കാലവർഷം: കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത
ഇത്തവണ കാലവർഷം സാധാരണയിലാകാൻ 40% സാധ്യതയും സാധാരണയിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത 16 ശതമാനവും സാധാരണയിൽ കുറഞ്ഞുള്ള മഴ ലഭിക്കാനുള്ള സാധ്യത 25 ശതമാനവുമാണെന്നാണ് പ്രവചനത്തിൽ സൂചിപ്പിക്കുന്നത്
2021 തെക്ക് പടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) സാധാരണ മഴ ആയിരിക്കും രാജ്യത്ത് നൽകുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. അതേസമയം കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണയിൽ കൂടുതലാവാൻ നേരിയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ആദ്യ ഘട്ട മൺസൂൺ പ്രവചനത്തിൽ വ്യക്തമാക്കുന്നത്.
കാലാവസ്ഥ വകുപ്പിൻറെ വിവിധ കാലാവസ്ഥ മോഡലുകളുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ആദ്യഘട്ട ദീർഘകാല പ്രവചനം സൂചിപ്പിക്കുന്നത് ഇന്ത്യയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ശരാശരി മഴ ദീർഘകാല ശരാശരിയുടെ 98 % ആയിരിക്കുമെന്നാണ്.(ഇന്ത്യയുടെ ദീർഘകാല ശരാശരി മൺസൂൺ മഴ 88 സെ.മീ ആണ്).
ഇത്തവണ കാലവർഷം സാധാരണയിലാകാൻ 40% സാധ്യതയും സാധാരണയിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത 16 ശതമാനവും സാധാരണയിൽ കുറഞ്ഞുള്ള മഴ ലഭിക്കാനുള്ള സാധ്യത 25 ശതമാനവുമാണെന്നാണ് പ്രവചനത്തിൽ സൂചിപ്പിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്റാറ്റിസ്റിറ്ക്കൽ മോഡൽ കൂടാതെ ഡൈനാമിക്കൽ മോഡൽ കൂടി ഉപയോഗിച്ചാണ് ഇത്തവണ ആദ്യ ഘട്ട പ്രവചനം നടത്തിയത്. ഒപ്പം സംസ്ഥാന അടിസ്ഥാനത്തിലുള്ള പ്രവചനവും നൽകി.
മൺസൂൺ മാസങ്ങളിൽ കാലവർഷത്തെ സ്വാധീനിക്കുന്ന പ്രതിഭാസങ്ങളായ ENSO ന്യൂട്രൽ അവസ്ഥയിൽ തുടരാനും ഇന്ത്യൻ ഓഷ്യൻ ഡൈപോൾ നെഗറ്റീവ് സാഹചര്യത്തിലേക്ക് മാറാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. അതേസമയം രാജ്യത്താകെ ലഭിക്കുന്ന ശരാശരി മഴയെ സംബന്ധിച്ചുള്ള പ്രവചനം മാത്രമാണ് ഇത്. അപകടങ്ങൾ സൃഷ്ടിക്കുന്ന അതിതീവ്ര മഴ ദിനങ്ങൾ ഉണ്ടാകുമോ എന്നുള്ള കാര്യങ്ങൾ ഈ പ്രവചനത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുകയില്ല.
രാജ്യത്ത് ഈ വർഷവും മോശമല്ലാത്ത കാലവർഷം ലഭിക്കുമെന്നാണ് ഇന്ത്യയിലെ പ്രമുഖ കാലാവസ്ഥ-കൃഷി സംബന്ധ പ്രവചന സ്ഥാപനമായ സ്കൈമെറ്റിന്റെ പഠന റിപ്പോർട്ട്. ആരോഗ്യകരമായ കാലവർഷമാണ് വരാനിരിക്കുന്നതെന്ന് സ്കൈമെറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നാല് മാസ കാലയളവില്‍ ശരാശരിയായ 880.6 മില്ലി മീറ്ററിന്റെ 103 ശതമാനം മഴയായിരിക്കും ലഭിക്കാന്‍ സാധ്യത.
ഉത്തരേന്ത്യയിലെ സമതലങ്ങളില്‍ പരക്കേയും വടക്ക് - കിഴക്ക് ഇന്ത്യയിലെ ചില ഭാഗങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്. തെക്കെ ഇന്ത്യയിൽ കർണാടകയുടെ ഉൾപ്രദേശങ്ങളിലും മഴ വിനാശം വിതച്ചേക്കാം. മഴ ഏറ്റവും ശക്തമാകുന്ന ജൂൺ - ഓഗസ്റ്റ് കാലയളവിലായിരിക്കും രാജ്യം പ്രളയ ഭീഷണി നേരിടാന്‍ പോകുന്നത്. 2018ലും 2019ലും കേരളത്തിൽ പ്രളയമുണ്ടായതും ഇതേ കാലയളവിലാണ്. കേരളത്തിന് പുറമെ തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളും വെള്ളപ്പൊക്കത്തെ നേരിട്ടിരുന്നു.
ഒരേ സമയം രാജകുമാരിയെ പോലെയും ഗ്ലാമറസായിട്ടും നിത്യ രാജ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍