വടക്കൻ കേരളത്തിൽ അതിശക്തമായ മഴ; നാല് ജില്ലകളിൽ റെഡ് അലർട്ട്, മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസമായി അതി ശക്തമായ മഴ തുടരുന്ന കണ്ണൂരിലെ മലയോര മേഖലകളില്‍ രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് വരെ വാഹനഗതാഗതം നിരോധിച്ചു. കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. വടക്കൻ കേരളത്തിലാണ് അതി ശക്തമായ മഴ തുടരുന്നത്.
കോഴിക്കോട് ബാലുശേരിയില്‍ മണ്ണിടിച്ചിലുണ്ടായി വീട്ടമ്മയ്ക്ക് പരിക്കേറ്റു. കരുമല കുണ്ടോംമലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇരിട്ടി പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവരോട് ബന്ധവീടുകളിലേക്ക് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടു. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, സാധ്യതയുള്ള വിവിധ ജില്ലകളിലെ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി.
നീരൊഴുക്ക് കൂടിയതിനാല്‍ മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്. ഭവാനി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാട്ടില്‍ അകപ്പെട്ട തണ്ടര്‍ബോള്‍ട്ട് സംഘം ഇന്ന് തിരിച്ചെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അങ്കമാലിയിലെ മങ്ങാട്ടുകര പ്രദേശത്ത് അതിശക്തമായ കാറ്റില്‍ വ്യാപക കൃഷിനാശം ഉണ്ടായി. വൈകിട്ടോടെയുണ്ടായ അതിശക്തമായ കാറ്റില്‍ രണ്ട് വീടിന് മുകളിലേക്ക് വന്മരങ്ങള്‍ കടപുഴകി വീണു. നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. ശക്തമായ കാറ്റ് വീശുന്നതിനാല്‍ മരങ്ങള്‍ കടപുഴക വീണുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. മല്‍സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നും മുന്നറിയിപ്പുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.