അഭിമന്യു മുതല്‍ ആതിരവരെ; പിണറായി-കമ്പക്കാനം കൂട്ടക്കൊലപാതകങ്ങള്‍, 2018ല്‍ ഞെട്ടിച്ച 10 കൊലപാതകങ്ങള്‍
രണ്ട് വലിയ മഹാദുരന്തങ്ങളെ മലയാളി അതിജീവിച്ച വര്‍ഷമാണ് പോയ്മറഞ്ഞത്. മലബാറിനെ പിടിച്ചു കുലുക്കിയ നിപ്പയായിരുന്നു പോയവര്‍ഷം മലയാളി നേരിട്ട ആദ്യ ദുരന്തം. നിപ്പയെ അതിജീവിച്ച കേരള ജനതയ്ക്ക് മുന്നിലാണ് ഓഗസ്‌റ്റോടെ മഹാപ്രളയം വന്നെത്തിയത്. മൂന്നൂറിലേറെ ജീവനുകളും കോടിക്കണക്കിന് രൂപയുടെ നഷ്ടവും ഉണ്ടായെങ്കിലും ഒത്തൊരുമയ്ക്ക് മുന്നില്‍ പ്രളയവം നമുക്ക് മുന്നില്‍ കീഴടങ്ങി.
പ്രളയത്തിലും നിപ്പയിലുമായി നഷ്ടപ്പെട്ട ജീവനുകള്‍ക്ക് പുറമെ കേരളം ഞെട്ടിയ അരും കൊലകളിലൂടേയും നിരവധി ജീവനുകള്‍ നഷ്ടമായ വര്‍ഷമാണ് 2018. പോയവര്‍ഷം മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച 10 കൊലപാതകങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുകയാണ് ഇവിടെ..
അഭിമന്യു
അഭിമന്യു.. മഹാരാജാസിന്റെ പ്രിയപ്പെട്ട വട്ടവട ഇന്നും മലയാളികളുടെ മനസ്സില്‍ ഒരു നീറ്റലാണ്. എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മറ്റിയംഗവുമായിരുന്ന വട്ടവട സ്വദേശിയായ അഭിമന്യുവിനെ ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.30 നായിരുന്നു എസ്ഡിപിഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. ചുവരെഴുതിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഈ കൊലപാതകത്തിന് കാരണമായത്.
മധു
ഉടുമുണ്ട് ഊരിയെടുത്ത് രണ്ട് കൈകളും വരിഞ്ഞുകെട്ടി ചെളിപറ്റിയ ഷര്‍ട്ടും ധരിച്ച് ദയനീയമായി നോക്കിനില്‍ക്കുന്ന മധു എന്ന ആദിവാസി യുവാവിനെ മലയാളികള്‍ അടുത്തകാലത്തൊന്നും മറക്കില്ല. ഫെബ്രുവരി 22 നായിരുന്നു അട്ടപ്പാടിയില്‍ വെച്ച് ഭക്ഷണസാധനങ്ങള്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് മധുവിനെ തല്ലിക്കൊന്നത്.
കെവിന്‍
കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയായിരുന്നു കെവിന്‍ ജോസഫിന്റേത്. നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിനെ പ്രതിശ്രുത വധു നീനു ചാക്കോയുടെ സഹോദരന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. പിന്നീട് തെന്മല ചാലിയക്കര തോട്ടില്‍ നിന്നുമായിരുന്നു കെവിന്റെ മൃതദേഹം കണ്ടെത്തിയത്
ശ്രീജിത്ത്
വാസുദേവന്‍ എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടാണ് സംഭവുമായി ബന്ധമൊന്നും ഇല്ലാതിരുന്ന ശ്രീജിത്ത് അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ആന്തരികാവയങ്ങള്‍ക്ക് ക്ഷതമേറ്റ ശ്രീജിത്ത് മരിക്കുകയായിരുന്നു.
കമ്പക്കാനം കൂട്ടക്കൊലപാതകം
ഒരുകുടുംബത്തിലെ നാല്‌പേരുടെ മൃതദേഹങ്ങള്‍ ഒരു കുഴിയില്‍ നിന്ന് കണ്ടെത്തിയ സംഭവമാണ് പോയവര്‍ഷം കേരള പോലീസിനെ ഏറെ കുഴക്കിയ കൊലപാതകം. കമ്പകക്കാനം കനാട്ടു വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവരെയായിരുന്നു കൊലപ്പെടുത്തിയിരുന്നത്. മന്ത്രവാദിയായ കൃഷ്ണന്റെ ശിഷ്യനായിരുന്ന അനീഷായിരുന്നു കൊലപാതകത്തിലെ മുഖ്യപ്രതി.
ഹരികുമാറും സനല്‍കുമാറും
വാഹനം മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട നിസ്സാരമായ ഒരുതര്‍ക്കം രണ്ട് ജീവനുകളാണ് എടുത്തത്. നവംബര്‍ അഞ്ചിനായിരുന്നു ഡിവൈഎസ്പി ഹരികുമാറും സ്ഥലവാസിയായ സനല്‍കുമാറും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ഇതേതുടര്‍ന്ന് സനലിനെ ഹരികുമാര്‍ റോഡിലേക്ക് തള്ളുകയായിരുന്നു. ഇതിനിടയിലാണ് എതിരെ വന്ന കാറിടിച്ച് സനല്‍ മരിക്കുകയായിരുന്നു. സംഭവത്തെതുര്‍ന്ന് ഒളിവില്‍ പോയ ഹരികുമാര്‍ നവംബര്‍ 13 ന് കല്ലമ്പലത്തെ വീട്ടില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
സൗമ്യ
കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടി അച്ഛന്‍, അമ്മ, രണ്ട് മക്കള്‍ എന്നിവരേയായിരുന്നു പിണറായി പടന്നക്കര വണ്ണത്താം വീട്ടില്‍ സൗമ്യ കൊലപ്പെടുത്തിയത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയായിരുന്നു കൊലപാതകങ്ങള്‍. സംഭവത്തില്‍ അറസ്റ്റിലായ സൗമ്യ കണ്ണൂര്‍ ജയിലില്‍ വെച്ച് പിന്നീട് ആത്മഹത്യ ചെയ്തു.
ഷുഹൈബ്
നിരവധി രാഷ്ട്രീയ കൊലപാതങ്ങള്‍ക്ക് പോയവര്‍ഷവും കേരളം സാക്ഷിയായി. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയതായിരുന്ന കേരളത്തെ ഞെട്ടിച്ച ഒരു രാഷ്ട്രീയ കൊലപാതകം. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. മാഹിയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചതും കേരളം ഞെട്ടലോടെയാണ് കണ്ടത്.
ആതിര
ദളിത് യുവാവിനെ പ്രണയിച്ചതിനാണ് മലപ്പുറം പത്തനാപുരം പൂവത്തിക്കണ്ടി പാലത്തിങ്കല്‍ ആതിരയെ പിതാവ് രാജന്‍ കൊലപ്പെടുത്തിയത്. മാര്‍ച്ച് 22 ന് ആതിരയുടെ വിവാഹത്തിന്റെ തലേദിവസമായിരുന്നു മദ്യലഹരിയില്‍ എത്തിയ രാജന്‍ മകളെ കൊലപ്പെടുത്തിയത്.
ലാത്വിയന്‍ സ്വദേശി
മാര്‍ച്ച് 14 മുതല്‍ കോവളത്തുനിന്ന് കാണാതായ ലാത്വിയന്‍ സ്വദേശിയെ നീണ്ടനാളത്തെ അന്വേഷണത്തിനൊടുവില്‍ തിരുവല്ലം എന്ന സ്ഥലത്തുവെച്ച് ഏപ്രില്‍ 21 ന് അഴുകി തലവേര്‍പ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഉമേഷ്, ഉദയന്‍ എന്നിവര്‍ ബലാത്സംഗത്തിനൊടുവില്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.