കേരളത്തിൽ ഇനി കെസിയുടെ കാലം; കോൺഗ്രസിൽ ശക്തരായി പുതിയ ഗ്രൂപ്പ്; ലക്ഷ്യം മുഖ്യമന്ത്രി കസേരയോ?
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിലനിന്നിരുന്ന ഗ്രൂപ്പ് സംവിധാനങ്ങള്‍ എ, ഐ ഗ്രൂപ്പുകളാണ്. ഇടയ്ക്ക് തല പൊക്കിയിരുന്ന മറ്റ് ഗ്രൂപ്പുകളെല്ലാം തന്നെ പതുക്കെ ഇല്ലാതായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിനിടെ കേരളത്തില്‍ മറ്റൊരു ഗ്രൂപ്പും കൂടെ സജീവമായിരിക്കുകയാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദേശീയ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളായ കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പാണ് ഇപ്പോള്‍ സംസ്ഥാനത്ത് സജീവമായി മുന്നോട്ടുവന്നിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്..
സംസ്ഥാനത്ത് ആകെ
കെസി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പ് കേരളത്തില്‍ ആകെ രൂപപ്പെട്ടിരിക്കുകയാണെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കെസി ആലപ്പുഴയില്‍ എംപിയായിരിക്കുമ്പോള്‍ഡ തന്നെ ഈ ഗ്രൂപ്പ് കേരളത്തിലുണ്ട്. അന്ന് തീരദേശ ജില്ലയില്‍ മാത്രമായിരുന്നു സാന്നിദ്ധ്യം. നേരത്തെ ഐ ഗ്രൂപ്പുമായി അടുപ്പമുണ്ടായിരുന്നു കെസിയെ പിന്തുണയ്ക്കാന്‍ നിരവധി നേതാക്കള്‍ ഉണ്ടെന്നാണ് സൂചന.
കോണ്‍ഗ്രസിനകത്ത് ശക്തമായി
എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയെടുത്തതിന് ശേഷമാണ് കെസി വേണുഗോപാലിന് സംഘടനയില്‍ നിന്നുള്ള പിന്തുണ വര്‍ദ്ധിച്ചത്. ഐ ഗ്രൂപ്പുമായി സഹകരിച്ച മിക്ക നേതാക്കളും ഇപ്പോള്‍ കെസിയുമായി അടുത്ത ബന്ധമാണുള്ളത്. ഇതില്‍ തന്നെ ഡിസിസി അധ്യക്ഷന്‍ ഉള്‍പ്പടെയുണ്ടെന്നാണ് വിവരം.
കെഎസ്‌യു അധ്യക്ഷനായിരിക്കെ
1987ല്‍ കെസി വേണുഗോപാല്‍ കെഎസ്യു സംസ്ഥാന അധ്യക്ഷ പദവി വഹിച്ചിരുന്നു. അന്ന് നേതൃതലത്തിലുണ്ടായിരുന്ന ഭൂരിപക്ഷം പേരുമാണ് ഇപ്പോള്‍ കെസിയെ പിന്തുണയ്ക്കുന്നതെന്നാണ് സൂചന. ഇവര്‍ എല്ലാവരുമായി കെസിക്ക് നല്ല ബന്ധമാണുള്ളത്. പറ്റിയ ഒരു അവസരം വന്നാല്‍ ഭൂരിപക്ഷം പേരും തങ്ങളുടെ ഭാഗമാകുമെന്നാണ് പുതിയ ഗ്രൂപ്പിന്റെ വിശ്വാസം.
ഹൈക്കമാന്‍ഡിലെ സ്വാധീനം
നേതൃനിരയില്‍ നിന്ന് പിന്നിലേക്ക് പോയ പല നേതാക്കളും കെസി വേണുഗോപാലിലാണ് തങ്ങളുടെ രക്ഷകനെ കാണുന്നത്. ഹൈക്കമാന്‍ഡില്‍ വളരെ ശക്തനായ നേതാക്കളില്‍ ഒരാളാണ് കെസി. അതുകൊണ്ട് ഈ സ്വാധീനം കേരളത്തില്‍ പുതിയ നേതാവിനെ സമ്മാനിക്കുമെന്നാണ് അവരുടെ വിശ്വാസം.
തട്ടകം കേരളത്തിലേക്ക്
ദില്ലിയില്‍ നിന്ന് കെസി വേണുഗോപാല്‍ വീണ്ടും തട്ടകം കേരളത്തിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതോടൊപ്പം കേരളത്തിലെ മുഖ്യമന്ത്രി പദത്തിലേക്ക് വരാന്‍ കെസിക്ക് വലിയ താല്‍പര്യമുണ്ട്. വേണുഗോപാലിന്റെ ആഗ്രഹം രാഹുല്‍ എതിര്‍ക്കുന്നുമില്ല. അതുകൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ പുതിയ ഗ്രൂപ്പ് സംവിധാനം കെസി സംബന്ധിച്ച് അത്യാവശ്യമാണ്.
ആന്റണിയെ പോലെ പറന്നിറങ്ങും
എകെ ആന്റണി എന്ന നേതാവിന് മുമ്പ് ഹൈക്കമാന്‍ഡിലുള്ള അതേ സ്വാധീനമാണ് ഇപ്പോള്‍ കെസി വേണുഗോപാലിനുമുള്ളത്. പണ്ട് ദില്ലിയില്‍ നിന്ന് പറന്നിറങ്ങി കെ കരുണാകരനില്‍ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ആളാണ് എകെ ആന്റണി. കെസിയെ പോലെ തന്നെ അന്ന് എകെ ആന്റണി കേരളത്തിലെ ആദ്യ പേരുകാരനായിരുന്നില്ല. ഹൈക്കമാന്‍ഡിലുള്ള സ്വാധീനമാണ് അന്ന് എകെ ആന്റണിക്ക് അത് സാധിച്ചത്.
മുഖ്യമന്ത്രി കസേരയില്‍ വേണുഗോപാല്‍
അന്റണിയെ പോലെ മുഖ്യമന്ത്രി കസേരയിലേക്ക് കെസി വരുന്ന കാലം അത്ര വിദൂരമല്ലെന്നാണ് പുറത്തുവരുന്ന സൂചന. കെസിക്ക് ദേശീയ നേതൃത്വത്തിലുള്ള സ്വാധീനം ഇതിന് കൂടുതല്‍ വഴി തെളിയിക്കുമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ വിശ്വിസിക്കുന്നത്. കേരളം വിട്ട് തനിക്കൊരു രാഷ്ട്രീയമില്ലെന്ന് കെസി പറഞ്ഞിരുന്നു. എല്ലാം കൂടെ ചേര്‍ത്തുവായിക്കുമ്പോള്‍ ഈ സൂചകള്‍ തള്ളിക്കളയാനാവില്ല.
പിന്തുണ
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി അടുത്ത ബന്ധമാണ് കെസി വേണുഗോപാലിന് ഉള്ളത്. നിലവില്‍ കേരളത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ അത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ സി വേണുഗോപാല്‍ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങില്ലെന്ന് കണ്ടാണ്.