കുട്ടിക്കലിലും കൊക്കയാറിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു: കോട്ടാങ്ങല്‍ വെള്ളത്തിനടിയില്‍
പത്തനംതിട്ട: മഴ നാശത്തില്‍ വിറങ്ങലിച്ച് കേരളം. ആയിരക്കണക്കിന് ആളുകളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത്. കോട്ടയത്ത് 33 ഉം, പത്തനംതിട്ടയില്‍ 15 ഉം ആലപ്പുഴയില്‍ 12 ഉം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇന്നലെ ഉള്‍പൊട്ടല്‍ ഉണ്ടായ കോട്ടയം ജില്ലയിലെ കുട്ടിക്കലിലും ഇടുക്കി ജില്ലയിലെ കൊക്കയാറിലും രാവിലെയോടെ തന്നെ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു. കുട്ടിക്കലില്‍ നിന്നും രാവിലെ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ഇവിടെ ആകെ മരിച്ചവരുടെ എണ്ണം നാലായി. മൂന്ന് പേരുടെ മരണം ഇന്നെല സ്ഥിരീകരിച്ചിരുന്നു.
സ്വര്‍ഗ്ഗത്തിലെ രാജകുമാരി; ആരേയും അമ്പരിപ്പിക്കുന്ന ഫോട്ടോ ഷൂട്ടുമായി സാനിയ ഇയ്യപ്പന്‍
രണ്ടിടങ്ങളിലുമായി 15 പേരെയാണ് ഇനി കണ്ടെത്താന്‍ ബാക്കിയുള്ളത്. കുട്ടിക്കലിലെ കാവാലിയിലാണ് രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിക്കുന്നത്. ഇവിടെ നിന്നും 7 പേരെ കാണാതായിട്ടുണ്ട്. കരസേന ഉള്‍പ്പടേയുള്ള ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. കൊക്കയാറില്‍ രണ്ടിടങ്ങളിലായി എട്ട് പേരെയാണ് കാണാതായത്. രാവിലെ തന്നെ തെരച്ചിൽ തുടങ്ങുമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു. ഫയർ ഫോഴ്സ്, എൻഡിആർഎഫ്, റവന്യു, പൊലീസ് സംഘങ്ങൾ ഉണ്ടാകും. ഏഴ് വീടുകളാണ് ഇവിടെ തകര്‍ന്നത്. റവന്യു മന്ത്രി കെ രാജന്‍ കൊക്കയാറിലേക്ക് എത്തുന്നുണ്ട്.
പത്തനംതിട്ട ജില്ലയില്‍ മഴ കനത്ത നാശനഷ്ടം വിതച്ചു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ഇന്നും മഴ ശക്തമായി തന്നെ തുടരുകയാണ്. ആറന്‍മുള-ചെങ്ങന്നൂര്‍ റോഡ് വെള്ളത്തിനടിയിലായി. കോട്ടാങ്ങല്‍ പൂര്‍ണ്ണമായും മുങ്ങി. വീടുകളില്‍ ഉള്ളവരെ ദേശീയ ദുരന്ത നിവാരണ സേന ( എന്‍ ഡി ആര്‍ എഫ്) സുരുക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. അതേസമയം റാന്നിയില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.
ആര്യന്‍ ഖാന് ജയിലില്‍ കൗണ്‍സിലിംഗ്, എന്‍സിബി മാത്രമല്ല, സമീര്‍ വാംഖഡെയോട് താരപുത്രന്‍ പറഞ്ഞത് ഇങ്ങനെ
ശബരിമല കാടുകളിലും ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ വൃഷ്ടി പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇതോടെ ജല സംഭരണികളിലേക്ക് ശക്തമായ നീരൊഴുക്കാണ് ഉണ്ടായിരിക്കുന്നത്. ജലനിരപ്പ് 89 ശതമാനത്തില്‍ എത്തി. മഴ ഇനിയും തുടരുകയാണെങ്കില്‍ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് രാവിലെ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പ്രാദേശികമായ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് ജില്ലയിലെ വില്ലേജ് ഓഫീസുകളും, പഞ്ചായത്ത് ഓഫീസുകളും നഗരസഭ ഓഫീസുകളും ഒക്ടോബര്‍ 17 ന് തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ദുരന്ത നിവാരണ നിയമ പ്രകാരം അതതു സ്ഥാപന മേധാവികളും, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍, പഞ്ചായത്തു ഡെപ്യൂട്ടി ഡയറക്ടര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍, തഹസില്‍ദാര്‍ എന്നിവര്‍ ഉറപ്പ് വരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 16നും 17 നും പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. രണ്ടു ദിവസമായി ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകട സാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
കോവിഡ് 19, ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല. ഇക്കാര്യങ്ങള്‍ ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ പോലീസ് മേധാവി, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍, തഹസില്‍ദാര്‍/ഇന്‍സിഡന്റ് കമ്മാണ്ടര്‍മാര്‍ എന്നിവര്‍ ഉറപ്പ് വരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും.
Recommended Video