ആഞ്ഞടിച്ച് ഇടത് തരംഗം... 'പിണറായി വിജയം'; തകര്‍ന്നടിഞ്ഞ് യുഡിഎഫ്, സ്ഥിതി മെച്ചപ്പെടുത്തി ബിജെപി
തിരുവനന്തപുരം: സംസ്ഥാനത്ത് ആഞ്ഞടിച്ചത് ഇടത് തരംഗം. സ്വര്‍ണക്കടത്തും സ്പ്രിങ്ക്‌ലര്‍ വിവാദവും ലൈഫ് വിവാദവും ഒന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനേയും എല്‍ഡിഎഫിനേയും ബാധിച്ചില്ലെന്ന് വേണം വിലയിരുത്താന്‍. കോണ്‍ഗ്രസിനേയും യുഡിഎഫിനേയും സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഇത്തവണയും നേരിട്ടിരിക്കുന്നത്.
പാലായില്‍ ചെങ്കൊടി പാറി... ചരിത്രത്തില്‍ ആദ്യം; ശക്തി തെളിയിച്ച് ജോസ് കെ മാണി, ജോസഫ് തകര്‍ന്നടിഞ്ഞു
വന്‍ വിജയം നേടും എന്ന അവകാശവാദവുമായി എത്തിയ ബിജെപിയ്ക്കും തിളങ്ങുന്ന നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനോട് താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട വിജയം ബിജെപിയ്ക്കുണ്ട് എന്ന് വിലയിരുത്താം. വിശദാംശങ്ങള്‍....
വിവാദങ്ങള്‍ ഏശിയില്ല
ഒരുപക്ഷേ, കേരളത്തിലെ ഏത് ഇടത് സര്‍ക്കാരിനേക്കാളും വലിയ പ്രതിസന്ധികളിലായിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍. സ്വര്‍ണക്കടത്ത് കേസും ലൈഫ് മിഷനും അടക്കം ഉള്ള വിവാദങ്ങള്‍ ആളിക്കത്തിയിട്ടും അത് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ബാധിച്ചില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലസൂചനകള്‍ നല്‍കുന്ന വിവരം.
ഇടത് തരംഗം തന്നെ
ഭരണത്തിലിരിക്കുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന ഭരണവിരുദ്ധ വികാരവും ഇത്തവണ ഉണ്ടായില്ല. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ പ്രകടമായത് ഇടത് തരംഗം തന്നെയാണ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന വ്യക്തമായ സൂചന ഇത് തന്നെയാണ്. മുനിസിപ്പാലിറ്റികളില്‍ മാത്രമാണ് നേരിയ തിരിച്ചടി എല്‍ഡിഎഫ് നേരിട്ടത്.
14 ല്‍ 11 ഉം
2015 ലെ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് നേടിയത് വെറും ഏഴെണ്ണം മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ അത് പതിനാലില്‍ പതിനൊന്ന് എന്ന മൃഗീയ ഭൂരിപക്ഷത്തില്‍ എത്തിയിരിക്കുകയാണ്. ജില്ലാ പഞ്ചായത്തിലേക്കുള്ള വോട്ടുകളാണ് രാഷ്ട്രീയ വോട്ടുകളായി വിലയിരുത്തുന്നത്.
അഞ്ഞൂറ് കടന്ന പഞ്ചായത്തുകള്‍
ഗ്രാമപ്പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഇത്തവണ വലിയ തിരിച്ചടി നേരിട്ടേക്കും എന്നായിരുന്നു പല കോണുകളില്‍ നിന്നുള്ള വിലയിരുത്തലുകള്‍. എന്നാല്‍ ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 501 ഗ്രാമപ്പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുകയാണ്. കഴിഞ്ഞതവണ ഇത് 549 ആയിരുന്നു.
ബ്ലോക്ക് പഞ്ചായത്തില്‍ റെക്കോര്‍ഡ്
ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് നേട്ടത്തിലാണ് ഇത്തവണ എല്‍ഡിഎഫ് എത്തിയിട്ടുള്ളത്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 110 എണ്ണത്തിലും എല്‍ഡിഎഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ തവണ 90 ബ്ലോക്ക് പഞ്ചായത്തുകളില്‍ ആയിരുന്നു എല്‍ഡിഎഫ് വിജയിച്ചത്.
കോര്‍പ്പറേഷനുകളിലും നേട്ടം
ആറ് കോര്‍പ്പറേഷനുകളില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് വിജയിച്ചത് നാലിടത്തായിരുന്നു. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിടത്ത് എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുകയാണ്. എറണാകുളം കോര്‍പ്പറേഷനിലും എല്‍ഡിഎഫിന് ഭരണസാധ്യത നിലനില്‍ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ അഞ്ച് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് ഭരിക്കും.
മുനിസിപ്പാലിറ്റികള്‍
മുനിസിപ്പാലിറ്റികളില്‍ ആണ് ഇത്തവണ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടത്. 87 കോര്‍പ്പറേഷനുകളില്‍ ഇത്തവണ 37 ഇടത്ത് മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ ഇത് 44 മുനിസിപ്പാലിറ്റികളാണ്. യുഡിഎഫ് ആണ് മുനിസിപ്പാലിറ്റികളിൽ മുന്നിൽ. കഴിഞ്ഞ തവണത്തേക്കാൾ നില വളരെയേറെ മെച്ചപ്പെടുത്താൻ അവർക്കായി
തിരുവനന്തപുരത്തെ പോരാട്ടം
ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം പിടിക്കുമെന്നായിരുന്നു ബിജെപിയുടെ വെല്ലുവിളി. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ഇപ്പോള്‍ കേവല ഭൂരിപക്ഷത്തിലേക്ക് കടക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
വടക്കാഞ്ചേരിയിലും
ഏറ്റവും വിവാദമായ ലൈഫ് മിഷന്‍ ഫ്‌ലാറ്റുകളുള്ള തൃശൂരിലെ വടക്കാഞ്ചേരി നഗരസഭയിലും എല്‍ഡിഎഫ് അധികാരത്തിലെത്തിയിരിക്കുകയാണ്. 41 ല്‍ 24 സീറ്റും നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയിരിക്കുന്നത്.
ഒന്നും ഫലിച്ചില്ല
കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെ വളഞ്ഞിട്ട് ഞെരിക്കുന്ന കാഴ്ചയായിരുന്നു കേരളം കണ്ടത്. എന്നാല്‍ അതൊന്നും തന്നെ തിരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. യുഡിഎഫിനെ സംബന്ധിച്ചാണ് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത്.
Recommended Video
ബിജെപിയുടെ മുന്നേറ്റം
കഴിഞ്ഞ തവണ 14 ഗ്രാമപ്പഞ്ചായത്തുകളിലും ഒരു നഗരസഭയിലും ആയിരുന്നു ബിജെപിയ്ക്ക് ഭരണം ഉണ്ടായിരുന്നത്യ എന്നാല്‍ ഇത്തവണ ഇരുപത്തിയഞ്ചില്‍ അധികം ഗ്രാമപ്പഞ്ചായത്തുകളില്‍ അധികാരം നേടിയേക്കും. കഴിഞ്ഞ തവണ പാലക്കാട് നഗരസഭ ഭരിച്ച ബിജെപി ഇത്തവണ പന്തളം നഗരസഭയിലും അധികാരത്തിലെത്തും.
തദ്ദേശ തിരഞ്ഞെടുപ്പ്: ജോസഫിനെ തൊടുപുഴയിലും വീഴ്ത്തി ജോസ്, ജോസഫ് വിഭാഗം അഞ്ചിടത്ത് തോറ്റു!!
കട്ടപ്പനയില്‍ ജോസ് പക്ഷം തകര്‍ന്നടിഞ്ഞു; തൊടുപുഴയില്‍ പന്ത് വിമതരുടെ കോര്‍ട്ടില്‍