കൊറോണ: രോഗികളുമായി ഇടപഴകിയവരെ നിരീക്ഷിക്കാൻ രഹസ്യാന്വേഷണം, ജില്ലാ ഭരണകൂടത്തിന് പോലീസിന്റെ താങ്ങ്,
തിരുവനന്തപുരം: വിദേശത്ത് മടങ്ങിയെത്തുന്നവരിൽ നിന്ന് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ. കൊറോണ സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരെയും വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിവരെയും പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇനി നിരീക്ഷിക്കുക. സർക്കാർ നിർദേശങ്ങൾ ജനങ്ങളിൽ ചിലർ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ ഭരണകൂടങ്ങളാണ് ഇവരെ നിരീക്ഷിക്കുന്നതിനായി പോലീസിന്റെ സഹായം തേടിയത്.
കൊറോണ വൈറസ് മഹാമാരി: പ്രഖ്യാപനം ലോകാരോഗ്യ സംഘടനയുടേത്!! വ്യാപിച്ചത് നൂറിലധികം രാഷ്ട്രങ്ങളിലേക്ക്!!
കൊറോണ സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ, വിദേശത്തുനിന്ന് മടങ്ങിയെത്തിയവർ എന്നിവരിൽ രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിൽപ്പോലും വീടുകളിൽ 28 ദിവസം നിരീക്ഷിക്കാനാണ് സർക്കാർ നിർദേശിച്ചിരുന്നത്. ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ഇവരെ നിരീക്ഷിക്കാനുള്ള സൌകര്യമാണ് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിരുന്നത്. രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തവരിലും ഈ കാലയളവിനുള്ളിൽ രോഗം വരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരത്തിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുള്ളത്.
എന്നാൽ ചിലർ നിർദേശങ്ങൾ പാലിക്കാൻ തയ്യാറാവാത്തത് ജില്ലാ ഭരണകൂടത്തിനും ആരോഗ്യവകുപ്പിനും വെല്ലുവിളിയായിത്തീർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ വകുപ്പ് മുന്നോട്ടുവെച്ച നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നാണ് പോലീസിലെ രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ച് ഉറപ്പാക്കുക. ഇവർ ഇക്കാലയളവിൽ വീടിന് പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയാണ് പ്രധാനലക്ഷ്യം. പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിയുന്ന 77 പേരോട് ഫോണിൽ ബന്ധപ്പെട്ട പോലീസ് അവരെ ബോധവൽക്കരിക്കുകയും ചെയ്തിരുന്നു. നിരീക്ഷണത്തിൽ കഴിയാനാവാശ്യപ്പെട്ട 28 ദിവസമെന്ന കാലാവധി പൂർത്തിയാവുന്നത് വരെ ഇവരെ പോലീസ് തുടർച്ചായി നിരീക്ഷിക്കും.
വിമാനത്താവളങ്ങളിൽ നിന്ന് യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്ന പോലീസ് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെയും നിരീക്ഷിക്കും. ഇറ്റലിയിൽ നിന്നെത്തിയ പ്രവാസി കുടുംബം ഇക്കാര്യം മറച്ചുവെച്ച് പരിശോധനക്ക് ഹാജരാകാതെ മുങ്ങിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടികൾ കർശനമാക്കിയത്. ഇവരിലെ ഒരേ കുടുംബത്തിലെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ നിന്ന് അടുത്ത ബന്ധുക്കൾ ഉൾപ്പെടെയുള്ളവരിലേക്കും രോഗം വ്യാപിക്കുകയായിരുന്നു. ഇതോടെ ഇവർ കേരളത്തിൽ മടങ്ങിയെത്തിയ ശേഷം സന്ദർശിച്ച സ്ഥലങ്ങൾ കണ്ടെത്തിയ ആരോഗ്യ വകുപ്പ് 3000 ലധികം പേരെ നിരീക്ഷിച്ച് വരികയാണ്.
Recommended Video
രോഗം സ്ഥിരീകരിച്ചവർ പോയിട്ടുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിന് മൊബൈൽ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കൊറോണ വൈറസ് വ്യപനം തടയുന്നതിനായുള്ള ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകാൻ പോലീസിന് ഡിജിപി നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.