കൊല്ലത്തുമാത്രമല്ല എക്സൈസിലും കിട്ടും ; സിവില്‍ എക്സൈസ് ഓഫീസര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
സഹപ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതികളെ സംരക്ഷിച്ചു, എക്സൈസ് ഒാഫീസറുടെ ജോലി തെറിച്ചു.
പത്തനംതിട്ട: സഹപ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതികളെ സഹായിച്ച കുറ്റത്തിന് സിവില്‍ എക്സൈസ് ഓഫീസറുടെ ജോലി തെറിച്ചു. മംഗളം പത്രത്തിലെ വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി. എക്സൈസ് ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസറായ പന്തളം പൂഴിക്കോട് സ്വദേശി പി ബിജുവിനെ ആക്രമിച്ച കേസിലെ പ്രതികളെ സഹായിച്ച കുറ്റത്തിനാണ് ബംഗ്ലാവ് വിളയില്‍ അന്‍സാരിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്.
2015 ജൂലൈ ഒന്നിനാണ് ബിജു ആക്രമിക്കപ്പെട്ടത്. അന്‍സാരിയുടെ പങ്ക് വ്യക്തമാക്കുന്ന വെളിവുകള്‍ ഉണ്ടായിട്ടും പോലീസും ഭരണകക്ഷിയും കണ്ണടച്ചു. യുഡിഎഫ് സര്‍ക്കാരിലെ ഉന്നതര്‍ ഇടപെട്ടാണ് അന്‍സാരിയെ കേസില്‍ നിന്നും രക്ഷപ്പെടുത്തിയത്. മംഗളം പത്രത്തിലെ വാര്‍ത്തയെത്തുടര്‍ന്നാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചത്.
പ്രതികളെ സഹായിച്ചു
രാജീവിനെ ആക്രമിച്ച കേസിലെ പ്രതികളായ കടമ്പനാട് തുവയൂര്‍ തെക്ക് രാജീവം വീട്ടില്‍ രാജീവ്, ഭാര്യ രാജി, ഏറത്ത് തുവയൂര്‍ വടക്ക് അന്തിച്ചിറ രാജേഷ് ഭവനില്‍ അനീഷ് കുമാര്‍, കടമ്പനാട് വടക്ക് മലങ്കാവ് പൊന്നാലയം രതീഷ് എന്നിവര്‍ക്ക് ഒളിവില്‍ കഴിയുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുത്തത് അന്‍സാരിയാണ്.
ചതിച്ചു
ബിജുവിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അന്‍സാരി. ആക്രമിക്കപ്പെട്ട് ചികിത്സയില്‍ കഴിയുന്ന ബിജുവിനെ ആശുപത്രിയലും വീട്ടിലും സന്ദര്‍ശിക്കാറുമുണ്ടായിരുന്നു. ഉറ്റസുഹൃത്തുക്കളായിരുന്ന ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പ്രതികാരം
ഡ്രൈഡേയില്‍ മദ്യവില്പന നടത്തിയത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ബിജു ആക്രമിക്കപ്പെട്ടത്. പ്രധാന പ്രതികളിലൊരാളായ രാജീവും അന്‍സാരിയും തമ്മിലുള്ള തീരുമാനപ്രകാരമാണ് മദ്യവില്പന നടത്തിയത്. ഇത് ചോദ്യം ചെയ്തതിന്റെ പ്രതികാരമായാണ് രാജീവും സംഘവും ബിജുവിനെ ആക്രമിച്ചത്.
വിവരം ചോര്‍ത്തി
ബിജുവിന്റെ വീട്ടിലെ പതിവു സന്ദര്‍ശകനായ അന്‍സാരി ക്ഷേമം അന്വേഷിക്കാനെന്ന മട്ടിലാണ് കേസിന്റെ വിവരങ്ങള്‍ ചോര്‍ത്തിയത്. ബിജുവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയ ഉടനെ പ്രതികളെ വിളിച്ച് കാര്യം അറിയിക്കുകയും ചെയ്തു. ഈ സംഭാഷണം പോലീസ് ചോര്‍ത്തിയിരുന്നു. പിന്നീട് പ്രതികളെ വിളിച്ച് വരുത്താന്‍ അന്സാരിയെത്തന്നെ പോലീസ് ഉപയോഗിച്ചു.