അവകാശ വാദങ്ങളുമായി നേതാക്കള്‍: വിജയ പ്രതീക്ഷയെന്ന് എല്‍ഡിഎഫ്, തൂത്തുവാരുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ അവകാശ വാദങ്ങളുമായി മുന്നണികള്‍ സജീവമായി. എല്‍ഡിഎഫിന് ഏറെ അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് ഉള്ളതെന്നും കഴിഞ്ഞ തവണത്തേക്കാള്‍ വലിയ വിജയം പാര്‍ട്ടി സ്വന്തമാക്കുമെന്നുമാണ് ഇടത് കണ്‍വീനര്‍ എ വിജയരാഘവന്‍ അഭിപ്രായപ്പെട്ടത്. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള കേരളത്തിലെ ഇടത് സര്‍ക്കാറിന്‍റെ ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണയായിരിക്കും ഇടത് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന്‍റെ അടിസ്ഥാനം. യുഡിഎഫിന്‍റെ അവസരവാദ നയസമീപനങ്ങള്‍ക്ക് തിരിച്ചടി ലഭിക്കും. ഹിന്ദു-മുസ്ലിം വര്‍ഗ്ഗീയ കക്ഷികളുമായി യുഡിഎഫ് ഉണ്ടാക്കിയിരിക്കുന്ന രാഷ്ട്രീയ സഖ്യത്തെ ജനം പുറംതള്ളുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തൂത്തുവാരുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. യുഡിഎഫിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണ് ഉള്ളത്. എല്‍ഡിഎഫ് പൂര്‍ണ്ണ തകര്‍ച്ചയിലാണ്. ആരുമായും കൂട്ടുകൂടാം എന്നതാണ് അവരുടെ നിലപാട്. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന സിപിഎമ്മിന് ഇനി ആരോടാണ് കൂട്ട് കൂടിക്കൂടാത്തെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക ബിജെപിയാണെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ സ്വര്‍ണ്ണക്കടത്ത് പ്രധാന പ്രചാരണ വിഷയമാവുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താനാണ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ ഡിസംബര്‍ 8 ന് വോട്ടെടുപ്പ് നടക്കും, തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തില്‍ ഡിസംബർ 10 വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. കോട്ടയം, എറണാകുളം,തൃശ്ശൂർ ,പാലക്കാട്, വയനാട് എന്നീ അഞ്ച് ജില്ലകളിലാണ് വോട്ടെടുപ്പ്. മൂന്നാഘട്ടത്തില്‍ ഡിസംബര്‍ 14 തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ , കാസർഗോഡ് ജില്ലകളിൽ തിരഞ്ഞെടുപ്പ് നടക്കും. എല്ലാ സ്ഥലത്തേയും വോട്ടണ്ണെല്‍ ഡിസംബര്‍ 16 ബുധനാഴ്ച നടക്കും.












Click it and Unblock the Notifications