യുഡിഎഫും ബിജെപിയും നടത്തിയ കള്ളപ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞു, ജനങ്ങളുടെ വിജയമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ അത്യുജ്ജല വിജയം ജനങ്ങളുടെ വിജയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. യുഡിഎഫും ബിജെപിയും നടത്തിയ കള്ളപ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞു. എല്‍ഡിഎഫ് നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണിത്. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ നിന്ന് ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ല എന്ന് ഈ ഫലം തെളിയിച്ചിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു.
കേന്ദ്ര ഏജന്‍സികളുടെ പ്രചരണങ്ങളെല്ലാം ദുരുദ്ദേശത്തോടെയാണെന്ന് ജനം തിരിച്ചറിഞ്ഞു. നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും പ്രാധാന്യം നൽകുന്ന എൽഡിഎഫിനെ ജനങ്ങൾ ഏറ്റെടുത്തു. സംസ്ഥാന സർക്കാർ നാലര വർഷത്തിനകം നടപ്പാക്കിയ വികസന- ക്ഷേമ പരിപാടികൾ ജനങ്ങളുടെ അനുഭവമായിരുന്നു. പാവപ്പെട്ടവരുടെ, സാധാരണക്കാരുടെ അടിസ്ഥാനാവശ്യങ്ങളെല്ലാം പരിഹരിക്കാൻ കഴിയുന്ന പരിപാടികളാണ് എൽഡിഎഫ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ഈ ജനപക്ഷ രാഷ്ട്രീയ നിലപാടുകൾക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണ് ഈ ജയം.
അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് വിവാദങ്ങളുണ്ടാക്കാൻ മാത്രമാണ് യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായി ശ്രമിച്ചത്. സർക്കാരിന്റെ ജനക്ഷേമ - വികസന പരിപാടികൾക്കെതിരെ ഒന്നും പറയാനില്ലാതെ, സമീപകാല കേരള രാഷ്ട്രീയത്തിലെ ഏറ്റവും തരംതാണ കളികൾക്കാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസും ബിജെപിയും നേതൃത്വം നൽകിയത്. വികസനപദ്ധതികളെ പോലും തകർക്കാൻ ശ്രമിച്ചു.
സർക്കാരിനെതിരെയും ഭരണനേതൃത്വത്തിനെതിരെയും ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ, സംഘടിതവും ആസൂത്രിതവുമായ ദുരാരോപണങ്ങൾ ദിവസേന ഉന്നയിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളും ഇതിന് കൂട്ടുനിന്നു. ഈ ജനപക്ഷ സര്‍ക്കാരിനെ അസ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണ് ഈ ഫലമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Recommended Video