ഹൈടെക് ഹൈടെക്... ഡ്രോൺ വഴി പണി കൊടുത്ത് പോലീസ്, മുണ്ട് പറിച്ചോടി നാട്ടുകാർ, വീഡിയോ ഹിറ്റ്!
കോഴിക്കോട്: രാജ്യമൊട്ടാകെയുളള ലോക്ക് ഡൗണിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും നടപ്പിലാക്കുന്നത്. ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങളില്‍ ആളുകള്‍ വ്യാപകമായി റോഡുകളിലേക്ക് ഇറങ്ങുന്ന കാഴ്ച കാണാമായിരുന്നു. എന്നാല്‍ പോലീസ് നടപടി കര്‍ശനമാക്കിയതോടെ ആളുകള്‍ വീടുകളില്‍ തന്നെ ഇരുന്ന് തുടങ്ങി.
Recommended Video
എങ്കിലും ചില വിരുതന്മാര് നിര്‍ദേശങ്ങളൊക്കെ ലംഘിച്ച് പാടത്തും പറമ്പിലും കവലകളിലുമൊക്കെ ഇറങ്ങി നടക്കുന്നുണ്ട്. ഇത്തരക്കാരെ പൊക്കാന്‍ ഹൈടെക് ആയിരിക്കുകയാണ് കേരള പോലീസ്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്ത് ഇറങ്ങുന്നവരെ ഡ്രോണ്‍ ഉപയോഗിച്ചാണ് കേരള പോലീസ് ഇപ്പോള്‍ നിരീക്ഷിക്കുന്നത്.
കേരള പോലീസിന്റെ ഡ്രോണ്‍ നിരീക്ഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കറങ്ങി നടക്കുന്നവര്‍ തലയ്ക്ക് മുകളില്‍ പോലീസിന്റെ ഡ്രോണ്‍ കാണുമ്പോള്‍ കണ്ടം വഴി ഓടുന്ന വീഡിയോകള്‍ പോലീസ് തന്നെ പുറത്തിറക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ വളളിക്കുന്നം പോലീസ് പുറത്തിറക്കിയ അത്തരമൊരു വീഡിയോ ഏറെ ചിരിപ്പിക്കുന്നതാണ്. വളളിക്കുന്നത്തെ ഒരു വയലില്‍ ഇരുപതോളം പേരാണ് കൂട്ടം കൂടിയത്.
ആകാശത്ത് ഡ്രോണ്‍ കണ്ടതും എല്ലാവരും നാല് പാടും ചിതറിയോടി. മുണ്ട് പറിച്ച് തലയിലിട്ട് മുഖം മറച്ചാണ് ചിലരുടെ ഓട്ടം. ചിലര്‍ തെങ്ങിന് പിറകില്‍ ഒളിച്ചു. എന്നാല്‍ വിശാലമായ പാടം ആയതിനാല്‍ ഡ്രോണിന്റെ കണ്ണ് വെട്ടിക്കാന്‍ ആര്‍ക്കുമായില്ല. സിഐഡി മൂസ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ എഡിറ്റ് ചെയ്ത് പോസ്ററ് ചെയ്തിരിക്കുന്നത്. നിമിഷങ്ങള്‍ക്കുളളില്‍ ഇത് വൈറലാവുകയും ചെയ്തു.
ഈ വീഡിയോയില്‍ ഉളള ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് വളളിക്കുന്നം പോലീസ് പറയുന്നു. ഡ്രോണ്‍ കണ്ടപ്പോള്‍ തന്നെ ആള്‍ക്കൂട്ടം ഓടിപ്പോയി. ഇത്തരത്തിലുളള നിരവധി സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്ന് പോലീസ് വ്യക്തമാക്കുന്നു. കൊല്ലത്ത് നിന്നും ഇത്തരത്തിലുളള ഡ്രോണ്‍ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കരുനാഗപ്പളളി പോലീസാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് കര്‍ശനമായി സംസ്ഥാനത്ത് വിലക്കിയിരിക്കുകയാണ്. രാജ്യവ്യാപക ലോക്ക് ഡൌൺ ഏപ്രിൽ പതിനാലിന് അവസാനിപ്പിച്ചാലും കാസർകോട് അടക്കമുളള സംസ്ഥാനത്തെ 7 ജില്ലകളിൽ നിയന്ത്രണങ്ങൾ കർശനമായി തുടർന്നേക്കും എന്നാണ് റിപ്പോർട്ടുകൾ.
മോർച്ചറികൾ നിറഞ്ഞു, മൃതദേഹങ്ങൾ തെരുവിൽ, അച്ഛന്റെ ശരീരം പ്ലാസ്റ്റികിൽ പൊതിഞ്ഞ് മകൻ!