സെഞ്ചുറിക്കരികിൽ പെട്രോൾ വില; ഇന്ധനിരക്കിൽ ഇന്നും വർധനവ്
ഇന്നത്തെ വർധനവോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 97.85 രൂപയിലും ഡീസലിന് 93.18 രൂപയിലുമെത്തി
കൊച്ചി: രാജ്യത്ത് ഇന്ധനവില വർധനവ് തുടരുന്നു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നും രാജ്യത്ത് പെട്രോളിനും ഡീസലിനും വില ഉയർന്നു. ലിറ്ററിന് 29 പൈസ വീതമാണ് പെട്രോളിനും ഡീസലിനും വർധിച്ചത്. ഇതോടെ സെഞ്ചുറിക്ക് അരികിലേക്ക് ഒരിക്കൽകൂടി അടുത്തിരിക്കുകയാണ് ഇന്ധനിരക്ക്. നിലവിലെ സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ തന്നെ വില മൂന്നക്കം കടക്കും.
ഇന്നത്തെ വർധനവോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 97.85 രൂപയിലും ഡീസലിന് 93.18 രൂപയിലുമെത്തി. കൊച്ചിയിൽ 96.26 രൂപ പെട്രോളിനും ഡീസലിന് 91.74 രൂപയുമായി. ഈ മാസം മാത്രം ഇത് ആറാം തവണയാണ് ഇന്ധന വില ഉയരുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം 11 രൂപയോളം വർധനവ് പെട്രോളിലും ഡീസലിലും രേഖപ്പെടുത്തി.
കേരളത്തിൽ സ്പീഡ് പെട്രോളിന്റെ വില നേരത്തെ തന്നെ നൂറ് കടന്നിരുന്നു. രാജ്യത്തെ 150ൽ അധികം ജില്ലകളിൽ നൂറ് രൂപയ്ക്ക് മുകളിലാണ് പെട്രോളിന് ഈടാക്കുന്നത്. ജനുവരി, ഫെബ്രുവരി മാസത്തിൽ വലിയ വർധനവ് ഉണ്ടായിട്ട് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് കാലത്ത് എണ്ണ വില കൂടിയിരുന്നില്ല. എന്നാൽ ഫലപ്രഖ്യാപനം വന്ന മെയ് രണ്ടിന് ശേഷം വീണ്ടും ദിനംപ്രതിയുള്ള വർധനവ് തുടരുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നതിന്റെ ആനുപാതികമായാണ് ഇന്ത്യയിലെ വില വർധനവെന്നാണ് എണ്ണ കമ്പനികൾ നൽകുന്ന വിശദീകരണം. രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോൾ ആഗോള വിപണിയിൽ ക്രൂഡ് ഓയിലുള്ളത്. ഇതാണ് രാജ്യത്തും വില ഉയരാൻ കാരണമെന്നാണ് കേന്ദ്ര സർക്കാരിന്റെയും വാദം.
അതേസമയം ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡൽഹി ഫിറോസ് ഷാ കോട്‌ലയിലെ പെട്രോള്‍ പമ്പിന് മുന്നില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നേതൃത്വത്തിൽ പ്രതിഷേധിക്കും. കെപിസിസിയുടെ നേതൃത്വത്തിൽ ജൂൺ 11ന് സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. എം.പിമാർ എംഎൽഎമാർ, ഉന്നത നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
Recommended Video