ഒടുവില്‍ ജസ്നയെ ക്രൈം ബ്രാഞ്ച് കണ്ടെത്തി? കേരളത്തിന് പുറത്ത്, നാട്ടിലേക്ക് മടക്കം ഉടനെന്ന് സൂചന
തിരുവനന്തപുരം: കേരളത്തില്‍ ഏറെ ചര്‍ച്ചാ വിഷയമായ കേസായിരുന്നു എരുമേലി സ്വദേശി ജസ്നയുടെ തിരോധാനം. രണ്ട് വര്‍ഷത്തിലേറെയായി ജസ്നയെ കാണാതായിട്ട്. മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെ പിന്നീട് കാണാതാവുകയായിരുന്നു.
Recommended Video
ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും ജസ്നയെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനിടയില്‍ പലയിടത്തും ജസ്‌നയെ കണ്ടെത്തിയതായി വിവരം ലഭിച്ചിരുന്നെങ്കിലും അതൊന്നും സത്യമായിരിന്നില്ല. ഇപ്പോഴിതാ കേരള പോലീസ് തന്നെ ജസ്നയെ കണ്ടെതിയെന്ന തരത്തിലുള്ള ഒരു വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
2018 മാര്‍ച്ച് 22
2018 മാര്‍ച്ച് 22 നാണ് കൊല്ലമുള സന്തോഷ്‌കവല കുന്നത്തുകവല വീട്ടില്‍ ജെസ്‌നയെ കാണാതാവുന്നത്. ആന്‍റിയുടെ അടുത്തേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ജസ്ന ഓട്ടോയില്‍ മുക്കുട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി വിവരം ഉണ്ട്. എന്നാല്‍ പിന്നീട് പെണ്‍കുട്ടിക്ക് ഇതുവരെ എന്തുസംഭവിച്ചുവെന്നതിനെ സംബന്ധിച്ച് ആര്‍ക്കും ഒരു വിവരവുമില്ല.
അന്വേഷണം
കേരളത്തിലൂടനീളം അന്വേഷണം നടത്തിയ പോലീസ് ഗോവയിലും ബെംഗളൂരുവിലും ജസ്നയെ കണ്ടതായി വിവരം ലഭിച്ചപ്പോള്‍ അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചു. എന്നാല്‍ ജസ്നയെ മാത്രം കണ്ടെത്താന്‍ കഴിഞ്ഞില്ല. ജസ്നയുടെ ഫോണില്‍ നിന്നും ലഭിച്ച ഒരു സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ആണ്‍ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല.
കേസ് ക്രൈബ്രാഞ്ചിന്
ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് 2018 നംവബറില്‍ കേസ് ക്രൈബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ക്രൈം ബ്രാഞ്ച് സംഘം നടത്തിയ വിപുലമായ അന്വേഷണത്തിലാണ് ജസ്നയെ ജീവനോടെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നത്. ജസ്നയുടെ തിരോധാനത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി ക്രൈം ബ്രാഞ്ച് ഡയറക്ടര്‍ ടോമി ജെ തച്ചങ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കേരളത്തിന് പുറത്ത്
നിലവില്‍ കേരളത്തിന് പുറത്തുള്ള ജസ്നയെ നാട്ടിലെത്തിക്കാനാണ് ക്രൈബ്രാഞ്ചിന്‍റെ ശ്രമമെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിന് പുറത്ത് എവിടെ നിന്നാണെന്ന് വ്യക്ത വന്നിട്ടില്ലെങ്കിലും ബംഗളൂരുവില്‍ നിന്നാണെന്നാണ് സൂചന. ജസ്നയെ ഉടന്‍ കേരളത്തില്‍ എത്തിച്ചേക്കുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാൻ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തയാറായില്ല.
പറയാനാവില്ല
ജസ്നയെ കണ്ടെത്തിയെന്നും ഇല്ലെന്നും പറയാനാവില്ലെന്നാണ് ക്രൈംബ്രാഞ്ചിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. പത്തംതിട്ട എസ്പി കെജി സൈമണിനാണ് ഇപ്പോള്‍ കേസിന്‍റെ അന്വേഷണ ചുമതല. ജസ്ന ജീവനോടെയുണ്ടെന്നാണ് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
വീഴ്ച
അതേസമയം, ലോക്കൽ പോലീസിന്റെ വീഴ്ചകളാണ് കേസ് ഇത്രയും സങ്കീർണ്ണമാകാൻ കാരണമെന്നായിരുന്നു ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. ജസ്നയുടെ സഹപാഠിയിലേക്ക് മാത്രമാണ് പോലീസ് അന്വേഷണം നീങ്ങിയത്. സഹോദനും പിതാവും വിരൽ ചൂണ്ടിയതും സുഹൃത്തിലേക്കായിരുന്നു.
സുഹൃത്തിന് പിന്നാലെ
എന്നാൽ യുവാവുമായി സുഹൃത്ത് ബന്ധം മാത്രമായിരുന്നെന്നും ജസ്നയുടെ തിരോധാനത്തിൽ സുഹൃത്തിന് പങ്കില്ലെന്ന് പോലീസ് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. യുവാവിന് പിന്നാലെ പോയ പോലീസ് നിർണായക തെളിവുകൾ വിട്ടു കളഞ്ഞെന്ന് ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ കോളുകൾ തുടങ്ങി അന്ന് ശേഖരിക്കേണ്ട പല തെളിവുകളും വിട്ടുപോയെന്നും ആരോപണമുണ്ടായിരുന്നു.
അര്‍ണബിനെതിരെ രൂക്ഷ വിമര്‍ശനം: ഒരോ കെട്ടുകഥകള്‍, സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് നല്‍കണം