ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത; തീരുമാനം ഇന്ന്
ലോക്ക്ഡൗൺ നീട്ടുന്നതിലും ഇളവുകളും തീരുമാനിക്കുന്ന കാര്യത്തിലും ഇന്ന് ചേരുന്ന ഉന്നതതല യോഗം തീരുമാനമെടുക്കും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത. നിലവിൽ ജൂൺ 16 വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി സംസ്ഥാനം സമ്പൂർണ ലോക്ക്ഡൗണിലാണ്. 17 മുതൽ ലോക്ക്ഡൗൺ ഭാഗികമായി തുടരുന്ന കാര്യമാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. അങ്ങനെയെങ്കിൽ നിലവിലെ കർശന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ലഭിക്കും.
Recommended Video
ലോക്ക്ഡൗൺ നീട്ടുന്നതിലും ഇളവുകളും തീരുമാനിക്കുന്ന കാര്യത്തിലും ഇന്ന് ചേരുന്ന ഉന്നതതല യോഗം തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം. ലോക്ക്‌ഡൗൺ അവസാനിക്കുന്ന 16നു മുമ്പായി കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) 10 ശതമാനത്തിൽ എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.
പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതൽ കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിച്ചും ഘട്ടംഘട്ടമായി ലോക്ഡൗൺ പിൻവലിക്കാനാണ് സർക്കാർ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. നേരത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയെത്തിയ ശേഷം മാത്രം ലോക്ക്ഡൗൺ പിൻവലിച്ചാൽ മതിയെന്നായിരുന്നു ആരോഗ്യ രംഗത്തെ പ്രമുഖരുടെ നിലപാട്. എന്നാൽ ഇപ്പോൾ തന്നെ നിത്യജീവിതത്തെ ലോക്ക്ഡൗൺ ബാധിച്ചിരിക്കുന്നതിനാൽ ഇനിയും തുടർന്നാൽ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നതിനാൽ സർക്കാർ അത്തരമൊരു നീക്കത്തിന് മുതിരില്ലെന്നാണ് വിലയിരുത്തൽ.
അതേസമയം കോവിഡ് വ്യാപനത്തിന് മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങൾ എല്ലാമേഖലയിലും തുടരും. 75 ശതമാനം ജനങ്ങളും വാക്സിൻ എടുത്താലേ കോവിഡ് ഭീഷണിയിൽനിന്ന് സംസ്ഥാനം മുക്തമാകൂ എന്നാണ് വിലയിരുത്തൽ. ഇപ്പോൾ 25 ശതമാനത്തിന് ഒരു ഡോസ് നൽകിയിട്ടുണ്ട്.