തകര്‍ന്നടിഞ്ഞത് ബിജെപിയും! സാധ്യത ഒരിടത്ത് മാത്രം... രണ്ടാം സ്ഥാനം ഏഴില്‍ നിന്ന് അഞ്ചിലേക്ക്
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു ബിജെപി ആദ്യമായി കേരളത്തില്‍ ഒരു നിയമസഭ സീറ്റ് സ്വന്തമാക്കിയത്. അത് കൂടാതെ ഏഴ് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി എന്ന നേട്ടവും ബിജെപി അന്ന് സ്വന്തമാക്കിയിരുന്നു.
140 ല്‍ 101 ഉം പിടിച്ച് എല്‍ഡിഎഫ്... കേരളം ചോരച്ചുവപ്പാകുന്നതിങ്ങനെ; യുഡിഎഫ് തകര്‍ന്നടിയുന്നതും
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നടത്തിയ പ്രകടനത്തേക്കാള്‍ മെച്ചമാണെന്ന് പറഞ്ഞാലും, നിയമസഭ-ലോക്‌സഭ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബിജെപിയുടെ പ്രകടനം മോശമാണെന്ന് തന്നെ വിലയിരുത്തേണ്ടി വരും. ഇത്തവണ 14.56 ശതമാനം വോട്ടുകളാണ് എന്‍ഡിഎ മുന്നണി സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളേക്കാൾ കുറവാണ് ഇതും. വിശദാംശങ്ങള്‍...
പൊലിഞ്ഞ പ്രതീക്ഷ
എണ്ണായിരം വാര്‍ഡുകളില്‍ വിജയിക്കും എന്നായിരുന്നു ബിജെപിയുടെ ആദ്യത്തെ അവകാശവാദം. പിന്നീടത് നിലവിലെ വാര്‍ഡുകളുടെ മൂന്നിരട്ടി എന്നായി. പക്ഷേ, ഒടുവില്‍ അതൊന്നും ഇല്ലാതെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.
എത്ര കൂടി
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിച്ചത് മൊത്തം 1,244 വാര്‍ഡുകളില്‍ ആയിരുന്നു. ഇത്തവണ വിജയിച്ചതാകട്ടെ മൊത്തം 1,600 വാര്‍ഡുകളിലും. ആകെ കൂടിയത് 356 വാര്‍ഡുകള്‍ മാത്രം. ബിജെപിയുടെ അവകാശവാദത്തിന്റെ ഏഴയലത്ത് പോലും എത്തിയില്ല വിജയം.
രണ്ടാം സ്ഥാനവും ഇടിഞ്ഞു
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരു മണ്ഡലത്തില്‍ വിജയിക്കുകയും ഏഴിടത്ത് രണ്ടാമതെത്തുകയും ചെയ്തിരുന്നു ബിജെപി. ഇത്തവണത്തെ വോട്ട് നില പ്രകാരം നേമം മണ്ഡലത്തിലെ ലീഡ് നിലനിര്‍ത്താന്‍ ബിജെപിയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം സ്ഥാനം ഏഴില്‍ നിന്ന് അഞ്ചിലേക്ക് ഇടിഞ്ഞു എന്നതാണ് വാസ്തവം.
മഞ്ചേശ്വരവും കാസര്‍കോടും
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് വെറും 89 വോട്ടിനായിരുന്നു കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി വോട്ടുകള്‍ ഗണ്യമായി കുറഞ്ഞു. കാസര്‍കോടും ബിജെപി രണ്ടാമതാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്ക് പ്രകാരം ഈ രണ്ടിടത്തും ബിജെപി അതേ നില തുടരുകയാണ്. കാസര്‍കോട് ജില്ലയിലെ രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ബിജെപി പിടിച്ചെടുത്തു.
പാലക്കാടും മലമ്പുഴയും കൈവിട്ടു
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ സിപിഎമ്മിനേയും മലമ്പുഴയില്‍ കോണ്‍ഗ്രസിനേയും മൂന്നാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു ബിജെപിയുടെ മുന്നേറ്റം. എന്നാല്‍ ഇത്തവണത്തെ വോട്ട് നിലയില്‍ രണ്ടിടത്തും ബിജെപി ആണ് മൂന്നാമത്. വലിയ വോട്ട് വ്യത്യാസവും പ്രകടമാണ്.
ചാത്തന്നൂരും ഇല്ല
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഞെട്ടിക്കുന്ന മുന്നേറ്റം നടത്തിയ മണ്ഡലം ആയിരുന്നു ചാത്തന്നൂര്‍. വോട്ട് ശതമാനം കുറവെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താന്‍ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കില്‍ ബിജെപി മൂന്നാമതാണ് ഇത്തവണ.
പ്രതീക്ഷ തിരുവനന്തപുരം മാത്രം
എന്തായാലും തിരുവനന്തപുരം ജില്ലയില്‍ ബിജെപിയ്ക്ക് അല്‍പമെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ട്. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിലെ കണക്കുകള്‍ പ്രകാരം ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. ഇതില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു. മറ്റ് രണ്ടിടത്തും രണ്ടാം സ്ഥാനവും നേടിയിരുന്നു.
നേമം ഉറപ്പിക്കാം
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അവകാശവാദങ്ങളെല്ലാം പൊളിഞ്ഞു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ കഴിഞ്ഞ തവണ പിടിച്ചെടുത്ത നേമം മണ്ഡലത്തില്‍ ബിജെപി തന്നെയാണ് മുന്നില്‍. എന്നാല്‍ കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷത്തിന്റെ നാലിലൊന്ന് ഭൂരിപക്ഷമേ, തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ക്കുള്ളു എന്നതും യാഥാര്‍ത്ഥ്യമാണ്.
ശതമാനക്കണക്കെടുത്താല്‍
2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ആകെ നേടിയത് 13.3 ശതമാനം വോട്ടുകളായിരുന്നു. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് 14.96 ആയി ഉയര്‍ന്നു. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ/ എന്‍ഡിഎയുടെ വോട്ട് വിഹിതം 15.64 ശതമായി ഉയര്‍ന്നു. എന്നാല്‍ 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പ് എത്തിയപ്പോള്‍ വോട്ട് വിഹിതം ഇടിഞ്ഞ് 14.52 ശതമാനം മാത്രമായി.
Recommended Video
ആഭ്യന്തരകലഹം തന്നെ കാരണം
ഇത്തവണ മെച്ചപ്പെട്ട ഒരു തിരഞ്ഞെടുപ്പ് ഫലം ആയിരുന്നു ബിജെപി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആഹ്ലാദിക്കാന്‍ വക നല്‍കിയത് രണ്ടാമതൊരു നഗരസഭയില്‍ ഭരണം പിടിച്ചു എന്നത് മാത്രമാണ്. മറ്റിടങ്ങളില്‍ എല്ലാം മെച്ചമുണ്ടാക്കാന്‍ പറ്റാതെ പോയതിന് പ്രധാന കാരണം പാര്‍ട്ടിയ്ക്കുള്ളിലെ ആഭ്യന്തര കലഹം തന്നെ ആയിരുന്നു.