കൊറോണ വൈറസ്: സംസ്ഥാനത്ത് 633 പേർ നിരീക്ഷണത്തിൽ, എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നെന്ന് മന്ത്രി
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കേരളത്തിൽ 633 പേർ നിരീക്ഷണത്തിൽ കഴിയുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ചൈനയിൽ നിന്ന് തിരിച്ചെത്തിയവരും അവരുമായി അടുത്തിടപഴകുന്നവരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കൊറോണ വൈറസിന് സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏഴ് പേർക്ക് പുറമേ 197 പേർ ചൊവ്വാഴ്ച മുതൽ നിരീക്ഷണത്തിലുണ്ട്. കേരളത്തിൽ 16 പേരെയാണ് കൊറോണ വൈറസ് ബാധയെത്തുടർന്ന് ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റിയത്. ഇവരിൽ ഒമ്പതുപേർ ആശുപത്രി വിട്ടിരുന്നു. ഇനി ആറുപേരുടെ പരിശോധനാ ഫലാണ് പുറത്തുവരാനുള്ളത്.
കൊറോണ വൈറസ്:ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾ തുടങ്ങി,എയർലിഫ്റ്റിന് തയ്യാറെന്ന് എയർഇന്ത്യ
ചൈനയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നരെ കൊച്ചി- തിരുവനന്തപുരം വിമാനത്താവളങ്ങളിൽ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പുറത്തേക്ക് വിട്ടയയ്ക്കുന്നത്. ഇതിന് പുറമേ ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവർ സ്വമേധയാ ആരോഗ്യ വകുപ്പിന് റിപ്പോർട്ട് ചെയ്യാനും സർക്കാർ നിർദേശിച്ചിരുന്നു. ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. പൊതു പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാനും ആരോഗ്യ മന്ത്രി നിർദേശിച്ചിട്ടുണ്ട്.
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ആരോഗ്യ വകുപ്പ് മുൻകരുതലുകൾ നൽകിയിട്ടുണ്ടെന്നും ഇവ ജനങ്ങങ്ങൾ കൃത്യമായി പാലിക്കണമെന്നുമാണ് ആരോഗ്യ മന്ത്രി നിർദേശിക്കുന്നത്. രോഗം സ്ഥിരീകരിച്ചാൽ നേരിടുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും ഇതിന് ജനങ്ങളിൽ നിന്ന് സഹകരണം ആവശ്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊറോണയുമായി ബന്ധപ്പെട്ട് ജനുവരി 24 മുതൽ കേരളത്തിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചിരുന്നു. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുടങ്ങിയതിനൊപ്പം എല്ലാദിവസത്തേയും നടപടികൾ കൃത്യമായി വിലയിരുത്തി വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ ബുള്ളറ്റിനും എല്ലാ ദിവസവും പുറത്തിറക്കുന്നുണ്ട്.