തിരഞ്ഞെടുപ്പിൽ പുത്തൻ നീക്കങ്ങൾ, കേരളം പിടിക്കാൻ ഉറച്ച് കോൺഗ്രസ്, 4 തവണക്കാർക്ക് സീറ്റ് നൽകില്ല
പാലക്കാട്: മുന്നണിയിലെ പ്രധാന കക്ഷികളിലൊന്നായ കേരള കോണ്‍ഗ്രസിലെ ജോസ് വിഭാഗം വിട്ട് പോയതിന് ശേഷമുളള ആദ്യത്തെ പരീക്ഷണമാണ് യുഡിഎഫിനെ സംബന്ധിച്ച് തദ്ദേശ തിരഞ്ഞെടുപ്പ്. ശിവശങ്കരനിലും ബിനീഷിലും കുടുങ്ങി ഇടതുപക്ഷം പ്രതിരോധത്തിലായതോടെ കോണ്‍ഗ്രസ് ആവനാഴിയിലെ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുകയാണ്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരം പിടിക്കുക എന്നതില്‍ കുറഞ്ഞതൊന്നും കോണ്‍ഗ്രസിന് മുന്നിലില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന സെമിഫൈനലായ തദ്ദേശ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് കരുത്ത് തെളിയിക്കേണ്ടതുണ്ട്. ഇത്തവണ പുതിയ തീരുമാനങ്ങളുമായാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കച്ച മുറുക്കുന്നത്.
ഡിസംബറിൽ തിരഞ്ഞെടുപ്പ്
2016ല്‍ പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ഇടത് പക്ഷം നേട്ടമുണ്ടാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും നേട്ടമുണ്ടാക്കി. ഡിസംബറില്‍ സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മാസം മാത്രമാണ് അങ്ങനെയെങ്കില്‍ മുന്നണികള്‍ക്ക് മുന്നില്‍ ബാക്കിയുളളത്.
പ്രതിപക്ഷത്തിന് മുൻതൂക്കം
തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി സര്‍ക്കാരിനെ വെട്ടിലാക്കിയ സ്വര്‍ണ്ണക്കടത്ത് കേസ് തന്നെ പ്രതിപക്ഷത്തിന്റെ പ്രധാന പ്രചരണ ആയുധം. അതിനിടെ ലഹരി മരുന്ന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി കുരുങ്ങിയത് പ്രതിപക്ഷത്തിന് വീണ് കിട്ടിയ ബോണസായും മാറിയിരിക്കുന്നു.
ഇനി മത്സരിപ്പിക്കില്ല
രാഷ്ട്രീയ കാലാവസ്ഥ അനുകൂലമായിരിക്കുമ്പോഴും സംഘടനയ്ക്കുളളിലെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസിന് തലവേദനയാണ്. ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളും സീറ്റുകള്‍ക്ക് വേണ്ടി ഇതിനകം തന്നെ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജനപ്രതിനിധിയായി നാല് തവണ പൂര്‍ത്തിയാക്കിയവരെ ഇനി മത്സരിക്കാന്‍ പരിഗണിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം.
വികെ ശ്രീകണ്ഠന്റെ നിർദേശം
പാലക്കാട് വെച്ച് നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ആണ് ഈ തീരുമാനം. നാല് തവണ മത്സരിച്ചവരെ ഒഴിവാക്കണം എന്ന നിര്‍ദ്ദേശം പാലക്കാട് എംപിയും ഡിസിസി അധ്യക്ഷനുമായ വികെ ശ്രീകണ്ഠന് ആണ് മുന്നോട്ട് വെച്ചത്. പാലക്കാട്ടെ കോണ്‍ഗ്രസ് എംഎല്‍എമാരായ വിടി ബല്‍റാം, ഷാഫി പറമ്പില്‍, രമ്യ ഹരിദാസ് എംപി എന്നിവരും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും യോഗത്തില്‍ പങ്കെടുത്തു.
യുവാക്കൾക്ക് പരിഗണന വേണം
തിരഞ്ഞെടുപ്പില്‍ കുടുംബാംഗങ്ങള്‍ തന്നെ മാറി മാറി മത്സരിക്കുന്ന രീതി ഇനി വേണ്ടെന്നും വികെ ശ്രീകണ്ഠന് എംപി വ്യക്തമാക്കി. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണന സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ നല്‍കണം എന്ന് വിടി ബല്‍റാമും ഷാഫി പറമ്പിലും ആവശ്യപ്പെട്ടു.
റിബലുകള്‍ക്ക് ഇനി സ്ഥാനം ഇല്ല
ഇക്കുറി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ ജനപിന്തുണ ഉളളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മുല്ലപ്പളളി രാമചന്ദ്രന് പറഞ്ഞു. കോണ്‍ഗ്രസില്‍ റിബലുകള്‍ക്ക് ഇനി സ്ഥാനം ഇല്ല. വാര്‍ഡ് കമ്മിറ്റികളുടെ നിര്‍ദേശം പരിഗണിച്ചായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക എന്നും മുല്ലപ്പളളി രാമചന്ദ്രന് യോഗത്തില്‍ വ്യക്തമാക്കി.
കത്ത് നൽകി
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് 40 ശതമാനം പ്രാതിനിധ്യം നല്‍കണം എന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്ത്വത്തില്‍ നേതാക്കള്‍ സംസ്ഥാനത്തെ നേതൃത്വത്തെ കണ്ട് ആവശ്യം ഉന്നയിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തും കൈമാറിയിട്ടുണ്ട്.
നേതാക്കളുമായി ചർച്ച
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുമായാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്. ഷാഫി പറമ്പിലിനെ കൂടാതെ കെഎസ് ശബരീനാഥന് എംഎല്‍എ, റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി, എന്‍എസ് നുസൂര്‍ എന്നിവര്‍ അടക്കമുളള യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ചര്‍ച്ചകളില്‍ പങ്കെടുത്തു.
കെപിസിസി സര്‍ക്കുലര്‍
ഇതുമായി ബന്ധപ്പെട്ട് കെപിസിസി സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇക്കുറി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുമ്പോള്‍ യുവനേതാക്കളും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കണം എന്നാണ് കെപിസിസി നിര്‍ദേശം. മഹിളാ കോണ്‍ഗ്രസിലും പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണന കൊടുത്ത് വേണം വനിതാ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനെന്നും നിര്‍ദേശമുണ്ട്.