കുഞ്ഞുങ്ങളുടെ അശ്ലീല ദൃശ്യങ്ങൾക്കായി വാട്സാപ്പ് ഗ്രൂപ്പ് 'ആചാരവെടി'! ഞെട്ടിക്കുന്ന വിവരം, കുടുങ്ങും!
മലപ്പുറം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റമാണ്. അത്തരത്തിലുളള പല ഗ്രൂപ്പുകളും വാട്‌സ്ആപ്പ് പോലുളള സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലപ്പുറത്ത് നിന്ന് അത്തരമൊരു സംഘത്തിനെ കുടുക്കിയിരിക്കുകയാണ് പോലീസെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
ആചാരവെടി എന്ന പേരിലുളള വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് കുഞ്ഞുങ്ങളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നത്. ചിലര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. വിദേശത്ത് അടക്കമുളള ഗ്രൂപ്പ് അംഗങ്ങളെ ഇന്റര്‍പോളിന്റെ കൂടെ സഹായത്തോടെ പൂട്ടാനാണ് കേരള പോലീസിന്റെ നീക്കം. വിശദാംശങ്ങള്‍ ഇങ്ങനെ...
ലൈംഗിക വൈകൃതമുളളവര്‍
കുട്ടികളുടെ വീഡിയോകളും ചിത്രങ്ങളും അശ്ലീലമാക്കുന്ന ലൈംഗിക വൈകൃതമുളളവര്‍ നമ്മുടെ കൂട്ടത്തിലുണ്ട്. പീഡോഫീലിയയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുളള ചര്‍ച്ചകള്‍ പോലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നടക്കുന്നു. കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്ന മനോരോഗികളും കുറവല്ല.
ഇന്റര്‍പോള്‍ വഴി
മലപ്പുറത്ത് ഇത്തരത്തില്‍ കുട്ടികളെ ഉപയോഗിച്ച് അശ്ലീലം പ്രചരിപ്പിക്കുന്ന ഒരു ഗ്രൂപ്പ് ഉണ്ടെന്ന വിവരം ഇന്റര്‍പോള്‍ വഴിയാണ് കേരള പോലീസിന്റെ അറിവിലേക്ക് എത്തിയത്. സംസ്ഥാന ക്രൈം എഡിജിപി ആയ മനോജ് എബ്രഹാമിലേക്കാണ് വിവരം എത്തിയത്. തുടര്‍ന്ന് പോലീസും സൈബര്‍ സെല്ലും നടത്തിയ അന്വേഷണത്തില്‍ കുറ്റിപ്പാല സ്വദേശി അശ്വന്താണ് ഗ്രൂപ്പ് അഡ്മിന്‍ എന്ന് കണ്ടെത്തി.
ആചാരവെടി എന്ന പേരിൽ
ആചാരവെടി എന്ന പേരിലാണ് ഈ ഗ്രൂപ്പ് വാട്‌സ്ആപ്പില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പോലീസ് കണ്ടെത്തി. ഗ്രൂപ്പിലെ അംഗങ്ങള്‍ മലപ്പുറം ജില്ലയിലെ 15 പേര്‍. അതില്‍ രണ്ട് പേര്‍ ഗള്‍ഫില്‍ ഉളളവരും മറ്റുളളവര്‍ ജില്ലയില്‍ തന്നെ താമസിക്കുന്നവരുമാണ്. 25 ദിവസമാണ് പോലീസ് സംഘം ഈ സംഘത്തിന് പിന്നാലെ കൂടിയത്.
ഒരേ സമയം റെയ്ഡ്
ഗ്രൂപ്പിലെ അംഗങ്ങളായ 15 പേരെയും ഒരുമിച്ച് വലയില്‍ വീഴ്ത്താനുളള പദ്ധതി മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കി. 15 വീടുകളിലും ഒരേ സമയം റെയ്ഡ് നടത്തുക എന്നതായിരുന്നു പ്ലാന്‍. ഇത് പ്രകാരം ഗ്രൂപ്പിലെ ഓരോ അംഗത്തിന്റെയും വീട് ഏത് പോലീസ് സ്‌റ്റേഷന്റെ പരിധിയില്‍ വരുന്നോ അവിടെ വിവരം നല്‍കി.
ഗ്രൂപ്പ് അഡ്മിന്‍ ഉള്‍പ്പെടെ പിടിയിൽ
തുടര്‍ന്ന് നടത്തിയ സംയുക്ത റെയ്ഡില്‍ 13 പേരെ പോലീസിന് പിടികൂടാന്‍ സാധിച്ചെന്നാണ് വിവരം. ഇവരില്‍ നിന്ന് ഫോണുകളടക്കം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗ്രൂപ്പ് അഡ്മിന്‍ ഉള്‍പ്പെടെ ആണ് പിടിയിലായിരിക്കുന്നത്. ഇവരുടെ പക്കല്‍ കുട്ടികളുടേത് ഉള്‍പ്പെടെ അശ്ലീല ദൃശ്യങ്ങളുടെ വന്‍ ശേഖരം തന്നെയാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
കൂടുതൽ പേർ കുടുങ്ങും
കുട്ടികളുടെ ഇത്തരം ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭിക്കില്ല. ഈ ഗ്രൂപ്പ് അംഗങ്ങള്‍ ഡാര്‍ക് വെബ് വഴിയാകും ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടാവുക എന്നാണ് പോലീസ് കരുതുന്നത്. ഗ്രൂപ്പിലെ അംഗങ്ങളായ വിദേശത്തുളളവരെ പിടികൂടാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുകയാണ്. ഒപ്പം സൈബര്‍ ഡോമും വാട്‌സ്ആപ്പും അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്.