kerala No.1:കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം, ഇത്തവണ നേട്ടം ശരണ ബാല്യം പദ്ധതിയിലൂടെ
തിരുവനന്തപുരം: കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം. ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണ-തെരുവ് ബാല്യ വിമുക്ത കേരളത്തിനായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ശരണബാല്യം പദ്ധതിയ്ക്കാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്.
കേന്ദ്ര വനിത ശിശു വികസന മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ ശരണബാല്യം പദ്ധതിയെ നൂതനപദ്ധതിയായി അംഗീകരിച്ച് ഇന്നവേഷന്‍ ഗ്രാന്റിന് തെരഞ്ഞെടുത്തതെന്ന് മന്ത്രി കെകെ ഷൈലജ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ശരണബാല്യം
ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണ-തെരുവ് ബാല്യ വിമുക്ത കേരളത്തിനായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ശരണബാല്യം പദ്ധതിയ്ക്ക് കേന്ദ്ര അംഗീകാരം ലഭിച്ചു. കേന്ദ്ര വനിത ശിശു വികസന മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ ശരണബാല്യം പദ്ധതിയെ നൂതനപദ്ധതിയായി അംഗീകരിച്ച് ഇന്നവേഷന്‍ ഗ്രാന്റിന് തെരഞ്ഞെടുത്തത്.
ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ക്കും
ഇതോടൊപ്പം സംസ്ഥാനത്തെ ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ക്കും ഗ്രാന്റ് അനുവദിച്ചതായും അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലുള്ള ചില്‍ഡ്രന്‍ ഹോമുകള്‍ക്ക് നിര്‍മ്മാണത്തിനുള്ള ഗ്രാന്റും തിരുവനന്തപുരത്തേയും തൃശൂരിലേയും ഒബ്‌സര്‍വേഷന്‍ ഹോമുകള്‍ക്കും പാലക്കാട്ടെ ഒരു ചില്‍ഡ്രന്‍ ഹോമിനും റിനവേഷന്‍ ഗ്രാന്റുമാണ് അനുവദിച്ചിരിക്കുന്നത്.
2017-ല്‍
2017-ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് ശരണബാല്യം. ശബരിമല തീര്‍ത്ഥാടന കാലത്ത് ഇതര സംസ്ഥാനത്ത് നിന്ന് കുട്ടികളെ ബാലഭിക്ഷാടനത്തിനായും ബാലവേലക്കായും കൊണ്ടുവരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ തുടങ്ങിയ പദ്ധതിയാണിത്.
ലക്ഷ്യം
ബാലവേലയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍, തെരുവില്‍ അലയുന്നതും ഭിക്ഷ യാചിക്കുന്നതുമായ കുട്ടികള്‍, മനുഷ്യക്കടത്തിനു വിധേയമാകുന്ന കുട്ടികള്‍, സ്‌കൂള്‍ പഠനം ഉപേക്ഷിച്ച കുട്ടികള്‍, തുടര്‍ച്ചയായി സ്‌കൂളില്‍ ഹാജരാകാത്ത കുട്ടികള്‍ എന്നിവരെ കണ്ടെത്തി സംരക്ഷിക്കുകയാണ് ശരണബാല്യത്തിന്റെ ലക്ഷ്യം.
ആദ്യ ഘട്ടത്തില്‍
ആദ്യ ഘട്ടത്തില്‍ പത്തനംതിട്ടയ്ക്ക് പുറമേ കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. അന്ന് 65 കുട്ടികളെയാണ് മോചിപ്പിച്ചത്. പദ്ധതിയുടെ വിജയത്തെ തുടര്‍ന്ന് 2018ല്‍ ശരണബാല്യം സംസ്ഥാന വ്യാപകമാക്കി. ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളില്‍ ഒരു റെസ്‌ക്യൂ ഓഫീസറെ വീതം നിയോഗിച്ച് കൊണ്ടാണ് ഈ പദ്ധതി സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ നടപ്പിലാക്കിയത്.
272 കുട്ടികളെ
ഇതുവരെ 272 കുട്ടികളേയാണ് മോചിപ്പിച്ച് പുന:രധിവസിപ്പിച്ചത്. ബാലവേല 51, ഭിക്ഷാടനം 28, തെരുവ് ബാല്യം 44, ഉപേക്ഷിക്കപ്പെട്ടവര്‍ 12, ലൈംഗിക അതിക്രമം 13, ശൈശവ വിവാഹം 1, മനുഷ്യക്കടത്ത് 4, ശ്രദ്ധയും പരിചരണവും ആവശ്യമുള്ളവര്‍ 119 എന്നിങ്ങനെയാണ് കുട്ടികളെ മോചിപ്പിച്ച് സംരക്ഷിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്
കെകെ ഷൈലജ
14 വര്‍ഷം; 2006 ജൂൺ 17 മുതല്‍ 2020 ജനുവരി 11 വരെ; പൊളിച്ചടുക്കുന്ന മരട് ഫ്ലാറ്റിന്‍റെ നാള്‍വഴികള്‍
ജോസിനും ജോസഫിനുമല്ല, കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് തരണം; യുഡിഎഫില്‍ അവകാശവാദവുമായി ജേക്കബ് വിഭാഗം