കേരളത്തിലെ ആദ്യ വാഹനാപകടം നടന്നതെന്ന്? മരണപ്പെട്ടത് പ്രമുഖൻ, ചരിത്രം ഇങ്ങനെ...
കേരളത്തിൽ വാഹാപകടങ്ങൾ വർധിച്ച് വരികയാണ്. വാഹനങ്ങളുടെ എണ്ണത്തിലെ വർധനവും റോഡുകളുടെ ശോചനീയാവസ്ഥയും വാഹനാപകടങ്ങൾ വർധിക്കാൻ ഇടയാവുന്നുണ്ട്. എന്നാൽ കേരളത്തിലെ ആദ്യ അപകടം മരണം എന്താണെന്ന അറിയുന്നവർ വളരെ ചുരുക്കമായിരിക്കും. കേരളത്തിലെ ആദ്യ വാഹനാപകടം നടന്നത് 105 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നെന്ന് കേരളപോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൗതുകവും കാര്യവുമുള്ള ഈ പോസ്റ്റ് ഫേസ്ബുക്കില്‍ വൈറലാവുകയാണ്.
1914 സെപ്തംബർ 20ന് കായംകുളത്തിനടുത്തായിരുന്നു കേരളത്തിലെ ആദ്യ വാഹനാപകട മരണം നടന്നത്. അപകടത്തിൽ മരണപ്പെട്ടത് കേരള കാളിദാസൻ കേരളവർമ വലിയ കോയിത്തമ്പുരാനായിരുന്നെന്നും കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു.
സെപ്തംബർ 20നായിരുന്നു വാഹനാപകടം നടന്നത്. സെപ്തംബർ 20ന് അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. വൈക്കം ക്ഷേത്രദർശനം കഴിഞ്ഞ് തിരുവനന്തപുരം കൊട്ടാരത്തിലേക്ക് മടങ്ങവേ കായംകുളം കുറ്റിത്തെരുവ് ജങ്ഷനിലാണ് കാർ മറിഞ്ഞത്. മരുമകൻ കേരള പാണിനി എ ആർ രാജരാജവർമയും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.
ചികിത്സയിലിരിക്കെ എ ആർ രാജരാജവർമയുടെ മാവേലിക്കരയിലെ കൊട്ടാരത്തിലായിരുന്നു അന്ത്യം. നായ കുറുകെ ചാടിയതോടെ ഡ്രൈവർ കാർ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട്. എആർ രാജരാജവർമ്മ അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പിൽ കേരളത്തിലെ ആദ്യ അപകട മരണത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. എ ആറിന്റെ മക്കൾ ഭാഗീരഥി അമ്മ തമ്പുരാനും എം രാഘവവർമ രാജായും ചേർന്നെഴുതിയ 'എ ആർ രാജരാജവർമ' പുസ്തകത്തിലാണ് ഡയറിക്കുറിപ്പുള്ളത്.ഡയറിക്കുറിപ്പിൽ പറയുന്ന വാക്കുകൾ ഇങ്ങെനെയാണ്.
'ആണ്ടുതോറുമുള്ള വൈക്കം ക്ഷേത്രദർശനത്തിന് കൊല്ലത്തെത്തിയപ്പോഴേ മടക്കയാത്രയ്ക്ക് കാറുമായി വരണമെന്ന് തമ്പുരാൻ പറഞ്ഞു. കുറ്റിത്തെരുവുപാലം കഴിഞ്ഞതോടെ നായ കുറുകെ ചാടി. അമ്മാവൻ ഇരുന്ന ഭാഗത്തേക്ക് കാർ മറിഞ്ഞു. നെഞ്ചിന്റെ വലതുഭാഗം കാറിലോ നിലത്തോ ഇടിച്ചിട്ടുണ്ടാവാം. പുറമെ പരിക്കില്ലായിരുന്നു. പരിചാരകൻ തിരുമുൽപാടിന്റെ കാലൊടിഞ്ഞു. എനിക്കോ ഡ്രൈവർക്കോ പരിക്കേറ്റില്ല. ഉടനെ കൊട്ടാരത്തിലെത്തി വലിയത്താൻ ഡോക്ടറെ കാണിച്ചു. രണ്ടാംദിവസമാണ് ശ്വാസോഛ്വാസത്തിനു വേഗത കൂടിയതും എന്റെ കൈകളിലേക്കു ചാരി അന്ത്യശ്വാസം വലിച്ചതും.'