കേരളത്തിൽ മഴ കനക്കും; ബുധനാഴ്ച 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്.. മലയോരത്ത് അതീവ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം; സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ കേരളത്തിൽ അതിശക്തമായ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. നാളെ 11 ജില്ലകളിൽ ഓറഞ്ത് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്.വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്‍ലോ അലേര്‍ട്ടും തൃശൂര്‍, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഗ്രീന്‍ അലേര്‍ട്ടും ആണ്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതിനിടെ കൊല്ലം കല്ലടയാര്‍, പത്തനംതിട്ട അച്ഛന്‍കോവിലാര്‍, തിരുവനന്തപുരം കരമനയാര്‍ എന്നിവിടങ്ങളിൽ കേന്ദ്ര ജലക്കമ്മീഷൻ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഭാരതപ്പുഴ,പെരിയാര്‍,അപ്പര്‍ പെരിയാര്‍, പമ്പ നദീതീരങ്ങളില്‍ ഇന്ന് 11 - 25 മില്ലി മീറ്റർ മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും വകുപ്പ് അറിയിച്ചു.ബുധനാഴ്ച ഭാരതപ്പുഴ,പെരിയാര്‍,ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി, നദീതീരങ്ങളില്‍ 26 - 37 മില്ലി മീറ്റർ മഴയും മീനച്ചില്‍, അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 11 - 25 മില്ലിമീറ്റർ മഴ ലഭിക്കും.
വ്യാഴാഴ്ച ഭാരതപ്പുഴ,പെരിയാര്‍,ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി,അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 38 - 50 മില്ലി മീറ്റർ മഴയും മീനച്ചിലില്‍ 26 - 37 മില്ലി മീറ്റർ മഴയും അച്ചന്‌കോവിലില്‍ 11 - 25 മില്ലി മീറ്റർ മഴയും ലഭിക്കും. വെള്ളിയാഴ്ച ഭാരതപ്പുഴ,പെരിയാര്‍,ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, ചാലക്കുടി,മീനച്ചില്‍ നദീതീരങ്ങളില്‍ 38 - 50 മില്ലി മീറ്റർ മഴയും പമ്പ അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 26 - 37 മില്ലി മീറ്റർ മഴയും ലഭിക്കാന്‍ സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Recommended Video
അതേസമയം മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. 2018 ലെ പ്രളയത്തിന് ശേഷം ആദ്യമായാണ് ഡാം തുറക്കുന്നത്. ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ഒരു ലക്ഷം ലിറ്റർ വെള്ളമാണ് ചെറുതോണി പുഴയിലൂടെ ഒഴുക്കി വിടുന്നത്. നിലവിൽ 2398.04 അടിയാണ് ജലനിരപ്പ്.
അതേസമയം മഴയുടെ പശ്ചാത്തലത്തിൽ വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണമെന്നും മന്ത്രി അറിയിച്ചു.