പോസ്റ്റല്‍ ബാലറ്റിലും ശക്തികാണിച്ച് ബിജെപി... ചങ്ങനാശേരിയിലും തൃശൂരിലും; മുന്നില്‍ എല്‍ഡിഎഫ് തന്നെ
തിരുവനന്തപുരം: തിരഞ്ഞെടുപ്പുകളില്‍ ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകള്‍ ആണ്. കേരളത്തിലെ പതിവ് രീതി അനുസരിച്ച് മിക്കയിടത്തും എല്‍ഡിഎഫ് ആയിരിക്കും തപാല്‍ വോട്ടുകളില്‍ മുന്നിട്ട് നില്‍ക്കാറുള്ളത്. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലും സംസ്ഥാന തലത്തില്‍ അങ്ങനെ തന്നെയാണ്.
എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി പോസ്റ്റല്‍ ബാലറ്റില്‍ എന്‍ഡിഎ സഖ്യവും ശക്തി കാണിക്കുന്നു എന്നതാണ് പ്രത്യേകത. തൃശൂര്‍ കോര്‍പ്പറേഷനിലും ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലും ആദ്യ ലീഡുകള്‍ സ്വന്തമാക്കിയത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍, തപാല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ മൂന്ന് വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ട് നിന്നു. ചങ്ങനാശേരി മുനിസിപ്പാലിറ്റിയിൽ ആണ് എൻഡിഎയുടെ ഇത്തവണത്തെ ആദ്യ വിജയം. പെരുന്ന ഉൾപ്പെടെ രണ്ട് വാർഡുകളിൽ ആണ് ബിജെപി മുന്നണിയുടെ സ്ഥാനാർത്ഥികൾ ജയിച്ചിട്ടുള്ളത്. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ആദ്യ ഫലസൂചനകൾ മുതലേ ബിജെപിയ്ക്ക് അനുകൂലമായിരുന്നു.
ആദ്യമായി
ആദ്യമായാണ്, ആദ്യ ഫല സൂചനകള്‍ ഏതെങ്കിലും തദ്ദേശ സ്ഥാപനത്തില്‍ ബിജെപിയ്ക്ക് അനുകൂലമായി വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തൃശൂര്‍ കോര്‍പ്പറേഷനില്‍ ആദ്യ രണ്ട് ലീഡുകള്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായിരുന്നു. ഈ രണ്ട് വാര്‍ഡുകളും ബിജെപിയുടെ സിറ്റിങ് സീറ്റുകളും ആണ്.
വൻ പ്രതീക്ഷ
ഇത്തവണ വന്‍ മുന്നേറ്റം ആണ് ബിജെപി പ്രതീക്ഷിച്ചിരുന്നത്. എണ്ണായിരത്തോളം വാര്‍ഡുകളില്‍ വിജയം നേടാന്‍ ആകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം നല്‍കിയിട്ടുള്ള കണക്ക്. എന്നാല്‍ കഴിഞ്ഞ തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ആകെ ജയിച്ചത് ആയിരത്തി മുന്നൂറില്‍ താഴെ സീറ്റുകളില്‍ മാത്രമായിരുന്നു.
തപാൽ വോട്ടിലെ സാന്നിധ്യം
എന്തായാലും തപാല്‍ വോട്ടുകളിലും വലിയ തോതില്‍ സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞു എന്നത് ബിജെപിയെ സംബന്ധിച്ച് വലിയ നേട്ടമായിത്തന്നെ വിലയിരുത്തേണ്ടി വരും. കഴിഞ്ഞ തവണ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും ബിജെപി ആയിരുന്നു. തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളാണ് ബിജെപി ഇത്തവണ കൂടുതല്‍ പ്രതീക്ഷിയര്‍പ്പിക്കുന്നത്. ഇതിനായി സംസ്ഥാന നേതാക്കളെ തന്നെ ബിജെപി മത്സര രംഗത്ത് ഇറക്കുകയും ചെയ്തിരുന്നു.
സെമിഫൈനൽ
നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആയിട്ടാണ് ബിജെപിയും തദ്ദേശ തിരഞ്ഞെപ്പിനെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ശക്തമായ പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. എന്നാൽ ദേശീയ നേതാക്കളാരും പ്രചാരണത്തിന് എത്താതിരുന്നത് ബിജെപിയെ ക്ഷീണിപ്പിച്ചിരുന്നു.
വിഭാഗീയത പ്രശ്നം
കടുത്ത വിഭാഗീയതയാണ് കേരളത്തിലെ ബിജെപിയെ വേട്ടയാടുന്നത്. അതുകൊണ്ട് തന്നെ സുവർണാവസരങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയാതെ പോകുന്നു എന്ന ആക്ഷേപം കേന്ദ്ര നേതൃത്വത്തിനുണ്ട്. അത് തന്നെയാണ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലും പ്രകടമായത്.
നേട്ടമില്ലാതെ
പോസ്റ്റൽ ബാലറ്റുകളിലൂടെ ആദ്യമുണ്ടാക്കിയ നേട്ടം തുടരാൻ ബിജെപിയ്ക്ക് പിന്നീട് സാധിച്ചില്ല. പന്തളം നഗരസഭ അധികമായി പിടിച്ചെടുത്തതും കോർപ്പറേഷനുകളിൽ സാന്നിധ്യം തെളിയിച്ചതും ആണ് പ്രധാന നേട്ടങ്ങൾ. നൂറിലേറെ പഞ്ചായത്തുകളിൽ വിജയിക്കുമെന്ന് അവകാശവാദം ഉന്നയിച്ചിട്ട് അതിന്റെ നാലിൽ ഒന്ന് പോലും സ്വന്തമാക്കാൻ സാധിച്ചില്ല.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇടത് മുന്നേറ്റം; 15 സീറ്റില്‍ ലീഡ്, ഏറെ പിന്നിലായി ബിജെപിയും യുഡിഎഫും
തൃശൂരില്‍ ആദ്യ ലീഡ് ബിജെപിക്ക്; കോര്‍പ്പറേഷനിലെ രണ്ട് സീറ്റില്‍ മുന്നില്‍, താമര വിരിയുമോ?
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് തുടക്കം, ആദ്യ ഫലസൂചനകൾ എൽഡിഎഫിന് അനുകൂലം
തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മലപ്പുറത്ത് സ്ഥാനാര്‍ഥി മരിച്ചു