സുരേന്ദ്രനെ പൊളിച്ചടുക്കി ശോഭ പക്ഷം! സംഘപരിവാര്‍ ചേര്‍ത്തത് പത്ത് ലക്ഷം വോട്ടുകള്‍; അതെല്ലാം എവിടെ പോയി
തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിഎ മുന്നണിയും വലിയ നേട്ടമുണ്ടാക്കി എന്ന അവകാശവാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കെ സുരേന്ദ്രനും കൂട്ടരും. 35.75 ലക്ഷം വോട്ടുകള്‍ എന്‍ഡിഎ നേടി എന്നാണ് കെ സുരേന്ദ്രന്‍ അവകാശപ്പെടുന്നത്. വോട്ട് വിഹിതം 17.03 ആയി എന്നും.
Recommended Video
ബിജെപിയ്ക്ക് വോട്ട് കൂടി, പക്ഷേ വോട്ട് വിഹിതം കുറഞ്ഞു! അപ്പോള്‍ നേട്ടമോ കോട്ടമോ?
നിശബ്ദയാവില്ല ശോഭ സുരേന്ദ്രന്‍, ചെപ്പടിവിദ്യകള്‍ ഫലിക്കില്ല! സുരേന്ദ്രന് ഭയമെന്നും ശോഭ ഗ്രൂപ്പ്
ഈ വിഷയത്തില്‍ കെ സുരേന്ദ്രന്റെ വാദങ്ങളെ പൊളിച്ചടുക്കുകയാണ് ശോഭ സുരേന്ദ്രന്‍ പക്ഷം. സംഘപരിവാര്‍ പുതിയതായി ചേര്‍ത്ത പത്ത് ലക്ഷം വോട്ടുകള്‍ എവിടെ പോയി എന്നാണ് ശോഭ സുരേന്ദ്രന്‍ വിഭാഗത്തിന്റെ ചോദ്യം. ഈ ചോദ്യങ്ങള്‍ക്ക് മുന്നില്‍ കെ സുരേന്ദ്രനും വി മുരളീധരനും കുഴങ്ങുമെന്ന് ഉറപ്പാണ്. വിശദാംശങ്ങള്‍...
കണക്കിലെ അന്തരം
നേതൃത്വത്തിന്റെ കണക്കില്‍ മാത്രമാണ് എൻഡിഎയ്ക്ക് 17 ശതമാനത്തില്‍ അധികം വോട്ട് ലഭിച്ചിട്ടുള്ളത്. മുഖ്യധാര മാധ്യമങ്ങള്‍ പുറത്ത് വിടുന്ന കണക്ക് പ്രകാരം അത് 14.52 ശതമാനം മാത്രമാണ്. ഇത് തന്നെയാണ് എതിര്‍ വിഭാഗം ആദ്യം പൊളിച്ചടുക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സുരേന്ദ്രന്റെ ശ്രമം എന്നും എതിര്‍വിഭാഗം പറയുന്നു.
കഴിഞ്ഞ തവണയും ഇത്തവണയും
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണി ആകെ നേടിയത് 31.71 ലക്ഷം വോട്ടുകള്‍ ആയിരുന്നു. ഇത്തവണ അത് 35.75 ലക്ഷം വോട്ടുകളായി ഉയര്‍ന്നു എന്നാണ് കണക്ക്. നേതൃത്വത്തിന്റെ അവകാശവാദം അഞ്ച് ലക്ഷം വോട്ട് കൂടി എന്നാണ്. എന്നാല്‍ കണക്കില്‍ പോലും അത് നാല് ലക്ഷമേ വരുന്നുള്ളു എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആ പത്ത് ലക്ഷം വോട്ടുകള്‍ എവിടെപ്പോയി
2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ പുതിയതായി പത്ത് ലക്ഷം വോട്ടുകള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട് എന്നാണ് ശോഭ സുരേന്ദ്രന്‍ പക്ഷം പറയുന്നത്. തൃശൂരില്‍ മാത്രം ഒരു ലക്ഷം വോട്ടുകള്‍ ചേര്‍ക്കപ്പെട്ടു. ആ വോട്ടുകളെല്ലാം എവിടെ പോയി എന്ന നിര്‍ണാക ചോദ്യമാണ് കെ സുരേന്ദ്രന് മുന്നില്‍ ഉന്നയിക്കപ്പെടുന്നത്.
എല്ലായിടത്തും തകര്‍ച്ച
എല്ലാ മേഖലകളിലും പാര്‍ട്ടിയുടേയും മുന്നണിയുടേയും പ്രകടനം പരാജയമായിരുന്നു എന്നാണ് ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ തവണ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പാര്‍ട്ടി ഇത്തവണ അതില്‍ നാലിടത്ത് മാത്രമായി ഒതുങ്ങിപ്പോയി എന്നതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പഞ്ചായത്തുകള്‍ കൈവിട്ടു
കഴിഞ്ഞ തവണ 18 ഗ്രാമപ്പഞ്ചായത്തുകളില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നു. ഇതില്‍ അഞ്ചിടത്ത് പിന്നീട് ഭരണം നഷ്ടപ്പെട്ടെങ്കിലും ബാക്കിയിടങ്ങളില്‍ ഭരണം നിലനിര്‍ത്താന്‍ സാധിച്ചു. ഇത്തവണത്തെ കണക്ക് പ്രകാരം ബിജെപിയ്ക്ക് ഭരണം നിലനിര്‍ത്താന്‍ ആകുമെന്ന് ഉറപ്പിക്കാവുന്നത് മൂന്ന് പഞ്ചായത്തുകളില്‍ മാത്രമാണെന്നാണ് ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്റെ വിലയിരുത്തല്‍.
ബ്ലോക്കിലെ ദയനീയ പ്രകടനം
ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ പാര്‍ട്ടിയുടേത് ദയനീയ പ്രകടനം ആയിരുന്നു എന്നും വിലയിരുത്തപ്പടുന്നുണ്ട്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നില്‍ പോലും അധികാരത്തിലെത്താന്‍ ബിജെപിയ്ക്ക് സാധിച്ചില്ല എന്നത് തന്നെയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുപോലെ, ജില്ലാ പഞ്ചായത്തുകളിലെ പ്രകടവും നിരാശപ്പെടുത്തുന്നതായിരുന്നു. കഴിഞ്ഞ തവണ മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ വിജിയച്ചപ്പോള്‍ ഇത്തവണ അത് രണ്ടായി ചുരുങ്ങി. തിരുവനന്തപുരത്തെ സിറ്റിങ് ഡിവിഷനില്‍ പരാജയപ്പെട്ടത് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ ആയിരുന്നു.
ശോഭയെ മാറ്റി നിര്‍ത്തിയതിന്റെ ഫലം
അമ്പത് ശതമാനം വനിത സംവരണം ആണ് തദ്ദേശ തിരഞ്ഞെടുപ്പില്‍. അങ്ങനെയുള്ള തിരഞ്ഞെടുപ്പിലാണ് ശോഭ സുരേന്ദ്രനെ പോലെ ക്രൗഡ് പുള്ളറായ ഒരു നേതാവിനെ സുരേന്ദ്രന്‍- മുരളീധരന്‍ പക്ഷം മാറ്റി നിര്‍ത്തിയത്. നേരിട്ട പരാജയത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് അത് തന്നെയാണെന്നാണ് ശോഭ വിഭാഗത്തിന്റെ വിലയിരുത്തല്‍.
എങ്ങനെ കുറ്റം ചാര്‍ത്തും
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ അതിന്റെ കുറ്റം മുഴുവനും ശോഭ ഗ്രൂപ്പിന് മേല്‍ ചുമത്താനാണ് കെ സുരേന്ദ്രന്‍ ശ്രമിക്കുന്നത് എന്നാണ് മറ്റൊരു ആക്ഷേപം. പരാതികള്‍ നേരിട്ട് സംസാരിച്ച് തീര്‍ക്കണം എന്ന് കേന്ദ്ര നിര്‍ദ്ദേശമുണ്ടായിട്ടും കെ സുരേന്ദ്രന്‍ അതിന് ശ്രമിച്ചിട്ടില്ല എന്നാണ് ശോഭ വിഭാഗം പറയുന്നത്. ഫോണില്‍ പോലും വിളിച്ച് സംസാരിക്കാന്‍ സുരേന്ദ്രന്‍ തയ്യാറായില്ല. പിഎം വേലായുധനെ പോലുള്ള മുതിര്‍ന്ന നേതാക്കളുടെ ഫോണ്‍ എടുക്കാന്‍ പോലും സുരേന്ദ്രന്‍ തയ്യാറായില്ലെന്ന് നേരത്തേ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.
ആര്‍എസ്എസിനും അതൃപ്തി
തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തില്‍ ആര്‍എസ്എസ് നേതൃത്വവും കടുത്ത അമര്‍ഷത്തിലാണ്. കെ സുരേന്ദ്രന്റെ നിലപാടുകളാണ് കേരളത്തില്‍ തിരിച്ചടിയ്ക്ക് കാരണമായത് എന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നു. മിച്ച വിജയം നേടിയെന്ന സുരേന്ദ്രന്റെ റിപ്പോര്‍ട്ടും ആര്‍എസ്എസ് അംഗീകരിച്ചില്ലെന്നാണ് സൂചനകള്‍.
കൃഷ്ണദാസ് പക്ഷവും
പാര്‍ട്ടിയിലെ പികെ കൃഷ്ണദാസ് പക്ഷവും ഔദ്യോഗിക പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൃഷ്ണദാസ് പക്ഷം സജീവമായിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സുരേന്ദ്രന്, തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കൃഷ്ണദാസ് പക്ഷത്തെ കുറ്റപ്പെടുത്താന്‍ പോലും പറ്റാത്ത സ്ഥിതിയാണ്.
മുരളിയെ വിളിക്കണോ, അതോ സുധാകരനെ വിളിക്കണോ... ആരെ വിളിച്ചാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടും!!!