പെരുമഴ വരുന്നു; വടക്കൻ കേരളത്തിൽ അതീവ ജാഗ്രത..എൻഡിആർഎഫ് ടീമുകൾ സജ്ജമെന്ന് മന്ത്രി
തിരുവനന്തപുരം: സ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്ന് 4 ജില്ലകളിൽ റെഡ് അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം ഉച്ചയോടെ വടക്കൻ ജില്ലകളിൽ മഴ കനത്തേക്കുമെന്നും ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രി കെ രാജൻ അറിയിച്ചു. എൻഡിആർഎഫ് ടീമുകൾ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. 'എല്ലാ ജില്ലാ കളക്ടർമാരുമായി ആശയവിനിമയം നടക്കുന്നുണ്ട്. ഫെന്‍ജാൻ ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോട് കൂടി കര്‍ണാടകത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് മംഗലാപുരത്തിലൂടെ കണ്ണൂര്‍, കാസര്‍കോഡ് ഉള്‍പ്പെടെ വടക്കന്‍ കേരളത്തിലൂടെ അറബിക്കടലിലേക്ക് പോകും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
അതുകൊണ്ട് തന്നെ മഴയുടെ ശക്തി കുറഞ്ഞുവരും. ഞായറാഴ്ച രാത്രി അതിശക്തമായ മഴയാണ് ലഭിച്ചത്. പ്രത്യേകിച്ച് പത്തനംതിട്ട, കോട്ടയം ജില്ലകളില്‍. പത്തനംതിട്ടയിലെ അത്തിക്കയം എന്ന പ്രദേശത്ത് മാത്രം 210 എംഎം മഴയാണ് ലഭിച്ചത്. ഇതൊരു വലിയ റെക്കോര്‍ഡാണ്.
തെക്കന്‍മേഖലയില്‍ മഴ ഇപ്പോൾ ദുര്‍ബലമായി തുടങ്ങിയിട്ടുണ്ട്. എന്നാൽ വടക്കൻ മലബാറിൽ ഇന്ന് വൈകുന്നേരത്തോട് കൂടി മഴ കൂടുതൽ ശക്തിയാകും. ചൊവ്വാഴ്ച ഉച്ച വരെ മഴ തുടർന്നേക്കും. അറബിക്കടലിലേക്ക് ഫെന്‍ജാന്‍ ചുഴലിക്കാറ്റ് നീങ്ങിയാലും കടലില്‍ തന്നെ അത് രണ്ട് ദിവസത്തോളം കേന്ദ്രീകരിക്കും. വടക്കൻ തീരദേശ മേഖലകളിൽ അതിശക്തമായ സുരക്ഷ ഏർപ്പെടുത്തും. മത്സ്യതൊഴിലാളികൾ ഒരുകാരണവശാലും കടലിൽ പോകരുത്.
സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എൻഡിആർഎഫിന്റെ നാല് ടീമുകൾ ഇപ്പോൾ തന്നെ കേരളത്തിൽ ഉണ്ട്. രണ്ട് ടീമുകളെ ശബരിമലയിൽ വിന്യസിച്ചിട്ടുണ്ട്.ഐടിവിപിയുടെയും സിആര്‍പിഎഫിന്റെയും ബിഎസ്എഫിന്റെയും ആര്‍മിയുടേയും ടീമുകള്‍ സജ്ജമാണ്. നിലവിൽ അവരെ വിന്യസിക്കേണ്ട സാഹചര്യം ഇല്ല. ഈ ടീമുകളെ ആവശ്യമെങ്കിൽ വടക്കൻ കേരളത്തിൽ വിന്യസിക്കും', മന്ത്രി അറിയിച്ചു.












Click it and Unblock the Notifications