ജനതാ കർഫ്യൂ: വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി, വ്യാജന്മാർക്ക് പോലീസ് മുന്നറിയിപ്പ്
തിരുവനന്തപുരം: രാജ്യത്ത് ഞായറാഴ്ച നടക്കാനിരിക്കുന്ന ജനതാ കർഫ്യൂവുമായി ബന്ധപ്പെട്ട് വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പോലീസ് മുന്നറിയിപ്പ്. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടക്കുമെന്നാണ് കേരളാ പോലീസ് മുന്നറിയിപ്പ്. ജനതാ കർഫ്യൂവിന് നിരത്തിലിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പമ്പുകൾ അടച്ചിടും എന്നുമുള്ള തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിക്കുന്നതിരെ തുടർന്നാണ് പോലീസ് നീക്കം. സോഷ്യൽ മീഡിയ വഴി സാമൂഹിക വിരുദ്ധർ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നീക്കം.
ഒരുമിച്ച് ഒറ്റക്കെട്ടായി നേരിടാം; ജനത കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് നടൻ ബിജു മേനോനും
രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തിൽ രോഗ വ്യാപനം തടയുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ മാർച്ച് 22 ഞായറാഴ്ച ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പതുമണി വരെ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ നിർദേശം. രാജ്യത്ത് ഇതിനകം 290 ലധികം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. അതേ സമയം കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്ത 12 കേസുകൾ ഉൾപ്പെടെ 52 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ കണ്ണൂർ ജില്ലയിലും മൂന്ന് പേർ എറണാകുളം ജില്ലയിലുമാണ്. ഇന്ന് മാത്രം 70 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. അതേ സമയം ആശുപത്രികളിൽ 228 പേർ നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നുണ്ട്.
രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കൊറോണയുടെ വ്യാപനം തടയാൻ പൌരന്മാരുടെ കുറച്ച് ദിവസങ്ങൾ രാജ്യത്തിനായി നൽകണമെന്നാവശ്യപ്പെട്ടിരുന്നു. ആൾക്കൂട്ടങ്ങൾ ഒഴിവാക്കി രാജ്യത്തെ ജനങ്ങളോട് വീടുകളിൽ തന്നെ കഴിയാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. കൊറോണയെ ആരും ലാഘവത്തോടെ കാണരുതെന്നും സ്വയം ശ്രദ്ധക്കൊപ്പം മറ്റുള്ളവരുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
അതേ സമയം കൊറോണ വൈറസിനെതിരെ ലോകത്ത് ഇതുവരെ മരുന്നകളോ വാക്സിനുകളോ കണ്ടുപിടിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി ഓർമിപ്പിക്കുന്നു. ഭാവിയിലുണ്ടാകുന്ന വെല്ലുവിളികൾ നേരിടുന്നതിന് ജനതാ കർഫ്യൂ സഹായിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. 65 വയസ്സിന് മുകളിലുള്ളവർ വീട്ടിലിരിക്കാൻ നിർദേശിച്ച പ്രധാനമന്ത്രി ജനങ്ങളോട് സാമൂഹിക അകലം പാലിക്കാനും ആവശ്യപ്പെട്ടിരുന്നു. അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെയുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കാനും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങാനുമാണ് ജനങ്ങൾക്ക് നൽകിയിട്ടുള്ള നിർദേശം.
രാജ്യത്തെ അവശ്യ സേവനങ്ങളെ മാത്രമാണ് യാണ് ജനതാ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. പോലീസ്, ആരോഗ്യ രംഗത്തുള്ളവർ, മാധ്യമങ്ങൾ, സർക്കാർ ജീവനക്കാർ, അഗ്നിശമന സേന എന്നിവർക്ക് മാത്രമാണ് ജനതാ കർഫ്യൂവിൽ നിന്ന് ഇളവ് ലഭിക്കുക. കൊറോണ വൈറസ് രോഗികളുടെ എണ്ണം രാജ്യത്ത് വർധിച്ചുവരുന്നതിനിടെ രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ജനതാ കർഫ്യൂവിന് ആഹ്വാനം നൽകുന്നത്.