ഇടതു വിജയത്തിന്റെ തിളക്കം കെടുത്താന്‍ കണക്കിലെ കസര്‍ത്തുമായി ഇറങ്ങിയിട്ടുണ്ട്, മനോരമയ്‌ക്കെതിരെ തോമസ് ഐസക്
തിരുവനന്തപുരം: മനോരമ ഓണ്‍ലൈനിനെതിരെ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിന്നാലെ ഇടതിന് 224 സീറ്റ് നഷ്ടമെന്ന തരത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെതിരെയാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം. ഇടതുപക്ഷ വിജയത്തിന്റെ തിളക്കം കെടുത്താന്‍ കണക്കിലെ കസര്‍ത്തുമായി പലരുമിറങ്ങിയിട്ടുണ്ടെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. നഗരസഭാ, ജില്ലാ പഞ്ചായത്ത് വോട്ടുകള്‍ മണ്ഡലാടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുമ്പോള്‍ 2016ല്‍ ലഭിച്ച നിയമസഭാ മണ്ഡലങ്ങളെക്കാള്‍ മുന്നിലാണ് എല്‍ഡിഎഫ്. ഇതാണ് തരംഗമെന്ന് തോമസ് ഐസക് പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം..
കണക്കിലെ കസര്‍ത്ത്
ഇടതുപക്ഷ വിജയത്തിന്റെ തിളക്കം കെടുത്താന്‍ കണക്കിലെ കസര്‍ത്തുമായി പലരുമിറങ്ങിയിട്ടുണ്ട്. മനോരമ ഓണ്‍ലൈനില്‍ അങ്ങനെയൊരു വിശകലനവും ശ്രദ്ധയില്‍പ്പെട്ടു. ''കൈയ്യിലുണ്ടായിരുന്ന 360 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 96 മുനിസിപ്പല്‍ വാര്‍ഡുകളും നഷ്ടപ്പെട്ട് ഇടതുമുന്നണി'' എന്നാണതില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുന്നത്. 2015ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍ഡിഎഫിന് 224 സീറ്റുകള്‍ നഷ്ടമാണെന്നാണ് വിശകലനത്തിന്റെ രത്‌നച്ചുരുക്കം.
സ്വതന്ത്രരുടെ കണക്ക്
ഇലക്ഷന്‍ കമ്മിഷന്റെ സൈറ്റാണല്ലോ ഈ കണക്കുകള്‍ക്ക് ആധാരം. അതില്‍ OTHERS എന്നൊരു വിഭാഗം കൊടുത്തിട്ടുണ്ട്. സ്വതന്ത്രരുടെ കണക്ക് അവിടെയാണുണ്ടാവുക. ഇക്കുറി 10116 സീറ്റുകളിലാണ് ആകെ എല്‍ഡിഎഫ് ജയിച്ചത് എന്നു പറയുമ്പോള്‍ അതില്‍ എല്‍ഡിഎഫ് സ്വതന്ത്രരുടെ കണക്ക് ഉള്‍പ്പെടുന്നില്ല.
കണക്ക് കൃത്യമാവുക?
ഉദാഹരണത്തിന് നെടുമങ്ങാട് ബ്ലോക്കിലെ ചുള്ളിമാനൂര്‍ ഡിവിഷന്‍. അവിടെ ഇടതുസ്വതന്ത്രന്‍ ടി. ശ്രീകുമാറാണ് വിജയിച്ചത്. ഇതുപോലെ എത്രയോ സ്വതന്ത്രര്‍. അതും കൂടി ചേരുമ്പോഴല്ലേ കണക്ക് കൃത്യമാവുക? 2015ലെ കണക്കു നോക്കിയാല്‍ ഇടതുസ്വതന്ത്രരെ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. 842 ഇടതു സ്വതന്ത്രരുണ്ട്. ഈ എണ്ണവും കൂടി ചേര്‍ത്താണ് ആകെ 10340.
ഇടതുപക്ഷ തരംഗം
ഇതുപോലെ 2020ലെ സ്വതന്ത്രരുടെ കണക്കുകൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേ ഇടതുപക്ഷ പ്രതിനിധികളുടെ എണ്ണം കൂടിയോ കുറഞ്ഞോ എന്നു തീരുമാനിക്കാനാവൂ. ഇതു സാങ്കേതികമായ എണ്ണത്തിന്റെ പ്രശ്‌നം. പക്ഷേ, ഇടതുപക്ഷ തരംഗം എന്നെല്ലാവരും പറയാന്‍ കാരണമെന്താണ്?
കോണ്‍ഗ്രസും ബിജെപിയും
ലോകസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും കഴിഞ്ഞ ആറുമാസത്തെ മാധ്യമങ്ങളിലൂടെ ദിനംതോറും നടന്ന പ്രചാരണഘോഷങ്ങളും മൂലം ഇടതുപക്ഷം തകര്‍ന്നടിഞ്ഞു എന്നല്ലേ കോണ്‍ഗ്രസും ബിജെപിയും ധരിച്ചത്? 2019ലെ തിരിച്ചടിയില്‍ നിന്ന് കരകയറുകയും അരങ്ങേറിയ ദുഷ്പ്രചരണത്തെ പൂര്‍ണമായും അതിജീവിക്കുകയും ചെയ്തു. നഗരസഭാ, ജില്ലാ പഞ്ചായത്ത് വോട്ടുകള്‍ മണ്ഡലാടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുമ്പോള്‍ 2016ല്‍ ലഭിച്ച നിയമസഭാ മണ്ഡലങ്ങളെക്കാള്‍ മുന്നിലാണ് എല്‍ഡിഎഫ്. ഇതാണ് തരംഗം.
'ആ കളിയിൽ കോൺഗ്രസ് റോൾ എന്താകും?;കേരളം കാതോർത്തിരിക്കുന്ന ചോദ്യം'; കോൺഗ്രസിനെ കുരുക്കി ഐസക്
മന്ത്രി എസി മൊയ്തീന്റെ ബൂത്തിൽ ആദ്യ വോട്ട് ഏഴു മണിക്കു ശേഷം, വോട്ടിംഗ് യന്ത്രത്തിലെ രേഖപ്പെടുത്തൽ
കാടിന്റെ മകന്‍ ഇനി നാട് ഭരിക്കും; നിലമ്പൂര്‍ ബ്ലോക്കില്‍ സുധീഷ് മിന്നും താരം