ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ നീക്കവുമായി ബെവ്കോ
ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇപ്പോൾ രാവിലെ 11 മുതലാണ് ബാറുകളും ബിയർ വൈൻ പാർലറുകളും തുറക്കാൻ അനുമതിയുണ്ടായിരുന്നത്. എന്നാൽ തിങ്കളാഴ്ച മുതൽ ഒൻപത് മണിക്ക് തുറക്കാൻ സർക്കാർ അനുമതി നൽകി.
ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. വൈകിട്ട് ഏഴ് വരെയാണ് പ്രവർത്തന അനുമതി. നേരത്തെയുള്ളത് പോലെ പാർസലായാണ് മദ്യം വിതരണം ചെയ്യുക. തിരക്ക് ഒഴിവാക്കുന്നതിനായി ബാറുകൾ രണ്ടു മണിക്കൂർ നേരത്തെ തുറക്കാൻ അനുവദിക്കണമെന്ന് എക്സൈസ് കമ്മിഷണർ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു.
മദ്യവിൽപനശാലകൾക്കു മുന്നിലുള്ള തിരക്ക് ഒഴിവാക്കണമെന്ന് ഹൈക്കോടതിയും നിർദേശിച്ചിരുന്നു. മദ്യക്കടകളിലെ ആള്‍ക്കൂട്ടത്തിൽ സംസ്ഥാന സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതിയിൽ നിന്ന് കേൾക്കേണ്ടി വന്നത്. രാജ്യത്തെ കൊവിഡ് രോഗികളിൽ മൂന്നിലൊന്നും കേരളത്തിലായിട്ടും മദ്യശാലയ്ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ ഒരു നടപടികളുമുണ്ടാകുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കല്യാണത്തിന് 20 പേരെ മാത്രം അനുവദിക്കുമ്പോൾ മദ്യവില്‍പന ശാലകള്‍ക്ക് മുന്നിൽ അഞ്ഞൂറിലധികം പേര്‍ ക്യൂ നില്‍ക്കുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Recommended Video
ഇതിന് പിന്നാലെ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജീവനക്കാർക്ക് ബെവ്കോ നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കുകയും ടോക്കൺ സംവിധാനമടക്കം പരീക്ഷിക്കുകയും ചെയ്തിരുന്നു. അടുത്ത ഘട്ടമായാണ് ബാറുകളുടെയും സമയം ഇപ്പോൾ നീട്ടി നൽകിയിരിക്കുന്നത്.