അതിതീവ്ര മഴയും മിന്നൽ പ്രളയവും, കൊച്ചിയെ മണിക്കൂറുകൾ കൊണ്ട് മുക്കിയത് റെക്കോർഡ് മഴ!
കൊച്ചി: ഉച്ചയോടെ മഴയ്ക്ക് ശമനമായതോടെ കൊച്ചി നഗരത്തില്‍ വെള്ളമിറങ്ങിത്തുടങ്ങി. ഇതോടെ ജില്ലയില്‍ പോളിംഗിന് വേഗം കൂടിയിട്ടുണ്ട്. ഞായറാഴ്ച രാത്രി മുതല്‍ നിര്‍ത്താതെ പെയ്ത മഴയാണ് കൊച്ചി നഗരത്തെ വെള്ളത്തില്‍ മുക്കിയത്. റെക്കോര്‍ഡ് മഴയാണ് കൊച്ചിയില്‍ മണിക്കൂറുകള്‍ കൊണ്ട് പെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എറണാകുളം സൗത്തില്‍ 24 മണിക്കൂറിനകം പെയ്തത് 20 സെന്റിമീറ്റര്‍ മഴയാണ്.
തിങ്കളാഴ്ച രാവിലെ എട്ട് മണി വരെയുളള 24 മണിക്കൂറില്‍ ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ മഴമാപിനിയില്‍ രേഖപ്പെടുത്തിയ മഴയുടെ കണക്കാണിത്. ഇത് ഈ 24 മണിക്കൂറിനുളളില്‍ രാജ്യത്ത് തന്നെ പെയ്ത ഏറ്റവും ഉയര്‍ന്ന മഴയുടെ കണക്കാണ്.
എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്‌റ്റേഷനുകളിലും എംജി റോഡിലും മേനക ജംഗ്ഷനിലുമടക്കം വലിയ വെള്ളക്കെട്ടാണ് മഴയെ തുടര്‍ന്നുണ്ടായത്. ഇതോടെ ട്രെയിന്‍ ഗതാഗതവും റോഡ് ഗതാഗതവും തടസ്സപ്പെട്ടു. പലയിടത്തും മരങ്ങള്‍ വീണും ഗതാഗതം തടസ്സപ്പെട്ടു. രാത്രി പെയ്ത മഴയുടെ തീവ്രത അറിയാതെ പലരും നേരം വെളുത്തപ്പോള്‍ മാത്രമാണ് വീടും പരിസരവും വെള്ളത്തില്‍ മുങ്ങിയത് അറിയുന്നത് പോലും.
ഇത്തരം കുറഞ്ഞ സമയത്തേക്കുളള അതിതീവ്രമഴകളും മിന്നല്‍ പ്രളയങ്ങളും ആവര്‍ത്തിക്കുന്നത് സംസ്ഥാനത്തിന് ആശങ്കയുണ്ടാക്കുന്നതാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത്തരം പ്രതിഭാസങ്ങള്‍ കേരളത്തില്‍ കൂടി വരികയാണ്. കൊച്ചി നഗരാസൂത്രണത്തിലെ പാകപ്പിഴകളാണ് നഗരത്തെ മണിക്കൂറുകള്‍ കൊണ്ട് വെളളത്തില്‍ മുക്കാനുളള കാരണം എന്നാണ് ആരോപണം ഉയരുന്നത്. നഗരത്തിലെ കാനകള്‍ വൃത്തിയാക്കാത്തിനാല്‍ വെളളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.