തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ടം പുരോഗമിക്കുന്നു... ആകെ പോളിംഗ് 35. 5, വയനാട്ടിൽ കനത്ത പോളിംഗ്..
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുന്നു. കോട്ടയം, എറണാകുളം, പാലക്കാട്, തൃശ്ശൂർ, വയനാട് എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടിംഗ് ആരംഭിച്ച് അഞ്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ പോളിംഗ് നില പരിശോധിക്കാം. ആകെ പോളിംഗ് ശതമാനം 35. 5 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. കോട്ടയം- 35.55 ശതമാനം, എറണാകുളം 35.41 ശതമാനം, തൃശ്ശൂർ- 36.01 ശതമാനം, പാലക്കാട്- 36-07, വയനാട്- 3722 ശതമാനം എന്നിങ്ങനെയാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന കണക്കുകൾ. വയനാട്ടിലാണ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തുന്നത്.
ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും;വിവാദങ്ങളും സ്വാധീനിക്കുമെന്ന് ഉമ്മൻചാണ്ടി
കൊവിഡ് വ്യാപനത്തിന് ശേഷം കേരളത്തിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പെന്ന സവിശേഷതയാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ളത്. കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ച് തിരഞ്ഞെടുപ്പ് നടക്കുമ്പോഴും ആദ്യഘട്ടത്തിൽ ലഭിച്ചതിന് സമാനമായി മികച്ച പ്രതികരണമാണ് രണ്ടാം ഘട്ടത്തിലും ലഭിക്കുന്നത്. കോട്ടയം, എറണാകുളം, പാലക്കാട്, തൃശ്ശൂർ, വയനാട് എന്നീ ജില്ലകളിലായി 99 ലക്ഷത്തോളം പേർ വോട്ട് രേഖപ്പെടുത്തുമെന്നാണ് കണക്കുകൂട്ടലുകൾ.
457 തദ്ദേശ സ്ഥാപനങ്ങളിലെ 8,116 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടിംഗ് നടക്കുന്നത്. എന്നാൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മൂന്ന് മണിവരെ സാധാരണ രീതിയിലും മൂന്ന് മണിക്ക് ശേഷം കൊവിഡ് ബാധിച്ചവർക്കും വോട്ട് ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. പിപിഇ കിറ്റ് അണിഞ്ഞ് രോഗം ബാധിച്ചവർക്ക് പോളിംഗ് ബൂത്തുകളിലേക്ക് നേരിട്ടെത്തിക്കൊണ്ട് തന്നെ തങ്ങളുടെ സമ്മദിയാകാവകാശം വിനിയോഗിക്കാൻ സാധിക്കും.
നിരവധി രാഷ്ട്രീയ വിവാദങ്ങൾക്ക് വിളനിലമായ കോട്ടയത്തിന് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് അഭിമാനപ്പോരാട്ടമാണ്. കേരള കോൺഗ്രസ് എം, ജോസഫ് വിഭാഗങ്ങൾക്കും ഈ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. കേരള കോൺഗ്രസ് എൽഡിഎഫിനൊപ്പം ചേർന്നതിനെ ജനങ്ങൾ ഏത് തരത്തിലാണ് വിലയിരുത്തിയത് എന്നതിനുള്ള പരിശോധന കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പ്. കേരള കോൺഗ്രസ് മുന്നണി വിട്ടത് തങ്ങളെ ബാധിക്കില്ലെന്നാണ് കോൺഗ്രസിന്റെ വാദം.
കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിന് ഭരണത്തുടർച്ച ഉറപ്പാക്കാൻ കഴിയുമോ എന്നതായിരിക്കും തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകുക. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും കോർപ്പറേഷൻ ഭരണം യുഡിഎഫിന്റെ കൈകളിലായിരുന്നു. യുഡിഎഫ് ഭരിക്കുന്ന പാലക്കാട് നഗരസഭ തിരിച്ചുപിടിക്കാൻ എൽഡിഎഫ് ശ്രമിക്കുമ്പോഴും പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ബിജെപി വലിയ പ്രതീക്ഷയാണ് വെക്കുന്നത്. അഞ്ച് ജില്ലകളിലായ 350 ഗ്രാമപഞ്ചായത്തുകൾ 58 ബ്ലോക്ക് പഞ്ചായത്തുകൾ 5 ജില്ലാ പഞ്ചായത്തുകൾ രണ്ട് കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കുമുള്ള തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.
Recommended Video