വെടിയുണ്ട കാണാതായ കേസ്; അന്വേഷണം ഉന്നതരിലേക്ക്? കുരുക്ക് മുറുകുന്നു...
തിരുവനന്തപുരം: വെടിയുണ്ട കാണാതായ കേസിലെ അന്വേഷണം ഉന്നത ഉദ്യാഗസ്ഥരിലേക്ക് വ്യാപിക്കുന്നു. സിഐ, ഡിവൈഎസ്പി റാങ്കിലെ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം തിരിയുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പേരൂര്‍ക്കട എസ്എപി ക്യാംപിലുണ്ടായിരുന്ന ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍മാരെയും അസിസ്റ്റന്റ് കമാന്‍ഡര്‍മാരെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും.
വ്യാജ വെടിയുണ്ടകള്‍ നിര്‍മിച്ചതിന് എസ്ഐ റെജി ബാലചന്ദ്രന്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സിഐ, ഡിവൈഎസിപി റാങ്കിലുള്ളവരിലേക്കും അടുത്തഘട്ടത്തിൽ അന്വേഷണമെത്തുന്നത്. വെടിയുണ്ടകള്‍ നഷ്ടമായത് 22 വര്‍ഷംകൊണ്ടായതിനാല്‍ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരില്‍ ഒതുങ്ങുന്നതാവില്ല തട്ടിപ്പ് എന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.
ഒരു എസ്ഐ മാത്രം വിചാരിച്ചാല്‍ കൃത്രിമ വെടിയുണ്ട വച്ച് വെടിയുണ്ടകള്‍ നഷ്ടമായ കാര്യം വര്‍ഷങ്ങളോളം മറച്ച് വയ്ക്കാൻ സാധിക്കില്ല. വെടിയുണ്ട ഉരുക്കി നിര്‍മിച്ച മുദ്ര ക്യാംപിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മുറിയിലെ പോഡിയത്തിലാണ് പിടിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഉരുക്കിയതിലടക്കം ഉന്നതര്‍ക്ക് അറിവോ പങ്കോ ഉണ്ട് എന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.
മാത്രവുമല്ല നിലവില്‍ അസിസ്റ്റന്റ് കമാന്‍ഡറായിരിക്കുന്ന വിഒ ഷാജിമോന്‍ ഇന്‍സ്പെക്ടറായിരുന്ന 2012-13 കാലഘട്ടത്തിൽ 3624 വെടിയുണ്ടകള്‍ നഷ്ടമായെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എസ്എപി ക്യാംപിലുണ്ടായിരുന്ന ഏഴ് ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍മാരെയും അതാത് കാലഘട്ടത്തെ അസിസ്റ്റന്റ് കമാൻഡർമാരെയും ചോദ്യം ചെയ്യുന്നത്.