5 കോടിയുടെ വിദേശ മദ്യത്തിന്റെ മറവില്‍ സിനിമാ നിര്‍മാതാക്കള്‍ തട്ടിയത് 50 കോടി; ഡിജിപിക്ക് പരാതി
കൊച്ചി: വിദേശ നിര്‍മിത മദ്യത്തിന്റെ മറവില്‍ 50 കോടിയുടെ തട്ടിപ്പ് നടന്നതായി പരാതി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കാണ് പരാതി ലഭിച്ചത്. പാരാതിയുടെ അടിസ്ഥാനത്തില്‍ 2 സിനിമാ നിര്‍മ്മാതാക്കള്‍ക്കെതിരെ അന്വേഷണം തുടങ്ങിയെന്നുമാണ് മനോരമ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
അഞ്ചു കോടി രൂപ വിലമതിക്കുന്ന വിദേശ നിര്‍മ്മിത മദ്യത്തിന്റെ മറവിലാണ് 50 കോടി രൂപയുടെ തട്ടിപ്പ് നടന്നത്. മദ്യവ്യാപാര രംഗത്ത് അറിയപ്പെടുന്ന 2 സ്ത്രീകളും തട്ടിപ്പ് സംഘത്തിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
വിദേശമദ്യം
5 കോടി രൂപ വില മതിക്കുന്ന വിദേശമദ്യം തീരുവ അടയ്ക്കാത്തതിനാല്‍ ബെംഗളൂരുവിലെ കസ്റ്റംസ് ഗോഡൗണില്‍ പിടിച്ചുവെച്ചതിന്റെ ചിത്രങ്ങള്‍ കാണിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ബെല്‍ജിയം, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തിയതായിരുന്നു ഈ മദ്യം.
രണ്ട് മാസത്തിനുള്ളില്‍
എക്സൈസ് തീരുവ അടച്ച് സംസ്ഥാന ബവിറേജ്സ് കോര്പ്പറേഷന് മദ്യം കൈമാറാന്‍ സാമ്പത്തിക സഹായം നല്കിയാല് രണ്ട് മാസത്തിനുള്ളില്‍ ഇരട്ടിത്തുക വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇത് വിശ്വസിച്ച് 3 കോടി രൂപ കൈമാറിയ ചാലക്കുടി സ്വദേശി മിഥുന് നല്കിയ പരാതിയിലാണ് പോലീസ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാഗ്ലൂര് കേന്ദ്രീകരിച്ച്
മിഥുനെപ്പോലെ മറ്റ് 10 പേരില്‍ നിന്നായി 50 കോടി രൂപ ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ബാഗ്ലൂര് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പായതിനാല്‍ കേരളത്തിന് പുറത്ത് നിന്നുള്ളവരും മദ്യക്കച്ചവട തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക ഘട്ടത്തില്‍ വിലയിരുത്തുന്നത്.
2018 ജനുവരിയില്‍
2018 ജനുവരിയിലാണ് ബെല്‍ജിയത്തില്‍ നിന്നും ബള്‍ഗേറിയയില്‍ നിന്നുമുള്ള വിദേശ മദ്യങ്ങള്‍ ബെംഗളൂരുവിലെത്തിയത്. ഇടനിലക്കാരെ ഉപയോഗിച്ചാണ് മദ്യക്കച്ചവടത്തില്‍ താല്പര്യമുള്ള സമ്പന്നരെ വലിയ തുക ലാഭം ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് സിനിമാ നിര്‍മ്മാതാക്കളുടെ നേതൃത്തത്തിലുള്ള തട്ടിപ്പ് സംഘം വലയിലാക്കിയത്.
സ്ത്രീകളെ ഉപയോഗിച്ച്
തട്ടിപ്പ് മനസ്സിലായതോടെ നേരത്തെ പരാതി നല്കാന് ഒരുങ്ങിയവരെ സംഘത്തിലെ സ്ത്രീകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്മാറ്റിയതായും ആരോപണമുണ്ട്. പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു ഭീഷണി. ളിക്യാമറ ഭീഷണിയും ചില പരാതിക്കാർക്കു നേരെ ഉണ്ടായിട്ടുണ്ട്. പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും മനോരമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തട്ടിപ്പ്
വിദേശ മദ്യക്കമ്പനിയില് നിന്നും 2 കോടി രൂപയുടെ വലിയ ഗുണനിലവാരമുള്ള മദ്യം ഇറക്കുമതി ചെയ്യാന്‍ കരാറുണ്ടാക്കിയിട്ടുണ്ടെന്ന് ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു 50 കോടിയോളം രൂപ പത്തോളം പേരില്‍ നിന്നായി സംഘം കൈക്കലാക്കിയത്.
ബെല്‍ജിയം കമ്പനി
ബെല്‍ജിയം മദ്യനിര്‍മ്മാണ കമ്പനിക്ക് ഇന്ത്യന്‍ മദ്യ വിപണിയില്‍ താല്പര്യമുണ്ടായിരുന്നതിനാല് 7 ലക്ഷം ഡോളറിന്റെ (ഏകദേശം 5 കോടി രൂപ) ബിസിനസ് നല്കിയാല് ഇരുപത് ശതമാനം അധിക കമ്മീഷനും സംഘം ഇരകള്‍ക്ക് വാഗ്ദാനം ചെയ്തു. അങ്ങനെ എക്സൈസ് തീരുവ അടയ്ക്കാൻ കരുതിയ 3 കോടി രൂപയ്ക്കു കൂടി മദ്യം വാങ്ങി.
160% തീരുവ
ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യത്തിനു 160% തീരുവ അടച്ചാൽ മാത്രമേ പൊതുവിപണിയിൽ വിൽക്കാൻ പറ്റൂകയുള്ളു. അതിനു 7.80 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നവർ നോട്ടുനിരോധനത്തോടെ ബിസിനസിൽ നിന്നു പിന്മാറിയതായും തട്ടിപ്പ് സംഘം ഇരകളെ പറഞ്ഞ് വിശ്വസിപ്പിച്ചു. 5 കോടി രൂപയുടെ മദ്യം 7.80 കോടി രൂപ തീരുവ അടച്ചു വിപണിയില്‍ എത്തിക്കാമെന്നായിരുന്നു വാഗ്ദാനം.
വ്യാജ രേഖകളും
തീരുവ അടച്ച് തീര്‍ത്ത് ബെംഗളൂരുവിലെ കസ്റ്റംസ് ഗോഡൗണില്‍ നിന്നും പുറത്തിറക്കുന്ന മദ്യം 24 കോടി രൂപയ്ക്ക് വാങ്ങാന്‍ കേരള കേരള ബവ്റിജസ് കോർപറേഷനുമായം കരാറും ഉണ്ടാക്കിയതായുള്ള വ്യാജ രേഖകളും ഇവര്‍ കാണിച്ചു. ഇതോടെയാണ് സംഘത്തില്‍ വിശ്വാസമര്‍പ്പിച്ച് ആളുകള്‍ പണം നല്‍കിയത്.
അന്വേഷണം ഉര്‍ജ്ജിതമാക്കി
സംഘത്തിന്റെ വലയില്‍ വീണതോടെ സ്ഥലം പണയം വെച്ച 85 ലക്ഷം രൂപ മുതല്‍ 3 കോടി രൂപവരെ ബാങ്ക് വായ്പയെടുത്താണ് പലരും കൈമാറിയത്. തട്ടിയെടുത്ത 50 കോടിയോളം രൂപ പ്രതികള്‍ വിദേശത്തേക്ക് കടത്തിയതായാണ് വിവരം. കേസില്‍ പോലീസ് അന്വേഷണം ഉര്‍ജ്ജിതമാക്കുകയാണ്. പ്രതികള്‍ വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാന്‍ വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.
കേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ട്; കേന്ദ്രത്തിനെതിരെ പ്രതികരിക്കുമ്പോള്‍ സന്ദേശങ്ങള്‍ വരും: പാര്‍വതി
കെവി കാമത്ത്, സ്വപന്‍ദാസ് ഗുപ്ത; പ്രമുഖരെ അണിനിരത്തി മന്ത്രസഭ അഴിച്ചുപണിക്കൊരുങ്ങി നരേന്ദ്ര മോദി