തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു; വിനോദ സഞ്ചാരത്തിന് നിരോധനം, അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. ഡാമുകളുടെയും മറ്റ് ജലാശയങ്ങളുടെയും സമീപത്ത് താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലാ ഭരണകൂടം തയ്യാറാണെന്നും കളക്ടർ വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശത്തും മലയോര മേഖലകളിലും ജലാശയങ്ങൾക്ക് സമീപമുള്ള മേഖലകളിലും അടുത്ത 48 മണിക്കൂർ നേരത്തേയ്ക്ക് വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ താമസിക്കുന്ന ജനങ്ങളെ ആവശ്യമെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും ഇതിനായി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തണമെന്നും റവന്യൂ ഉദ്യോഗസ്ഥർക്കും തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ല കളക്ടർ വ്യക്തമാക്കി.

ജില്ലയിൽ അടുത്ത 48 മണിക്കൂർ സമയം മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. പുഴകളും മറ്റ് ജലാശയങ്ങളിലും ഒഴുക്ക് ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ അവയിൽ ഇറങ്ങുകയോ കുളിക്കുകയോ ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അപകടസാധ്യതയുള്ളതിനാൽ വെള്ളച്ചാട്ടങ്ങൾക്കും അരുവികൾക്കും സമീപം വാഹനങ്ങൾ നിർത്താൻ പാടില്ല. അപകടം ഒഴിവാക്കാൻ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.
വില്ലജ്, റവന്യൂ ഓഫീസുകളിൽ നിന്ന് ഏത് സമയത്തും പൊതുജനങ്ങൾക്ക് സഹായം ലഭ്യമാക്കും. ജില്ലാ അടിയന്തര കാര്യ നിർവാഹണ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കളക്ടർ കെ ഗോപാലകൃഷ്ണൻ വ്യക്തമാക്കി.












Click it and Unblock the Notifications