കേരളത്തിൽ ശക്തമായ മഴ തുടരും; 4 ജില്ലകളിൽ യെല്ലോ അലേർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്തിയതിന് പിന്നാലെ വിവിധ സ്ഥലങ്ങളിൽ പരക്കെ മഴ. മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. ആലപ്പുഴയിലും കാസർകോടും ഇടവിട്ട് ശക്തമായ മഴയാണ് പെയ്യുന്നത്. കൊല്ലം കടയ്ക്കൽ, മടത്തറ, ചടയമംഗലം പ്രദേശങ്ങളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശി.
തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 5 ദിവസം മഴ തുടരും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരള-കർണാടക-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ജൂൺ 11 മുതൽ 15 വരെയാണ് മത്സ്യബന്ധനത്തിന് വിലക്ക്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനാണ് സാധ്യതയുള്ളത്.
മധ്യ-കിഴക്കൻ അറബിക്കടൽ, ഇതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, വടക്ക്-കിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 160 മുതൽ 175 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനാണ് സാധ്യത. ചില അവസരങ്ങളിൽ ഇത് 195 കിലോമീറ്റർ വരെ വേഗത്തിൽ ആകും.
അതേസമയം, ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 55 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത ഉണ്ട്. ആൻഡമാൻ കടൽ, തെക്ക്-കിഴക്ക്, തെക്ക്- പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം, മധ്യ- കിഴക്ക് , മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവടങ്ങളിലും കാറ്റ് ഉണ്ടാകും.
അതേസമയം, കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതത ഉള്ളതുകൊണ്ട് അധികൃതരുടെ നിർദ്ദേശാനുസരം തീരങ്ങളിൽ നിന്ന് മാറിത്താമസിക്കണം, മത്സ്യബന്ധന ബോട്ടുകൾ, വള്ളം മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷിതമായി വയ്ക്കണം, കടലിലിറങ്ങിയുള്ള വിനോദങ്ങൾ പൂർണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ഇന്ന് പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലേർട്ട് എന്നതു കൊണ്ട് അർത്ഥം ആക്കുന്നത്.












Click it and Unblock the Notifications