'കളിയാക്കുന്ന വിഡ്ഢികളെ സാംസ്‌കാരിക കേരളം തള്ളി കളയും, നിങ്ങളെ പോലെയുള്ളവരാണ് യഥാര്‍ത്ഥ ഗുരുനാഥൻമാർ'
തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്നലെയാണ് വിക്ടേഴ്‌സ് ചാനലിലൂടെ ആരംഭിച്ചത്. മികച്ച പ്രതികരണമാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന ക്ലാസുകളില്‍, പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥ പറഞ്ഞെത്തിയ സായ് ശ്വേത അന്ന അധ്യാപിക കേരളത്തിന്റെ മനം കവര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ അധ്യാപികയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. പ്രിയപ്പെട്ട അനിയത്തി കുട്ടി നിങ്ങളാണ് നിങ്ങളെ പോലെയുള്ളവരാണ് യഥാര്‍ത്ഥ ഗുരുനാഥന്‍മാര്‍.. ഒരോ പ്രായത്തിലുംപ്പെട്ട വിദ്യാര്‍ത്ഥികളുടെ മനസ്സറിഞ്ഞ് വിദ്യ ഓതുന്നവരെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.
സായി ശ്വേത..പ്രിയപ്പെട്ട അനിയത്തി കുട്ടി നിങ്ങളാണ് നിങ്ങളെ പോലെയുള്ളവരാണ് യഥാര്‍ത്ഥ ഗുരുനാഥന്‍മാര്‍.. ഒരോ പ്രായത്തിലുംപ്പെട്ട വിദ്യാര്‍ത്ഥികളുടെ മനസ്സറിഞ്ഞ് വിദ്യ ഓതുന്നവര്‍ ...സ്‌കൂള്‍ കാലത്ത് നന്നായി പഠിച്ചിരുന്ന ഞാനൊക്കെ പ്രിഡിഗ്രി തോറ്റ ഒരുമരമണ്ടനാവാന്‍ കാരണം മലയാളം മീഡിയത്തില്‍ നിന്നും വന്ന എന്നോടൊക്കെ ഇംഗ്ലീഷില്‍ ക്ലാസെടുത്ത എന്റെ മനസ്സറിയാന്‍ ശ്രമിക്കാത്ത ശമ്പളം മാത്രം വാങ്ങാന്‍ അറിയുന്ന കൂറെ ഉദ്യോഗസ്ഥരാണ്...
വേദം പഠിച്ച കാലം എന്റെ ജീവിതത്തില്‍ ഇല്ല എന്ന് ഇം.എം.സ്. പറഞ്ഞതുപോലെ ആ പ്രിഡിഗ്രി കാലം എനിക്കൊന്നും തന്നിട്ടില്ല...പിന്നീട് ഉണ്ടാക്കിയെടുത്തതൊക്കെ ജീവിതമെന്ന സര്‍വകലാശാലയില്‍ കരണം കുത്തി മറിഞ്ഞിട്ടാണ്...ജയപ്രകാശ് കുളൂര്‍ എന്ന നാടകാചര്യനെ കുളൂര്‍ മാഷിനെ കണ്ടിട്ടില്ലായിരുന്നെങ്കില്‍ നിങ്ങളിന്ന് കാണുന്ന ഹരീഷ് പേരടിയുണ്ടാവുമായിരുന്നില്ല...അതുകൊണ്ടാണ് ഞാനെവിടെയും ആ മനുഷ്യനെ എന്റെ ഗുരു എന്ന് അഭിമാനത്തോടെ പറയുന്നത്..കളിയാക്കുന്ന വിഡ്ഡികളെ സാംസ്‌കാരിക കേരളം തള്ളി കളയും...സായി ശ്വേത നിങ്ങള്‍ ഇന്നത്തെ ഡയറിയില്‍ എഴുതി വെച്ചോളു നാളെ ഈ രാജ്യത്തിന്റെ സ്വപനങ്ങള്‍ക്ക് നിറം പിടിപ്പിക്കാന്‍ പോകുന്ന ഒരു തലമുറക്കു വേണ്ടി ഞാന്‍ വിത്തെറിഞ്ഞിട്ടുണ്ടെന്ന് ...അഭിവാദ്യങ്ങള്‍ സഹോദരി...
Recommended Video
അതേസമയം, ഓണ്‍ലൈന്‍ ക്ലാസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ പരിഹാസവും ട്രോളുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. കൂടാതെ അശ്ലീല പരാമര്‍ശങ്ങലും ചിലര്‍ നടത്തിയിരുന്നു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കൂടാതെ ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കൈറ്റ് വിക്ടേഴ്‌സ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് വ്യക്തമാക്കി. '' കൊച്ചുകുട്ടികള്‍ക്ക് കാണുന്നതിനായി 'ഫസ്റ്റ് ബെല്ലില്‍ ' അവതരിപ്പിച്ച വീഡിയോകള്‍ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് ( നിര്‍ദ്ദോഷമായ ട്രോളുകള്‍ക്കപ്പുറം) സൈബറിടത്തില്‍ ചിലര്‍ അവതരിപ്പിക്കുന്നത് കണ്ടു. ഇത് അത്യന്തം വേദനാജനകമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.