഡുകള്‍ ബി ജെ പിയും സ്വന്തമാക്കി.
യു ഡി എഫ് സീറ്റുകള്‍ പിടിച്ചെടുത്തതോടെ മൂന്ന് പഞ്ചായത്തുകളിലെ ഭരണം എല്‍ ഡി എഫിന് നഷ്ടമാകുമെന്നുറപ്പായി. പാലക്കാട് തച്ചന്‍പാറ, തൃശ്ശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിലാണ് ഭരണമാറ്റമുണ്ടാകുക. കരിമണ്ണൂർ പഞ്ചായത്തിലെ ആറാം വാർഡായ പന്നൂരിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 177 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി എഎന്‍ ദിലീപ് കുമാർ എല്‍ ഡി എഫിലെ ജെയിനെ പരാജയപ്പെടുത്തിയത്.

തച്ചന്‍പാറ പഞ്ചായത്തിലെ നാലാം വാർഡായ കോഴിയോട് അതിശക്തമായ മത്സരത്തിന് ഒടുവിലാണ് യു ഡി എഫ് പിടിച്ചെടുത്തത്. യു ഡി എഫ് സ്ഥാനാർത്ഥി അലി തേക്കത്തിന് 482 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥി ചാണ്ടു തുണ്ടുമണ്ണേലിന് 454 വോട്ട് ലഭിച്ചു. യു ഡി എഫ് ഭൂരിപക്ഷം - 28. 40 വോട്ടുമായി ബി ജെ പി നാലാം സ്ഥാനത്തെത്തി.
നാട്ടിക പഞ്ചായത്തിലെ ഒമ്പതാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ സിറ്റിങ് വാർഡ് പിടിച്ചെടുത്തതോടെയാണ് ഭരണ മാറ്റം ഉറപ്പായത്. യു ഡി എഫ് സ്ഥാനാർത്ഥി പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫിലെ വി ശ്രീകുമാറിനെ പരാജയപ്പെടുത്തി. യു ഡി എഫിന് 525 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ ഡി എഫിന് 410 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. 172 വോട്ടുമായി ബി ജെ പി മൂന്നാം സ്ഥാനത്തെത്തി. എല്‍ ഡി എഫ് 5, യു ഡി എഫ് 5, ബി ജെ പി 3 എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ നിലവിലെ കക്ഷി നില.












Click it and Unblock the Notifications