ബിജെപി ദേശീയ നേതൃത്വം പ്രതീക്ഷിച്ചത് നടന്നു.. സംസ്ഥാന നേതാക്കൾക്ക് ചങ്കിടിപ്പ്..കണക്കുകൾ പറയുന്നത്
തിരുവനന്തപുരം; ഹൈദരാബാദിലെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഇക്കുറി കൂറ്റൻ മുന്നേറ്റമായിരുന്നു ബിജെപി നേടിയത്. ആകെയുള്ള നാല് സീറ്റിൽ നിന്ന് 40 മുകളിൽ സീറ്റിലേക്ക് ഭൂരിപക്ഷം ഉയർത്താൻ പാർട്ടിക്ക് കഴിഞ്ഞിരുന്നു. ഹൈദരാബാദിൽ ബിജെപിക്ക് മുന്നേറാൻ ആയെങ്കിൽ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിലും കൂറ്റൻ മുന്നേറ്റം നേടാൻ ബിജെപിക്ക് സാധിക്കുമെന്നായിരുന്നു അന്ന് സംസ്ഥാന നേതാക്കൾ അവകാശപ്പെട്ടത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കനത്ത നിരാശയിലാണ് സംസ്ഥാന നേതൃത്വം.

8000 വാർഡുകൾ
കേരളത്തിൽ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ എണ്ണായിരം വാര്‍ഡുകളില്‍ എങ്കിലും വിജയം നേടുമെന്നായിരുന്നു ബിജെപി സംസ്ഥാന നേതൃത്വം പ്രതീക്ഷ പങ്കുവെച്ചത്. അതായത് മൊത്തം വാര്‍ഡുകളുടെ മൂന്നില്‍ ഒന്നിലധികം വാര്‍ഡുകള്‍. 10 പഞ്ചായത്തുകളും 24 നഗരസഭകൾ ആയിരുന്നു ബിജെപി ലക്ഷ്യം വെച്ചത്.

തിരുവനന്തപുരം കോർപ്പറേഷനും
ഇക്കൂട്ടത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണവും ബിജെപി പ്രതീക്ഷ വെച്ചിരുന്നു. തലസ്ഥാന നഗരം പിടിക്കാൻ കൊണ്ട് പിടിച്ച പ്രചരണമായിരുന്നു പാർട്ടി കാഴ്ച വെച്ചത്. പഴുതുകൾ അടച്ചുള്ള സ്ഥാനാർത്ഥി നിർണയവും പ്രചരണവും തിരുവനന്തപുരത്ത് പാർട്ടി നടത്തി. എന്നാൽ വലിയ പ്രതീക്ഷകളും അവകാശവാദങ്ങളുമായി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.

61 സീറ്റുകൾ വരെ
തിരുവനന്തപുരത്ത് 61 സീറ്റുകൾ വരെ നേടുമെന്ന് വെല്ലുവിളിച്ച ബിജെപിക്ക് ഇവിടെ വെറും 35 സീറ്റ് കൊണ്ട് തൃപ്തി പെടേണ്ടി വന്നു.അതായത് കഴിഞ്ഞ തവണത്തേതിൽ നിന്ന് ഒരു സീറ്റ് മാത്രം അധികം. മുന്നേറ്റം പ്രതീക്ഷിച്ച തൃശ്ശൂർ കോർപറേഷനിൽ പാർട്ടിയുടെ മേയർ സ്ഥാനാർത്ഥിയും ബിജെപി വക്താവുമായ ബി ഗോപാലകൃഷ്ണൻ പരാജയപ്പെട്ടു.

തിരുവനന്തപുരത്ത്
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച സംസ്ഥാന സെക്രട്ടറി എസ് സുരേഷും പരാജയം രുചിച്ചു. സിറ്റിംഗ് സീറ്റാണ് ഇവിടെ ബിജെപിക്ക് നഷ്ടമായത്. അതേസമയം പാർട്ടിക്ക് ആകെ ആശ്വാസമായത് മുനിസിപ്പാലിറ്റികളിലെ പ്രകടനമാണ്. 320 ഡിവിഷനുകളിലാണ് ഇത്തവണ ബിജെപി വിജയിച്ചത്. കഴിഞ്ഞ തവണ ഇത് 236 സീറ്റായിരുന്നു.

ഗ്രാമപഞ്ചായത്തിലും
ഗ്രാമപഞ്ചായത്തിലും മെച്ചപ്പെട്ട പ്രകടനം നടത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല. 2015 ൽ 933 ഗ്രാമപഞ്ചായത്ത് വാർഡുകളിലായിരുന്നു ബിജെപി ജയിച്ചത്. ഇക്കുറി ഇത് 1000ത്തിന് മുകളിലാകുമെന്ന് പാർട്ടി പ്രതീക്ഷിരുന്നെങ്കിലും ഇതുവരെ 900 ൽ താഴെ വാർഡുകളിൽ മാത്രമേ പാർട്ടിക്ക് വിജയിക്കാൻ സാധിച്ചുള്ളു.

അക്കൗണ്ട് തുറന്നു
അതേസമയം കഴിഞ്ഞ തവണ സംസ്ഥാനത്ത് ഒറ്റ മുനിസിപാലിറ്റി മാത്രം ഭരിച്ചിരുന്ന ബിജെപിക്ക് ഇക്കുറി അത് രണ്ടാക്കാൻ കഴിഞ്ഞത് ആശ്വാസമായി. പാലക്കാട് നഗരസഭയിലായിരുന്നു ആകെ ബിജെപിക്ക് ഭരണം ഉണ്ടായിരുന്നത്. ഇത്തവണ പാലക്കാട് നിലനിർത്തിയതിനൊപ്പം പത്തനംതിട്ടയിലെ പന്തളം നഗരസഭയിൽ ഭരണം പിടിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്,
മാത്രമല്ല കണ്ണൂർ കോർപറേഷനിലും ബിജെപി അക്കൗണ്ട് തുറന്നു.

കടുത്ത ഭിന്നതയും
അതേസമയം അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാൻ കഴിയാതിരുന്നതിന് പിന്നിൽ പാർട്ടിയിലെ കടുത്ത ഭിന്നതയും കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതെിരെ ശോഭാ സുരേന്ദ്രനും മറ്റ് മുതിർന്ന നേതാക്കളും രംഗത്തെത്തിയത് ബിജെപിക്ക് തലവേദനയായിരുന്നു.

ദേശീയ നേതൃത്വവും
കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും തിരഞ്ഞെടുപ്പിന് മുൻപ് പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടും ഭിന്നതകൾ പരിഹരിക്കപ്പെട്ടിരുന്നില്ല. നിലവിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ദേശീയ നേതത്വം പല നിർണായക സംസ്ഥാന ബിജെപിയിൽ നടത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications